ഓട്ടത്തിനിടെ രണ്ടായി പിളര്‍ന്ന് ഇലക്ട്രിക് ബൈക്ക്; കാരണമറിഞ്ഞാല്‍ ഇനി അവയിൽ കയറില്ല
ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലറുകള്‍ക്ക് പ്രചാരമേറുന്ന കാഴ്ചയാണ്. വില്‍പ്പന കൂടുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന ചോയ്‌സുകളുമുള്ളതിനാല്‍ ജനങ്ങള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളും കൂടി എത്തിയതോടെ ഇപ്പോള്‍ ഇലക്ട്രിക് ടൂവീലർ രംഗത്ത് മത്സരം കൊഴുത്തിരിക്കുകയാണ്. പെട്രോള്‍ വാഹനങ്ങളുടെ വിലയില്‍ തന്നെ ഇവികള്‍ ലഭ്യമായിത്തുടങ്ങിയത് മെച്ചമായിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു വിഭാഗം ഉപഭോക്താക്കള്‍ ഇനിയും ഇവികളിലേക്ക് അടുക്കാതിരിക്കാനുള്ള കാരണം സേഫ്റ്റിയാണ്. ചില ഉപഭോക്താക്കള്‍ക്ക് അവരുടെ സുരക്ഷയെക്കുറിച്ച് ഇപ്പോഴും ആശങ്കയുണ്ട്. അത് കൂട്ടുന്ന ഒരു ഞെട്ടിക്കുന്ന സംഭവം കഴിഞ്ഞ ദിവസം അരങ്ങേറി. തെലങ്കാനയിലെ മംഗേറിയയില്‍ നിന്നാണ് ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രണ്ടായി പിളര്‍ന്നത്. തിരക്കേറിയ റോഡിലൂടെ ഒരു യുവാവ് ഇലക്ട്രിക് ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.

ബൈക്കിന്റെ മുന്‍ഭാഗം ഒടിഞ്ഞ് തകര്‍ന്നതോടെ യുവാവ് തെറിച്ച് റോഡിലേക്ക് വീണു. ഹെല്‍മെറ്റ് പോലും ധരിക്കാതിരുന്ന യുവാവ് അരികിലൂടെ സഞ്ചരിച്ചിരുന്ന ടെമ്പോക്ക് സമീപത്തേക്കാണ് വീണത്. ടെമ്പോ ഡ്രൈവര്‍ സമയോജിതമായി ഇടപെട്ട് ബ്രേക്ക് അമര്‍ത്തിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. വണ്ടിയില്‍ നിന്ന് തെറിച്ച് വീണ യുവാവ് ഓടിവന്ന് നോക്കുമ്പോള്‍ തന്റെ ബൈക്ക് രണ്ടായി തകര്‍ന്ന് കിടക്കുന്നതാണ് കാണാനായത്.
സംഭവം കണ്ട് ഓടിക്കൂടിയവരും സംഗതി കണ്ട് ഞെട്ടി. എന്നാല്‍ യുവാവ് ഓടിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് ഏത് കമ്പനി നിര്‍മിച്ചതാണെന്ന കാര്യം വ്യക്തമല്ല. നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുണ്ടായിരുന്നു സിസിടിവി ക്യാമറയിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. വാഹനത്തിലെ നിര്‍മാണത്തിലെ അപാകതകള്‍ കാരണം മുമ്പും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

സസ്‌പെന്‍ഷന്‍ ഒടിഞ്ഞ് ഇലക്ട്രിക് വാഹനം മൂക്കുകുത്തിവീണ സംഭവം മുമ്പും ഉണ്ടായിരുന്നു. വെല്‍ഡിംഗ് പോലുള്ള പ്രവര്‍ത്തികള്‍ ശരിയായില്ലെങ്കില്‍ വാഹനം നിര്‍മിക്കുന്ന വേളയില്‍ ചിലപ്പോള്‍ പാര്‍ട്‌സുകള്‍ നല്ലപോലെ യോജിക്കില്ല. ഇതൊന്നും അറിയാതെ വാഹനം വാങ്ങുന്ന കസ്റ്റമേഴ്‌സ് ചിലപ്പോള്‍ വണ്ടി തുടര്‍ച്ചയായി ഓടിക്കും. ഈര്‍പ്പം, ചൂട് തുടങ്ങിയ ഘടകങ്ങള്‍ കൂടി ചേരുന്നതോടെ അത്യാഹിതങ്ങള്‍ സംഭവിക്കാന്‍ സാധ്യതയേറുകയാണ്.
വാഹന നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടാകാമെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ഇത്തരം സാഹചര്യമുണ്ടാകാതെ നമ്മള്‍ക്ക് നോക്കാവുന്നതാണ്. അതിനായി നമ്മള്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം. നിങ്ങളുടെ വാഹനം ഇടയ്ക്കിടെ പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. വാഹനത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ ഈ ഒരു സംഗതി വഴി നിങ്ങള്‍ക്ക് സാധിക്കും. വാഹനത്തിന്റെ പ്രവര്‍ത്തനം വിചിത്രമായി തോന്നുകയോ അല്ലെങ്കില്‍ ശബ്ദത്തില്‍ വല്ല വശപ്പിശകും അനുഭവപ്പെടുകയോ ചെയ്താല്‍ അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ ഉടന്‍ സ്വീകരിക്കണം.
അതായത് വണ്ടി ഉടന്‍ വിദഗ്ധരായ മെക്കാനിക്കുകളെ കാണിക്കണമെന്ന്. ചിലപ്പോള്‍ വാഹനത്തിന്റെ ചെറിയ പ്രശ്‌നങ്ങള്‍ നമ്മള്‍ നീട്ടിവെച്ച് നീട്ടിവെച്ച് വലിയ തകരാറുകള്‍ ആയി മാറാറുണ്ട്. അതുകൊണ്ടാണ് കൃത്യമായ ഇടവേളകളില്‍ വാഹനം പരിശോധിക്കുകയും സര്‍വീസ് ചെയ്യുകയും ചെയ്യുന്നത് വളരെ പ്രധാനമാണെന്ന് പറയുന്നത്. ഇക്കാര്യത്തില്‍ അമാന്തം കാണിച്ചാല്‍ വാഹനം വഴിയില്‍ കിടക്കുമെന്ന് മാത്രമല്ല ഇത്തരം അപകടകരമായ അനുഭവങ്ങളും നേരിടേണ്ടി വന്നേക്കാം.
അതുപോലെ നിങ്ങള്‍ ഉപയോഗിക്കുന്നത് ഏത് തരം വാഹനം ആണെങ്കിലും അതിന്റെ ശേഷിയില്‍ കൂടുതല്‍ ഭാരം വഹിപ്പിക്കരുത്. സിമ്പിളായി പറഞ്ഞാല്‍ ഓവര്‍ലോഡിംഗ് പാടില്ല. അമിതഭാരം കയറ്റുന്നത് നിങ്ങളുടെ വാഹനത്തിന്റെ പെര്‍ഫോമന്‍സിനെയും മൈലേജിനെയും ബാധിക്കുന്നതോടൊപ്പം ചില സുപ്രധാന പാര്‍ട്‌സുകള്‍ തകരാറിലാക്കുകയും ചെയ്യും. അതുപോലെ ഹമ്പുകള്‍ ചാടിച്ച് കയറ്റുന്ന ശീലം ചിലര്‍ക്കുണ്ട്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം.
ചിലര്‍ പണം മുടക്കി വാഹനം വാങ്ങിയാലും അത് കൃത്യമായി പരിപാലിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല. നമ്മള്‍ കൊണ്ടു നടക്കുന്നത് ഒരു മെഷീന്‍ ആണെന്നും കൃത്യമായി പരിചരിച്ചില്ലെങ്കില്‍ അത് തകരാറിലാകുമെന്ന ബോധ്യം വാഹന ഉടമകള്‍ക്ക് വേണം. നിര്‍മാണത്തിലുണ്ടാകുന്ന തകരാറുകള്‍ തെലങ്കാനയില്‍ ഉണ്ടായ പോലുള്ള അസുഖകരമായ സംഭവങ്ങളിലേക്ക് നയിക്കാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വാഹന നിര്‍മാതാക്കളും ജാഗ്രത പാലിച്ചെങ്കില്‍ മാത്രമേ റോഡുകളില്‍ രക്തം ചിന്തുന്നത് ഒഴിവാക്കാന്‍ സാധിക്കൂ.


Click it and Unblock the Notifications








