ഉദ്യോഗസ്ഥർ അല്ല, പിഴത്തുക മുക്കി സർക്കാർ വെബ്സൈറ്റ്; പരാതിപ്പെടാൻ വഴിയില്ലാതെ ജനം ആശങ്കയിൽ
ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തപ്പെടുന്നതും ചലാനുകൾ ലഭിക്കുന്നതും ഇന്ന് നമ്മൾ മലയാളികൾക്ക് പുതുമയുള്ള ഒരു കാര്യമല്ല. AI ക്യാമറകളുടെ വരവോടു കൂടെ ചലാനുകൾ എല്ലാവർക്കും സുപരിചിതമായി മാറി. ഹെൽമെറ്റ് ധരിച്ചില്ലേലും, സീറ്റ് ബെൽറ്റ് ഇട്ടില്ലേലും, ലെയിൻ കട്ട് ചെയ്താലും എല്ലാത്തിനും കൃത്യമായി ചലാനുകൾ വരും. ഓൺലൈനായി ഇവയുടെ പിഴ തുകകളും അടയ്ക്കാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. മൊബൈൽ ഫോണിൽ വരുന്ന എസ്എംഎസിനൊപ്പം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പെയ്മെന്റ് ഗേറ്റ്‌വേ ഓപ്പൺ ആയി വരും.
യാതൊരു അല്ലലും ഇല്ലാതെ വളരെ ഈസിയായി ഇതിലൂടെ പിഴ അടയ്ക്കാനും സാധിക്കും. എന്നാൽ ഗതാഗത നിയമലംഘനത്തിന് 'ഇ-ചെലാന്‍' വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ പണം അടച്ചവരുടെ തുക നഷ്ടമായിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആകുന്നുണ്ട് എങ്കിലും പിഴ ഒടുക്കിയതായി കാണിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വീണ്ടും അടയ്ക്കണം എന്ന സന്ദേശമാണ് ഇപ്പോൾ തെളിയുന്നത്. പൂര്‍ത്തിയാകാത്ത പണമിടപാട് പരിശോധിക്കാനോ ചെക്ക് ചെയ്യാനോ ഉള്ള വെബ്‌സൈറ്റിലെ സംവിധാനവും പ്രവര്‍ത്തനരഹിതമാണ്. ഇതിനെക്കുറിച്ച് പരാതിപ്പെടാനും മറ്റ് വഴികളൊന്നും ഈ സൈറ്റില്‍ ഇല്ല. ഇതിന് ഇനി എന്താണ് പ്രതിവിധി എന്ന ആശങ്കയിലാണ് ജനങ്ങൾ എല്ലാം.
കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള 'ഇ-ചെലാന്‍' സൈറ്റിലാണ് പൊലീസും, മോട്ടോര്‍വാഹന വകുപ്പുകളും എല്ലാം ചുമത്തുന്ന കേസുകള്‍ക്ക് പിഴ അടയ്‌ക്കേണ്ടി വരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി അപേക്ഷകരെ വലച്ച 'വാഹന്‍' സോഫ്റ്റ്‌വേര്‍ തകരാറിനൊപ്പം ഇ-ചെലാനും സിസ്റ്റവും പണിമുടക്കിയിരുന്നു. ഇതിനുശേഷം സംവിധാനം വീണ്ടും പ്രവര്‍ത്തനക്ഷമമായപ്പോഴാണ് പണമിടപാടില്‍ ക്രമക്കേടും കുഴപ്പവുമുണ്ടായത്.

വാഹന വില്‍പ്പന, ഫിറ്റ്‌നസ് രജിസ്‌ട്രേഷന്‍ റിന്യൂവല്‍ എന്നിവയ്ക്ക് ഈ പിഴതുക കുടിശ്ശിക അടക്കം തീര്‍ക്കേണ്ടതുണ്ട്, ഇല്ലാ എങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ല. ഇത്തരം ആവശ്യങ്ങൾക്കായി അങ്ങനെ പിഴയൊടുക്കിയവരാണ് കഴിഞ്ഞ ദിവസം കുഴഞ്ഞു പോയത്. പിന്നീട് ഇവര്‍ R.T ഓഫീസ്, പൊലീസ് മൊബൈല്‍ പട്രോള്‍ വാഹനങ്ങളിലെ ഇ -പോസ് മെഷീനുകൾ മുഖേന വീണ്ടും പിഴ അടയ്‌ക്കേണ്ടിയതായി വന്നു. ഈ തകരാര്‍ പരിഹരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ തകരാർ സംഭവിച്ചതു മുതൽ നഷ്ടപ്പെട്ടു പോയ പണം തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഇതേ സംബന്ധിച്ച് വ്യക്തത ഒന്നും അധികൃതർ ഇതുവരെ നൽകിയിട്ടില്ല. പണം നഷ്ടമാവില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. അടുത്തിടെ കെൽട്രോണിനു നൽകാനുള്ള കുടിശ്ശിക തുക നൽകിയതോടെ സംസ്ഥാനത്തെ AI ക്യാമറകൾ എല്ലാം വീണ്ടും സജ്ജീവമായിരുന്നു.

ഇതിനോടകം ഇഷ്യൂ ചെയ്യാതെ കെട്ടികിടന്നിരുന്ന ചലാനുകൾ എല്ലാം തന്നെ കെൽട്രോൺ വീണ്ടും അയച്ചു നൽകാൻ തുടങ്ങിയിരിക്കുകയാണ്. 500 കോടി രൂപയോളമാണ് ഈ പിഴ ഇനത്തിൽ സർക്കാരിന് ലഭിക്കാനുള്ളത്, ഏകദേശം 80 ലക്ഷം ആളുകളാണ് നാളിതുവരെ ഗതാഗത നിയമ ലംഘനത്തിന് ക്യാമറയിൽ കുടുങ്ങിയത്.
2023 ജൂലൈയിൽ സംസ്ഥാനത്തെ പലഭാഗങ്ങളിലായി സ്ഥാപിച്ച ഈ AI ക്യാമറകൾ തുടക്കത്തിൽ വലിയ പ്രതിഷേധങ്ങളും എതിർപ്പുകളും നേരിട്ടിരുന്നു എങ്കിലും ഇപ്പോൾ ശരിക്കും സർക്കാരിന് വലിയൊരു വരുമാര മാർഗ്ഗമായി മാറിയിരിക്കുകയാണ്. ഇടയ്ക്ക് കെൽട്രോണുമായുള്ള തർക്കത്തിൽ ഈ AI ക്യാമറകൾ എല്ലാം കണ്ണടച്ചു എന്ന് കരുതിയവർ എല്ലാമാണ് ഇന്ന് അങ്കലാപ്പിൽ ആയിരിക്കുന്നത്. എന്ത് ക്യാമറ, എന്ത് പിഴ എന്ന് പറഞ്ഞു നടന്നവരുടെ എല്ലാം ഇൻബോക്സുകൾ ഇന്ന് ഇ-ചലാനുകളാൽ നിറയുന്ന അവസ്ഥയാണ്.


Click it and Unblock the Notifications








