വണ്ടിക്കമ്പനി മുതലാളിമാര്‍ മസ്‌കിനെ കണ്ട് പഠിക്കണം! ചൈനീസ് പെണ്‍കുട്ടി മാത്രമല്ല, മൊത്തം നെറ്റിസൺസും ഹാപ്പി
ഇന്ത്യയില്‍ നിരവധി വാഹന നിര്‍മാതാക്കളുണ്ട്. വാഹനങ്ങള്‍ ഒരുപാട് വിറ്റഴിക്കുമെങ്കിലും വില്‍പനാനന്തര സേവനങ്ങളുടെ കാര്യത്തില്‍ പല കമ്പനികളും വളരെ മോശമാണ്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതോടെ വാഹനങ്ങളെ കുറിച്ചുള്ള ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള പരാതികള്‍ക്ക് പല വണ്ടിക്കമ്പനി മുതലാളിമാരും മറുപടി നല്‍കുന്നത് ട്രെന്‍ഡാണ്. അത്തരം പ്രവര്‍ത്തികള്‍ നെറ്റിണ്‍സണ്‍സിനിടയില്‍ വലിയ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അടുത്തിടെ ഒരു ചൈനീസ് പെണ്‍കുട്ടിയും ടെസ്ല സിഇഒ എലോണ്‍ മസ്‌ക്കും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ടെസ്‌ല. അമേരിക്കന്‍ കമ്പനിയുടെ ഇവികള്‍ ലോകത്തിലെ പല വിപണികളിലും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഐസി എഞ്ചിന്‍ വാഹനമായ ടൊയോട്ട കൊറോളയെ പിന്തള്ളി ടെസ്‌ല മോഡല്‍ Y ആണ് നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍. അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല നമ്മുടെ അയല്‍ രാജ്യമായ ചൈനയും ടെസ്‌ലയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ്.

ചൈനയിലെ ഷാങ്ഹായ്‌യിലാണ് ടെസ്‌ലയുടെ ജിഗാ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ വിലയില്‍ കട്ടിംഗ് എഡ്ജ് ടെക്‌നേളജികള്‍ വാഗ്ദാനം ചെയ്യുന്ന ചൈനീസ് കമ്പനികളോട് പടവെട്ടിയാണ് ടെസ്‌ല ചൈനയില്‍ സാന്നിധ്യമറിയിക്കുന്നത്. ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ച പരാതിയോട് പ്രതികരിച്ചിരിക്കുകയാണ് ടെസ്‌ല മുതലാളിയായ മസ്‌ക്. ടെസ്ലയുടെ ടച്ച്സ്‌ക്രീനില്‍ കണ്ട ഒരു തകരാറിനെ കുറിച്ചായിരുന്നു മോളി എന്ന് പേരുള്ള പെണ്‍കുട്ടിയുടെ പരാതി.
ടച്ച് പാനലില്‍ വരയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ മുമ്പ് വരച്ചത് അപ്രത്യക്ഷമായി പോകുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. മസ്‌കിനെ അഭിസംബോധന ചെയ്ത് പിശക് 'പരിഹരിക്കാന്‍' ആവശ്യപ്പെടുകയായിരുന്നു മോളി. 'മോളി ഒരു പ്രധാന ബഗ് മിസ്റ്റര്‍ മസ്‌കിനോട് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു' പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് എക്സ് ഉപയോക്താവ് എഴുതി. മസ്‌കിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു പോസ്റ്റ്.

'ഹലോ, മിസ്റ്റര്‍ മസ്‌ക്. ഞാന്‍ ചൈനയില്‍ നിന്നുള്ള മോളിയാണ്. നിങ്ങളുടെ കാറിനെക്കുറിച്ച് എനിക്ക് ഒരു പരാതിയുണ്ട്. ഞാന്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍, ചിലപ്പോള്‍ അത് അപ്രത്യക്ഷമാകും' ഇങ്ങനെ പറഞ്ഞ ശേഷം സ്‌ക്രീനില്‍ വരയ്ക്കുമ്പോള്‍ പഴയ സ്‌ട്രോക്കുകള്‍ അപ്രത്യക്ഷമാകുന്നത് എങ്ങനെയെന്ന് അവള്‍ വീഡിയോയില്‍ കാണിച്ചു. 'നിങ്ങള്‍ അത് കണ്ടില്ലേ? ഇതൊന്ന് പരിഹരിക്കാമോ? നന്ദി' മോളി പറഞ്ഞ് അവസാനിപ്പിച്ചു.
മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്നു മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്സില്‍ വീഡിയോ വൈറലായി മാറി. ഇത് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയെന്ന് മാത്രമല്ല വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. രസകരമെന്നു പറയട്ടെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ട മസ്‌ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടിയും നല്‍കി. 'തീര്‍ച്ചയായും' എന്നായിരുന്നു മസ്‌കിന്റെ മറുപടി. ചൈനീസ് പെണ്‍കുട്ടിയുടെ പരാതിക്ക് പെട്ടെന്ന് മറുപടി നല്‍കിയ ടെസ്‌ല സിഇഒയുടെ നടപടി ശ്രദ്ധിക്കപ്പെട്ടു.
ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന കൊടുക്കുന്ന ടെസ്‌ലയുടെ സമീപനത്തെ പലരും അഭിനന്ദിച്ചു. ഇതുപോലെ മറ്റ് കമ്പനികളുടെ സിഇഒമാരും ഇങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഒരാള്‍ എഴുതി. ഇതുകൊണ്ട് ഒക്കെയാണ് മസ്‌ക് ഈ തലമുറയിലെ ഏറ്റവും ടെക് ലീഡര്‍ ആകുന്നതെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. മോളിക്ക് ടെസ്‌ല ബഗ് ബൗണ്ടി നല്‍കണമെന്നായിരുന്നു ഒരു വിരുതന്റെ കമന്റ്.
ചൈനീസ് വിപണിയില്‍ പ്രവേശിച്ചതിനുശേഷം ടെസ്ല 1.7 ദശലക്ഷം കാറുകളാണ് വിറ്റഴിച്ചത്. എന്നിരുന്നാലും BYD പോലുള്ള പ്രാദേശിക കമ്പനികളില്‍ നിന്ന് ഇവി ഭീമന് കടുത്ത മത്സരം അഭിമുഖീകരിക്കേണ്ടി വരുന്നു. കഴിഞ്ഞ പാദത്തില്‍ വില്‍പ്പനയില്‍ 21% കുതിച്ചുചാട്ടമുണ്ടാക്കിയെങ്കിലും ജൂണില്‍ ടെസ്ല വില്‍പ്പന 24.2% ഇടിഞ്ഞു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








