3,000 രൂപയുടെ ഫാസ്‌ടാഗ് പാസ് ഇനി കിട്ടില്ല! വാർഷിക പാസിൽ മാറ്റം, പരിഷ്കാരങ്ങൾ ഏപ്രിൽ 1 മുതൽ
ദേശീയ പാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായിരുന്ന ഫാസ്ടാഗ് വാര്‍ഷിക പാസ് (FASTag Annual Pass) നിരക്കുകള്‍ ഉയര്‍ത്താന്‍ ദേശീയ പാത അതോറിറ്റി (NHAI) തീരുമാനിച്ചു. 2026 ഏപ്രില്‍ 1 മുതലാണ് പരിഷ്‌കരിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തിലാണ് (15 ഓഗസ്റ്റ് 2025) ഹൈവേ അതോറിറ്റി ഈ സംവിധാനം രാജ്യത്ത് കൊണ്ടുവന്നത്. നിലവില്‍ 3,000 രൂപയാണ് ഫാസ്ടാഗ് വാര്‍ഷിക പാസിന്റെ 1 വര്‍ഷത്തേക്കുള്ള നിരക്ക്.
ഈ തുകയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 200 തവണ ടോള്‍ പ്ലാസകള്‍ കടക്കാന്‍ സാധിക്കും. അതായത്, ടോള്‍ ഒരു വട്ടം കടക്കുന്നതിന് ഏകദേശം 15 രൂപ മാത്രമാണ് ഫാസ്ടാഗ് യൂസര്‍ക്ക് ചിലവാകുന്നത്. എന്നാല്‍ പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി ഫാസ്ടാഗ് വാര്‍ഷിക പാസ് ഫീസില്‍ 75 രൂപയുടെ വര്‍ദ്ധനവാണ് അധികൃതര്‍ വരുത്തിയിരിക്കുന്നത്.

പുതിയ നിരക്ക് പരിഷ്‌കരണ പ്രകാരം 2026 ഏപ്രില്‍ 1 മുതല്‍ വാര്‍ഷിക പാസ് എടുക്കുന്നവര്‍ 3,075 രൂപ നല്‍കേണ്ടി വരും. 2025 ഓഗസ്റ്റ് 15-ന് അവതരിപ്പിച്ചത് മുതല്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് ഈ പാസ് ഉപയോഗപ്പെടുത്തി വലിയ സാമ്പത്തിക ലാഭം നേടിയെടുത്തത്. സ്വകാര്യ വാഹന ഉടമകള്‍ക്ക് ഓരോ തവണയും ടോള്‍ കടക്കുമ്പോള്‍ ഉയര്‍ന്ന ഫീസ് നല്‍കുന്നത് ഒഴിവാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിച്ചു.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാര്‍, വാന്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ വാര്‍ഷിക പാസ് ആനുകൂല്യം ലഭിക്കുന്നത്. ടാക്‌സികള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ വാഹനങ്ങളെ (Commercial Vehicles) ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ വാഹനങ്ങള്‍ പഴയതുപോലെ ഓരോ യാത്രയ്ക്കും കൃത്യമായ ടോള്‍ തുക തന്നെ ഫാസ്ടാഗ് വഴി നല്‍കേണ്ടി വരും.
ഡിജിറ്റല്‍ ഇടപാടുകള്‍ 98 ശതമാനമായി ഉയര്‍ന്നതോടെ ടോള്‍ പ്ലാസകളിലെ അഴിമതിയും പണമിടപാടിലെ ക്രമക്കേടുകളും വലിയ രീതിയില്‍ കുറഞ്ഞതായി ഹൈവേ അതോറിറ്റി വ്യക്തമാക്കുന്നു. കാര്‍ ഉടമകളില്‍ ഏകദേശം 28 ശതമാനം പേരും വാര്‍ഷിക പാസ് എടുക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. നിലവില്‍ രാജ്യത്ത് 50 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഫാസ്ടാഗ് വാര്‍ഷിക പാസ് സേവനം ഉപയോഗിക്കുന്നത്.
മേഖല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം ഫാസ്ടാഗ് വാര്‍ഷിക പാസ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ചണ്ഡീഗഡ് (14% ഇടപാടുകള്‍) മേഖലയിലാണ്. തമിഴ്നാടും (12.3% ഇടപാടുകള്‍) ഡല്‍ഹിയുമാണ് (11.5% ഇടപാടുകള്‍) തൊട്ടുപിന്നില്‍. 2025 ഓഗസ്റ്റിനും 2026 ജനുവരിക്കും ഇടയില്‍ മാത്രം ഈ പാസ് വഴി 26.55 കോടി ഇടപാടുകള്‍ നടന്നു.

ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ മാത്രമാണ് ഈ പാസ് ഉപയോഗിക്കാന്‍ സാധിക്കുക.സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഈ വാര്‍ഷിക പാസ് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. അതിനാല്‍ വാര്‍ഷിക പാസ് ഉണ്ടെന്ന് കരുതി ഫാസ്ടാഗ് വാലറ്റ് കാലിയാക്കി ഇടാതെ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കുക.
ആനുവല്‍ പാസില്‍ അനുവദിനീയമായ 200 യാത്രകള്‍ പൂര്‍ത്തിയായാല്‍, പിന്നീട് സാധാരണ ടോള്‍ നിരക്കായിരിക്കും വാലറ്റില്‍ നിന്നും ഈടാക്കുകയെന്ന കാര്യം വാഹന ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കുക. വാര്‍ഷിക പാസിന്റെ കാലാവധിക്കുള്ളില്‍ 200 ട്രിപ്പുകള്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ബാക്കിയുള്ളവ അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ സാധിക്കില്ലെന്ന കാര്യം കൂടി ഓര്‍മിക്കുക. കാലാവധി കഴിയുന്നതോടെ ആ പാസ് അസാധുവാകുകയും പുതിയത് എടുക്കേണ്ടി വരികയും ചെയ്യും.

ഇക്കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത് അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പിലാക്കും. അതിനാല്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ മാര്‍ച്ച് 31-നകം അത് പൂര്‍ത്തിയാക്കുക. ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ദ്ധനയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റിലൂടെ പറയുമല്ലോ.


Click it and Unblock the Notifications








