2014 മുതല്‍ ലൈസന്‍സുണ്ട്, പക്ഷേ ഗിയര്‍ മാറ്റാന്‍ അറിയില്ല! അപകടമുണ്ടാക്കിയ പൊലീസുകാരിക്ക് 'പൊങ്കാല'
സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സുണ്ടെങ്കിലും വണ്ടിയോടിക്കാന്‍ അറിയാത്ത ഒരുപാടാളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. ഡ്രൈവിംഗ് സ്‌കൂളിലെ വാഹനത്തില്‍ ട്രെയിനറുടെ സഹായത്തോടെ വണ്ടി ഓടിച്ച് പഠിക്കുകയും എന്നാല്‍ ലൈസന്‍സ് കിട്ടിയ ശേഷം റോഡിലിറക്കാനുള്ള പേടി കാരണം ആ വഴി പോകാത്തവരാണ് അക്കൂട്ടര്‍. പല വിദേശരാജ്യങ്ങളിലും കര്‍ശനമായ പരിേശാധനകള്‍ക്ക് ശേഷമാണ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നത്.
എന്നാല്‍ നമ്മുടെ രാജ്യത്ത് കമ്പ്യൂട്ടറൈസ്ഡ് സംവിധാനം ഏര്‍പ്പെടുത്തിയെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇടനിലക്കാരുടെ ഇടപെടലിന് ഒരു കുറവും വന്നിട്ടില്ല. അപേക്ഷകനില്‍ നിന്ന് പണം വാങ്ങി ശരിയായ പരിശോധനകളില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ സഹായിക്കുന്ന ഇടനിലക്കാര്‍ ഇന്നും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ശരിയായ രീതിയില്‍ ഡ്രൈവിംഗ് അഭ്യസിച്ചിട്ടില്ലാത്ത ഇത്തരം ആളുകള്‍ വാഹനവുമായി റോഡിലിറങ്ങുകയും അത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്രയും പറഞ്ഞത് ഇപ്പോള്‍ യൂട്യൂബില്‍ പങ്കുവെക്കപ്പെട്ട ഒരു അപകടത്തെ കുറിച്ച് പറയാനാണ്. ഉത്തര്‍പ്രദേശിലാണ് ഒരു സ്ത്രീ ഓടിച്ച ഹ്യുണ്ടായി ക്രെറ്റ കാര്‍ പുതിയ ഫോക്‌സ്‌വാഗൺ വെര്‍ട്ടിസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ എന്താണ് പുതുമയെന്ന് ചോദിക്കാന്‍ വരട്ടെ. സംഗതി എന്തെന്നാല്‍ 2014 മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമായുള്ള യുവതിക്ക് ശരിയായി ഗിയര്‍ ഷിഫ്റ്റ് ചെയ്യാന്‍ പോലും അറിയില്ലെന്ന കാര്യമാണ് രസകരം.
ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥയാണ് താനെന്നാണ് ക്രെറ്റ എസ്‌യുവി ഓടിച്ച സ്ത്രീ പറയുന്നത്. ഫോക്‌സ്‌വാഗൺ വെര്‍ട്ടിസിന്റെ ഉടമയായ പാര്‍ത്ഥ് സ്‌ക്‌സേനയാണ് അപകടത്തിന്റെ വീഡിയോ യൂട്യൂബ് വേ്‌ലാഗറുമായി ഇ-മെയിലിലൂടെ പങ്കുവെച്ചത്. കാര്‍ യു-ടേണ്‍ എടുക്കുമ്പോള്‍ സ്ത്രീ ഓടിച്ചിരുന്ന മുന്‍ തലമുറ ഹ്യുണ്ടായി ക്രെറ്റ വന്നിടിക്കുകയായിരുന്നുവെന്നാണ് വെര്‍ട്ടിസ് ഉടമ പറയുന്നത്.

അപകടം ചെറുതായിരുന്നെങ്കിലും കാറിന്റെ താക്കോല്‍ കിട്ടി ഒരുമാസത്തിനുള്ളില്‍ അപകടം പിണഞ്ഞതാണ് വെര്‍ട്ടിസ് ഉടമയെ സങ്കടപ്പെടുത്തിയത്. സെഡാന്റെ ഇടതുവശത്തെ ഫെന്‍ഡറിലാണ് ഹ്യുണ്ടായി ക്രെറ്റ ഇടിച്ചത്. അപകടത്തില്‍ സെഡാന്റെ ബമ്പറിനും ഫെന്‍ഡറിനും കേടുപാടുകള്‍ സംഭവിച്ചു. അപകട ശേഷം കാറില്‍ നിന്നിറങ്ങിയ ശേഷമാണ് സെഡാന്‍ ഉടമ ശരിക്കും ഞെട്ടിയത്. കാരണമെന്തെന്നാല്‍ എസ്‌യുവി ഓടിച്ച് വന്ന സ്ത്രീക്ക് ഗിയര്‍ മാറ്റാന്‍ പോലും അറിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
വെപ്രാളം കൊണ്ടായിരുന്നിരിക്കണം ഗിയര്‍ലിവറുമായി മല്ലിടുന്ന യുവതി നിരവധി തവണ പരാജയപ്പെടുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ഒടുക്കം കോ-പാസഞ്ചര്‍ സീറ്റിലിരുന്ന വ്യക്തി ഡ്രൈവിംഗ് സീറ്റിലെത്തിയാണ് വാഹനം പിന്നോട്ടെടുത്തത്. ക്രെറ്റയുടെ റിയര്‍ വിന്‍ഡ്സ്‌ക്രീനില്‍ 'L' സ്റ്റിക്കര്‍ ഒട്ടിച്ചതായി കാണാമെങ്കിലും വണ്ടിയോടിച്ച വ്യക്തിക്ക് 2014-ല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചുവെന്ന കാര്യം തന്നെ ഞെട്ടിച്ചതായി സെഡാന്‍ ഉടമ പറയുന്നു.

ഗിയര്‍ മാറ്റാന്‍ പോലും അറിയാത്ത ഒരാള്‍ക്ക് അധികാരികള്‍ ലൈസന്‍സ് നല്‍കിയ സംഭവത്തെ കുറിച്ച് നിരവധിയാളുകളാണ് കമന്റ് ബോക്‌സില്‍ ആശങ്കകള്‍ പങ്കുവെച്ചത്. അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തിയായതിനാല്‍ തന്നെ അവര്‍ തന്റെ സ്വാധീനം ചെലുത്തിയായിരിക്കാം ലൈസന്‍സ് നേടിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. കാറിന്റെ പ്രവര്‍ത്തനം പോലും ശരിയായി അറിയാത്തവര്‍ക്ക് നമ്മുടെ നാട്ടില്‍ ലൈസന്‍സ് ലഭിക്കുന്നത് ലജ്ജാകരമാണെന്ന് ചിലര്‍ കമന്റിടുന്നു.
ഡ്രൈവിംഗ് ഉത്തരവാദിത്തമുള്ള ഒരു ജോലിയാണെന്നതിനാല്‍ തന്നെ ശരിയായ പരിശോധനകളില്ലാതെ ലൈസന്‍സുകള്‍ നല്‍കുന്നതിലൂടെ അധികാരികള്‍ മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഇവിടെ അപകടമുണ്ടാക്കിയ വ്യക്തി പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് പറയപ്പെടുന്നത്. ഡ്രൈവിംഗിന്റെ എബിസിഡി അറിയാതെ വണ്ടിയുമായി നിരത്തിലിറങ്ങുന്ന പ്രവണത ഒഴിവാക്കി സ്വകാര്യ ഗ്രൗണ്ടിലോ മറ്റോ പരിശീലിക്കുന്നതാകും ഉത്തമം. വണ്ടിയുടെ പ്രവര്‍ത്തനം കൃത്യമായി സ്വായത്തമാക്കിയ ശേഷം കൈതെളിയാനായി റോഡിലേക്കിറങ്ങാം.

റോഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഉത്തരവാദിത്തമുള്ള ആളുകള്‍ തന്നെ നിയമങ്ങള്‍ ലംഘിക്കുന്നത് സങ്കടകരമാണ്. വരും കാലങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഓരോ വര്‍ഷവും റോഡുകളില്‍ ആയിരക്കണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിലുള്ള ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ഉത്തരവാദിത്തമുള്ള റോഡ് ഉപയോക്താക്കള്‍ ആയിരിക്കാനും നമുക്ക് ചുറ്റുമുള്ള എല്ലാവരെയും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പ്രോത്സാഹിപ്പിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം.


Click it and Unblock the Notifications








