സർക്കാർ വണ്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലിട്ട് 'പബ്ലിറ്റി സ്റ്റണ്ട്'; ഐഎഎസുകാരനെതിരെ നടപടി
തെരഞ്ഞെടുപ്പ് ജോലിക്കെത്തി സര്‍ക്കാര്‍ വാഹനത്തിനടുത്ത് നിന്നെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥനെ നിരീക്ഷക ചുമതലയില്‍ നിന്ന് നീക്കി. യുപി കേഡര്‍ ഉദ്യോഗസ്ഥന്‍ അഭിഷേക് സിംഗിനാണ് 'പണി' കിട്ടിയത്.
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തിലാണ് സംഭവം. ഡിസംബര്‍ 1-നും ഡിസംബര്‍ 5-നുമാണ് ഗുജറാത്ത് പോളിങ് ബൂത്തിലേക്ക് പോകുന്നത്. അഹമ്മദാബാദിലെ ബാപ്പുനഗര്‍, അശ്വര മണ്ഡലങ്ങളില്‍ നിരീക്ഷകനായാണ് അഭിഷേക് സിംഗിനെ തെരഞ്ഞെടുപ്പ് കമീഷന്‍ നിയമിച്ചത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ അഭിഷേക് സിംഗ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വാഹനത്തിന്റെ മുന്നില്‍ നിരീക്ഷകന്‍ എന്ന് തെളിയിക്കുന്ന ഒബ്‌സര്‍വര്‍ ബോര്‍ഡ് വെച്ചതിനാല്‍ സര്‍ക്കാര്‍ വാഹനമാണെന്ന് ഉറപ്പിക്കാം. ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇദ്ദേഹം രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റയുടെ അടുത്ത് അഭിഷേക് മാത്രം എടുത്ത ചിത്രമാണ് ആദ്യത്തേത്.
രണ്ടാമത്തേതില്‍, അഭിഷേക് സിംഗ് മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ഒരു സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നോവ ക്രിസ്റ്റയ്ക്ക് മുന്നില്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് കാണാം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി അഹമ്മദാബാദില്‍ എത്തി എന്നാതായിരുന്നു അഭിഷേക് സിംഗിന്റെ വൈറല്‍ പോസ്റ്റിന്റെ ഉള്ളടക്കം. ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും പങ്കുവെച്ച ചിത്രം വൈറലാകുകയും അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി നിയമിക്കപ്പെട്ട അഭിഷേക് സിംഗ് തന്റെ ഔദ്യോഗിക പദവി മുതലെടുത്ത് പബ്ലിസിറ്റി സ്റ്റണ്ട് നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഗമനം. കമ്മീഷന്‍ ഉടന്‍ തന്നെ അഭിഷേക് സിംഗിനെ ജനറല്‍ ഒബ്‌സര്‍വര്‍ ചുമതലകളില്‍ നിന്ന് നീക്കുകയായിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള ഡ്യൂട്ടിയില്‍ നിന്നും അദ്ദേഹത്തെ ഡീബാര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ മണ്ഡലം വിട്ട് ഉത്തര്‍പ്രദേശ് കേഡറില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഷേക് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും സൗകര്യങ്ങളുമെല്ലാം ഉദ്യോഗസ്ഥനില്‍ നിന്ന് തിരികെ വാങ്ങി. വിവാദങ്ങള്‍ക്ക് പിന്നാലെ അഭിഷേക് സിംഗിന്റെ ചുമതലകള്‍ മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷന്‍ ബാജ്‌പേയ്ക്ക് കൈമാറിയതായി ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ മറ്റൊരു പോസ്റ്റുമായി അഭിഷേക് സിംഗ് രംഗത്തെത്തി. തന്റെ പോസ്റ്റില്‍ തെറ്റൊന്നുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെങ്കിലും ബഹുമാനപ്പെട്ട തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം എല്ലാ വിനയത്തോടെയും താന്‍ സ്വീകരിക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഒരു പൊതുപ്രവര്‍ത്തകന്‍, പൊതുജനങ്ങളുടെ പണം കൊണ്ട് വാങ്ങിയ ഒരു കാറില്‍ പബ്ലിക് ഡ്യൂട്ടിക്കായി റിപ്പോര്‍ട്ട് ചെയ്യുന്നു, ഉദ്യോഗസ്ഥരുമായി, അത് പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നു. ഇത് പബ്ലിസിറ്റിയോ സ്റ്റണ്ടോ അല്ലെന്നും അഭിഷേക് എഴുതി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ വിവിധ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിയന്ത്രിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഒരു സ്വയംഭരണ ഭരണഘടനാ അതോറിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യയിലെ ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍, രാജ്യത്തെ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒഴിവാക്കാനാണ് നിരീക്ഷകനായി എത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കമീഷന്‍ നടപടി എടുത്തതെന്നാണ് സൂചന. ഡിസംബര്‍ 1, 5 തീയതികളിലാണ് ഇവിടെ വോട്ടെടുപ്പ്. ഡിസംബര്‍ 8-ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.


Click it and Unblock the Notifications








