പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ചതിന് പിതാവിന് 26,000 രൂപ പിഴ
പ്രായപൂർത്തിയാകാത്ത ആളുകൾ വാഹനമോടിക്കുന്നത് ഇന്ത്യയിൽ ഒരു പതിവ് കാഴ്ച്ചയാണ്. പൊതു നിരത്തുകളിൽ പ്രായപൂർത്തിയാകാത്തവർ ഒരു മോട്ടോർ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെതിരെ കർശന നിയമങ്ങളുണ്ടെങ്കിലും, ഇത് ഭൂരിഭാഗം ജനങ്ങളും വകവയ്ക്കുന്നില്ല എന്നതാണ് വസ്തുത.

എന്നാൽ ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്ക് കടുത്ത നടപടികളാണ് സമീപ കാലം മുതൽ അധികൃതർ സ്വീകരിച്ചു വരുന്നത്. അടുത്തിടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ മോട്ടോർ സൈക്കിൾ, കാർ എന്നിവ ഓടിക്കുന്നതിന് അനുവദിച്ച മാതാപിതാക്കൾക്ക് പൊലീസുകാർ ജയിൽ ശിക്ഷ വരെ നൽകിയിട്ടുണ്ട്.

സാധുവായ രേഖകളില്ലാതെ മകന് മോട്ടോർ സൈക്കിളിൽ ഓടിക്കുവാൻ നൽകിയ പിതാവിനെ പൊലീസ് പിടികൂടി 26,000 രൂപ പിഴ ഈടാക്കിയ സമാനമായ ഒരു സംഭവമാണിത്.

ഒഡീഷയിലെ കട്ടക്ക് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. രേഖകൾ പരിശോധിക്കുന്നതിനായി പൊലീസുകാർ ഒരു സാധാരണ ചെക്ക് പോസ്റ്റിൽ യാത്രക്കാരെ തടഞ്ഞു.

പരിശോധനയ്ക്കിടയിലാണ്, ബൈക്ക് ഓടിച്ചിരുന്ന യുവാവിന് 17 വയസ്സേ പ്രായമുള്ളൂ എന്ന് മനസ്സിലായത്. പിതാവ് ബൈക്കിൽ പിന്നിൽ ഇരിക്കുകയായിരുന്നു, ഇരുവരും ഹെൽമെറ്റും ധരിച്ചിരുന്നില്ല.

ഇരുചക്ര വാഹന യാത്രക്കാർക്കെതിരെ പൊലീസ് രണ്ട് പിഴകൾ ചുമത്തി. പൊതു റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് 1,000 രൂപ പിഴയും.

പ്രായപൂർത്തിയാവാത്ത യുവാവ് വാഹനമോടിച്ചതിന് 25,000 രൂപ പിഴയുമാണ് അധികൃതർ ചുമത്തിയത്. രണ്ടും ചേർത്ത് 26,000 രൂപ പിഴയാണ് വാഹനയുടമയ്ക്ക് ലഭിച്ചത്.

ഡ്രൈവറും, പിന്നിലിരിക്കുന്ന യാത്രക്കാരനും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് 194D, ജുവനൈൽസിന്റെ കുറ്റകൃത്യങ്ങൾക്ക് 199A എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസുകാർ പിഴ ചുമത്തിയത്.

ഓൺലൈൻ മോഡുകൾ വഴി പിഴ അടയ്ക്കാൻ മോട്ടോർസൈക്കിളിന്റെ ഉടമയെ പൊലീസുകാർ അനുവദിച്ചു. വാഹനം നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്, ഉടമ പിഴ അടച്ചുകഴിഞ്ഞാൽ ഇത് വിട്ടയക്കുകയും ചെയ്യും.

ഒരുപക്ഷേ, നിയമലംഘകൻ പിഴ അടച്ചില്ലെങ്കിൽ, പൊലീസുകാർ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും, ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി സസ്പെൻഡും ചെയ്യാം.

ഏതാനും ആഴ്‌ചകൾക്കുമുമ്പ്, സമാനമായ ഒരു സംഭവം ഒഡീഷയിൽ തന്നെ നടന്നിരുന്നു. പ്രായപൂർത്തിയാകാത്ത യുവാവ് പൊതു റോഡുകളിൽ കാർ ഓടിക്കുന്നതിനിടയിൽ പിടിക്കപ്പെട്ടിരുന്നു. 25,000 രൂപ പിഴയാണ് ഈ സംഭവത്തിൽ അധികൃതർ ഈടാക്കിയത്.

പ്രായപൂർത്തിയാകാത്തവർ പൊതു റോഡുകളിൽ വാഹനം ഓടിക്കുന്നത് ഒരു വലിയ കുറ്റമാണ്, വീഴ്ച വരുത്തിയവർക്കെതിരെ പൊലീസുകാർക്ക് കർശന നടപടിയെടുക്കാൻ കഴിയും.

റോഡിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഡ്രൈവ് ചെയ്യുന്നത് നിയമവിരുദ്ധമാണ്, അതിനാൽ ഏതെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ വരില്ല. കൂടാതെ, പ്രായപൂർത്തിയാകാത്തവർ അപകടങ്ങളിൽ പെടുന്നത് സങ്കീർണ്ണമായ ഒരു കേസായിട്ടും മാറിയേക്കാം.

മോട്ടോർ സൈക്കിൾ ഓടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് നേരത്തെ ഹൈദരാബാദ് പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു.

അനധികൃതമായി കാറുകളും മോട്ടോർ സൈക്കിളുകളും ഓടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കളെ പൊലീസുകാർ കസ്റ്റഡിയിലെടുക്കുകയും രാത്രിയിൽ ജയിലിലേക്ക് അയക്കുകയും ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ കാറുകളും ഇരുചക്ര വാഹനങ്ങളും ഓടിക്കുന്നതിന് മാതാപിതാക്കളെ ഉത്തരവാദികളാക്കണമെന്ന് കോടതി വിധി നേരത്തെ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.

ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്. അതിനുമുമ്പ് ഒരാൾക്ക് ഡ്രൈവ് ചെയ്യാനോ വാഹനമോടിക്കാനോ പഠിക്കാം, പക്ഷേ അത് റേസ് ട്രാക്ക് അല്ലെങ്കിൽ സ്വകാര്യ റോഡ് പോലുള്ള സ്വകാര്യ സ്ഥലങ്ങളിൽ ആയിരിക്കണം.


Click it and Unblock the Notifications








