ഇന്ത്യയിൽ ഇനി E20 പെട്രോൾ യുഗം; 95 ഒക്ടേൻ റേറ്റിംഗ് നിർബന്ധമാക്കി കേന്ദ്രം; നിങ്ങളെ ബാധിക്കുമോ എന്നറിയണ്ടേ?
നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിന്‍ കരുത്തിലും മൈലേജിലും വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ള ഒരു നിര്‍ണായക സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സാധാരണ പെട്രോളിന് വിട നല്‍കി ഇന്ന് (01 ഏപ്രില്‍ 2026) രാജ്യം 20 ശതമാനം എഥനോള്‍ കലര്‍ത്തിയ E20 പെട്രോളിലേക്ക് മാറി. ഇന്ധനത്തിന്റെ ഒക്ടേന്‍ റേറ്റിംഗ് കുറഞ്ഞത് 95 ആയിരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വാഹന ഉടമകള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. രാജ്യവ്യാപകമായി ഇന്ധന ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ അളവ് കൂട്ടുന്നത് വഴി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എഥനോള്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നത് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നുവെന്നതും ഇതിന്റെ പോസിറ്റീവാണ്. കരിമ്പ്, ചോളം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ നിര്‍മ്മിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന പെട്രോളില്‍ 20 ശതമാനം എഥനോള്‍ അടങ്ങിയിരിക്കണം. കൂടാതെ, ഇന്ധനത്തിന്റെ റിസര്‍ച്ച് ഒക്‌ടേന്‍ നമ്പര്‍ (RON) 95 ആയി നിശ്ചയിച്ചിട്ടുണ്ട്. ഉയര്‍ന്ന ഒക്ടേന്‍ നിലവാരമുള്ള ഇന്ധനം ഉപയോഗിക്കുന്നത് വഴി എഞ്ചിന്‍ നോക്കിംഗ് (Engine Knocking) കുറയ്ക്കാനും എഞ്ചിനിന്റെ ആയുസ് കൂട്ടാനും സാധിക്കും. ഇത് വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഭൂരിഭാഗം മോഡേണ്‍ വാഹനങ്ങളും E20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭാവിയില്‍ 30 ശതമാനം എഥനോള്‍ കലര്‍ത്തിയ E30 ഇന്ധനത്തിലേക്ക് മാറാന്‍ കൂടിയാണ് ഇപ്പോള്‍ ഈ പരിഷ്‌കാരം വേഗത്തിലാക്കുന്നത്. ഇത് പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സഹായിക്കും.രാജ്യത്തെ കര്‍ഷകര്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകുന്ന നീക്കമാണെങ്കിലും പഴയ വാഹനം ഉപയോഗിക്കുന്നവര്‍ക്കിടയില്‍ മൈലേജിനെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുമ്പോള്‍ മൈലേജില്‍ നേരിയ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ഉപയോഗത്തെ ബാധിക്കാത്ത വിധം വളരെ ചെറുതാണെന്നും ഉപഭോക്താക്കള്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് E20 ഇന്ധനം എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്.
എഥനോള്‍ ലോഹ ഭാഗങ്ങളെയും റബ്ബര്‍ സീലുകളെയും ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പഴയ എഞ്ചിനുകളില്‍ ഇത് തകരാര്‍ ഉണ്ടാക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വാഹന നിര്‍മ്മാതാക്കളും റെഗുലേറ്ററി ബോഡികളും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി സുരക്ഷ ഉറപ്പാക്കണമെന്നാണ് പൊതുവായ ആവശ്യം.റോയല്‍ എന്‍ഫീല്‍ഡ് പോലുള്ള പ്രമുഖ കമ്പനികള്‍ തങ്ങളുടെ പഴയ ടൂവീലര്‍ മോഡലുകള്‍ E20 ഇന്ധനത്തിന് അനുയോജ്യമാക്കുന്നതിനുള്ള പ്രത്യേക കിറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.

ഇത് പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പകരുന്ന ആശ്വാസം ചില്ലറയല്ല. മറ്റ് വാഹന നിര്‍മ്മാതാക്കളും സമാനമായ നടപടികള്‍ സ്വീകരിച്ചാല്‍ എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോളിലേക്കുള്ള മാറ്റം കൂടുതല്‍ സുഗമമാകും. ആഗോളതലത്തില്‍ ഇന്ധന വിതരണത്തില്‍ അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം ബദല്‍ മാര്‍ഗങ്ങള്‍ അത്യാവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും എഥനോള്‍ ബ്ലെന്‍ഡിംഗ് സഹായിക്കും.
എങ്കിലും പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാധാരണക്കാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് വാഹന പ്രേമികളുടെ അഭിപ്രായം. ഏതായാലും പെട്രോളിലെ എഥനോള്‍ ബ്ലെന്‍ഡിംഗ് വരും വര്‍ഷങ്ങളില്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.
ഇന്ധന നിലവാരത്തില്‍ വരുത്തിയ ഈ മാറ്റം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്കും വാഹനങ്ങള്‍ക്കും ഗുണകരമാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഇന്ധന പ്രതിസന്ധി ഒഴിവാക്കാന്‍ പെട്രോളില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്താന്‍ തങ്ങള്‍ സജ്ജമാണെന്ന് നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇന്ധനത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ വരും വര്‍ഷങ്ങളില്‍ സര്‍ക്കാറുകള്‍ ബദല്‍ ഇന്ധനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. E30 മാത്രമല്ല 85 ശതമാനം എഥനോള്‍ അടങ്ങിയ ഫെ്‌ലക്‌സ് ഫ്യുവലും രാജ്യത്ത് വ്യാപകമാകും. മാരുതി സുസുക്കിയടക്കമുള്ള കമ്പനികള്‍ ഫെലക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ അണിയറില്‍ ഒരുക്കുന്നുണ്ട്.


Click it and Unblock the Notifications








