അടിച്ചു കോൺ തെറ്റി ഔഡി ഡ്രൈവർ ഇടിച്ചു തെറിപ്പിച്ചത് ആറ് കാറുകൾ, വൈറൽ വീഡിയോ കാണാം
വാഹനമോടിക്കുമ്പോൾ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് മദ്യപിച്ച് വാഹനമോടിക്കുക എന്നത്. എന്നാൽ എന്തുചെയ്യാം ഇന്ത്യയിൽ ആയത് കൊണ്ടും എന്ത് സംഭവിച്ചാലും വലിയ കുഴപ്പമില്ല എന്നുള്ള മനോഭാവമാണ് പല ഡ്രൈവർമാർക്കും ഉളളത്. പ്രത്യേകിച്ച് ആഡംബര വാഹനമോടിക്കുന്നവർക്ക്. എന്നാൽ ഒരു അപകടമുണ്ടായാൽ അത് വാഹനമോടിക്കുന്നവർക്ക് മാത്രമല്ല വഴിയിലൂടെ ഒന്നും അറിയാതെ പോകുന്നവരുടെ ജീവനും കൂടിയാണ് അപകടത്തിൽപ്പെടുന്നതെന്ന ചിന്ത അവർക്കില്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലുടെ ഇപ്പോൾ വൈറലായിരിക്കുന്നത്. കേരളത്തിൽ അല്ല നടന്നതെങ്കിലും ഇതൊന്ന് വായിച്ചിരിക്കുന്നത് വളരെ നല്ലതാണ്. കാരണം മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ അവസ്ഥ ലോകത്ത് എവിടെ ആണെങ്കിലും ഇങ്ങനെ തന്നെ ആയിരിക്കും.
സംഭവം നടക്കുന്നത് അഹമ്മദാബാദിലാണ്. മദ്യപിച്ചെത്തിയ ഔഡി ഡ്രൈവർ റോഡിലെ ആറ് കാറുകളാണ് ഇടിച്ചു തെറിപ്പിച്ചത്. നിഖിൽ റാണയാണ് തൻ്റെ യുട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലെ ബോപാൽ-അംബ്ലി റോഡിൽ ആണ സംഭവം നടന്നത്. ഹൈവേയിൽ പിന്നിൽ നിന്ന് ഒരു കറുത്ത ഓഡി ടാറ്റ നെക്‌സോണിലേക്ക് ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാകും. നെക്‌സോണിൽ ഇടിച്ച ശേഷം, റോഡിൻ്റെ സൈഡിലുള്ള മറ്റ് 5 വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

ഔഡി കാർ റോഡിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. വാഹനമോടിച്ചിരുന്നത് ഒരു വ്യവസായി ആയിരുന്നു. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഈ വർഷം തന്നെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന അയാളുടെ രണ്ടാമത്തെ കേസാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റോഡ് നിയമങ്ങൾ തെറ്റിക്കാനുളളതല്ല പാലിക്കാനുളളതാണ് എന്ന് എപ്പോൾ മനസിലാക്കുന്നുവോ അന്ന് മാത്രമേ രാജ്യത്ത് അപകടങ്ങൾ കുറയ്ക്കാൻ സാധിക്കു. ലക്ഷകണക്കിനാളുകളാണ് ഓരോ വർഷവും അപകടത്തിൽ മരിക്കുന്നത്.
രണ്ടാമത്തെ തവണയും ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുകയാണെങ്കിൽ, വാഹനം പിടിച്ചെടുക്കുകയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. അവസാനമായി, അതേ ഡ്രൈവർ മൂന്നാം തവണയും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാൽ, അവരുടെ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. കൂടാതെ, അവരുടെ ഡ്രൈവിംഗ് ലൈസൻസും താൽക്കാലികമായി റദ്ദാക്കുകയും ചെയ്യുക എന്നതാണ് നിയമം വ്യക്തമാക്കുന്നത്.

കമ്മ്യൂണിറ്റി എഗെയ്ൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിംഗ് (സിഎഡിഡി) ഒരു സർവേയിൽ ഡൽഹിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വന്നിരുന്നു. സർവേയുമായി ബന്ധപ്പെട്ട 30,000 പേരിൽ 81.2% പേരും മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് 1 നും ഡിസംബർ 31 നും ഇടയിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ നിന്ന് പലതരം പ്രതികരണങ്ങളാണ് ലഭിച്ചത്.
2022-ൽ രാജ്യവ്യാപകമായി നടന്ന റോഡപകടങ്ങളിൽ ഗണ്യമായ ഒരു ഭാഗം മദ്യപിച്ച് വാഹനമോടിച്ചതിലൂടെ സംഭവിച്ചതാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ മോട്ടോർ വെഹിക്കിൾ ആക്‌ടിൽ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്രൈവർമാരെ അവരുടെ ലഹരിയുടെ തോത് വിലയിരുത്താൻ ബ്ലഡ് ആൽക്കഹോൾ കോൺസെൻട്രേഷൻ (ബിഎസി) ടെസ്റ്റിന് വിധേയരാക്കാൻ കഴിയും.

സാധാരണഗതിയിൽ, ആൽക്കഹോൾ അളവ് നിർണ്ണയിക്കാൻ ട്രാഫിക് പോലീസ് ബ്രീത്ത് അനലൈസറുകൾ ഉപയോഗിക്കുന്നു, 100 മില്ലി രക്തത്തിൽ 30 മില്ലിഗ്രാമിൽ താഴെ ആൽക്കഹോൾ അളവ് കുറഞ്ഞാൽ ഡ്രൈവറെ സുരക്ഷിതനായി കണക്കാക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. ഓരോ വര്‍ഷവും 1.5 ലക്ഷം പേര്‍ക്ക് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരും, പൊലീസ് അധികാരികളും ഈ എണ്ണം കുറയ്ക്കുന്നതിന് നിരവധി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








