ആ ലിങ്ക് ക്ലിക്ക് ചെയ്യരുത്! ട്രാഫിക് ചലാനിന്റെ പേരിൽ പുതിയ 'APK' തട്ടിപ്പ്; പണം പോകാതിരിക്കാൻ ചെയ്യേണ്ടത്
രാജ്യത്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് ട്രാഫിക് ചലാനിന്റെ മറവില്‍ പുതിയ ഡിജിറ്റല്‍ തട്ടിപ്പ് വ്യാപകമാകുന്നു. അമിതവേഗതയോ പാര്‍ക്കിംഗ് നിയമലംഘനമോ ചൂണ്ടിക്കാട്ടി മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തത് വഴി ലക്ഷക്കണക്കിന് രൂപയാണ് ആളുകള്‍ക്ക് നഷ്ടപ്പെടുന്നത്. ഹൈദരാബാദിലും മുംബൈയിലുമായി നിരവധി പേര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് വായിക്കുന്ന നിങ്ങളുടെ ഫോണിലും ചിലപ്പോള്‍ ഇത്തരം മെസേജുകള്‍ എസ്എംഎസ് ആയോ മെസഞ്ചര്‍ ആപ്പുകളിലോ വന്നിട്ടുണ്ടാകും. പുത്തന്‍ തട്ടിപ്പ് രീതിയെ കുറിച്ചും അതില്‍ നിന്ന് കുടുങ്ങാതെ എങ്ങിനെ രക്ഷപ്പെടാമെന്നും ഈ ലേഖനത്തില്‍ വായിക്കാം.
സാധാരണയായി ലഭിക്കുന്ന ട്രാഫിക് ചലാന്‍ സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാരും സന്ദേശങ്ങള്‍ അയക്കുന്നത്. മുമ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പിഴ അടയ്ക്കാനുള്ള വെബ്സൈറ്റിലേക്ക് റീഡയരക്റ്റ് ചെയ്ത് ഉപഭോക്താക്കളുടെ വ്യക്തിഗത, ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന രീതിയായിരുന്നു തട്ടിപ്പുകാര്‍ അവലംബിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു APK (ആന്‍ഡ്രോയിഡ് പാക്കേജ് കിറ്റ്) ഫയല്‍ ഡൗണ്‍ലോഡ് ആകും.

ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ആകുന്നതോടെ തട്ടിപ്പുകാര്‍ക്ക് ഫോണിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഒരിക്കല്‍ ഈ അനധികൃത ആപ്പ് ഫോണില്‍ കയറിക്കൂടിയാല്‍ ബാങ്ക് അക്കൗണ്ടുകള്‍, ഒടിപി സന്ദേശങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പമാകും. മുംബൈയിലെ ഒരു വ്യാപാരിക്ക് ഇത്തരത്തില്‍ ഏകദേശം പത്ത് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വാഹന ഉടമകളുടെ ഫാസ്ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളാണ് പ്രധാനമായും തട്ടിപ്പുകാര്‍ ലക്ഷ്യം വെക്കുന്നത്.
ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ ഔദ്യോഗിക ഇ-ചലാന്‍ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അയക്കുന്ന സന്ദേശങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍, ലംഘിച്ച നിയമം, കൃത്യമായ സ്ഥലം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ വ്യാജ സന്ദേശങ്ങളില്‍ ഇത്തരം വിവരങ്ങള്‍ അപൂര്‍ണമായിരിക്കും. പിഴ അടയ്ക്കാനുള്ള വെബ്സൈറ്റ് സൂക്ഷ്മമായി പരിശോധിച്ചാലും തട്ടിപ്പ് കണ്ടുപിടിക്കാം.
പരിവാഹന്‍ (Parivahan) എന്ന കേന്ദ്ര റോഡ് ഗതാഗത ഹൈവേസ് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ അതേ രൂപത്തിലുള്ള വ്യാജ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവിടെ നമ്മള്‍ വെബ് അഡ്രസ് പരിശോധിച്ചാല്‍ കള്ളിവെളിച്ചത്താകും. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ അഡ്രസ് .gov..in എന്നായിരിക്കും അവസാനിക്കുന്നത്. എന്നാല്‍ വ്യാജ വെബ്സൈറ്റുകള്‍ക്ക് ഇത്തരത്തിലുള്ള ഔദ്യോഗിക ഡൊമെയ്ന്‍ നാമങ്ങള്‍ ലഭിക്കില്ല.
അതുകൊണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റിന്റെ യുആര്‍എല്‍ (URL) സൂക്ഷ്മമായി പരിശോധിക്കണം. പിഴയുണ്ടോ എന്ന് പരിശോധിക്കാന്‍ നേരിട്ട് പരിവാഹന്‍ വെബ്സൈറ്റോ ഔദ്യോഗിക ആപ്പുകളോ മാത്രം ഉപയോഗിക്കുക. ഫോണിലേക്ക് വരുന്ന സന്ദേശങ്ങളിലെ ലിങ്കുകള്‍ വഴി പണം അടയ്ക്കുന്ന ശീലം ഒഴിവാക്കുന്നത് ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ സുരക്ഷിതമായ പ്ലാറ്റ്ഫോമുകള്‍ മാത്രം ഉപയോഗിക്കുക.

സാധാരണയായി ഇത്തരം തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത് HTTPS അല്ലാത്ത സുരക്ഷിതമല്ലാത്ത വെബ് ലിങ്കുകളാണ്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. ആന്‍ഡ്രോയിഡ് ഫോണുകളും ഗാഡ്ജറ്റുകളും ഉപയോഗിക്കുന്നവരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കൂടുതല്‍ ഇരയാകുന്നത്. അനാവശ്യമായ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പെര്‍മിഷന്‍ ചോദിക്കുന്ന മെസേജുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം.
തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തില്‍ വിവരം അറിയിക്കുകയും വേണം. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ കൃത്യമായ ഇടവേളകളില്‍ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കണം. ഫാസ്ടാഗ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് മാത്രം സൂക്ഷിക്കുന്നതും അധിക സുരക്ഷ നല്‍കും.
വാട്സ്ആപ്പിലോ എസ്എംഎസ് വഴിയോ അജ്ഞാതമായ നമ്പറുകളില്‍ നിന്ന് വരുന്ന ട്രാഫിക് ചലാന്‍ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ശ്രദ്ധിക്കുക. ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സാധിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സാങ്കേതികമായി ഏറെ മുന്നേറിയ തട്ടിപ്പുകാര്‍ ഉപഭോക്താക്കളുടെ ഭയത്തെയാണ് ചൂഷണം ചെയ്യുന്നത്.
ചലാന്‍ ഉടന്‍ അടച്ചില്ലെങ്കില്‍ വീട്ടില്‍ വന്ന് വാഹനം പിടിച്ചടക്കുമെന്ന സമ്മര്‍ദ്ദ തന്ത്രത്തില്‍ ഭയന്നാണ് ചിലര്‍ പേമെന്റിനായി വിവരങ്ങള്‍ കൊടുക്കുന്നത്. ട്രാഫിക് പിഴ അടയ്ക്കാന്‍ സര്‍ക്കാര്‍ സാധാരണയായി ഇത്തരത്തില്‍ തിടുക്കം കൂട്ടില്ല. അതുകൊണ്ട് ഭയപ്പെടാതെ വിവരങ്ങള്‍ ഉറപ്പുവരുത്തുകയാണ് വേണ്ടത്. വാഹന ഉടമകള്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ഔദ്യോഗിക ചാനലുകള്‍ വഴി മാത്രം പരിശോധന നടത്തുക.ഡിജിറ്റല്‍ യുഗത്തില്‍ വാഹന ഉടമകള്‍ പുലര്‍ത്തുന്ന ചെറിയ ജാഗ്രത വലിയ സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും.


Click it and Unblock the Notifications








