ഓവര്‍ സ്പീഡിന് പിഴ 1 കോടി രൂപ! സമ്പത്ത് കൂടിപ്പോയതിന് 'വേദനിക്കുന്ന' ഒരു കോടീശ്വരന്‍
റോഡ് ഉപഭോക്തക്കളാകുമ്പോള്‍ ഗതാഗത നിയമം പാലിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ നമ്മുടെ രാജ്യത്ത് ശിക്ഷകള്‍ ഉണ്ട്. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷയല്‍ മാറ്റമുണ്ടാകും. എന്നാല്‍ സാമ്പത്തികസ്ഥിതി നോക്കാതെ എല്ലാവര്‍ക്കും ഓരേ ശിക്ഷയായിരിക്കും. ഉദാഹരണമായി അമിത വേഗതക്ക് 1000 രൂപയാണ് പിഴയെങ്കില്‍ അത് എല്ലാവര്‍ക്കും തുല്യമാണ്.
എന്നാല്‍ ചില രാജ്യങ്ങള്‍ ഗതാഗത നിയമത്തിന്റെ കാര്യം അത്യന്തം ഗൗരവത്തില്‍ എടുക്കുന്നു. അത്തരത്തില്‍ ഒന്നാണ് യൂറോപ്യന്‍ രാജ്യമായ ഫിന്‍ലാന്‍ഡ്. അമിത വേഗതയുടെ പേരില്‍ ഫിന്‍ലാന്‍ഡില്‍ ഒരു വ്യക്തിക്ക് 121,000 യൂറോ പിഴ ചുമത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ തുക ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ എത്ര വരുമെന്ന് കേള്‍ക്കുമ്പോള്‍ ആകും നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കുക.

മണിക്കൂറില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിച്ചതിനാണ് ഫിന്‍ലാന്‍ഡുകാരന് 1 കോടി രൂപയാണ് പിഴ ലഭിച്ചത്. 76 കാരനായ കോടീശ്വരന്‍ ആന്‍ഡേഴ്സ് വിക്ലോഫിനാണ് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചതിന് പിഴ ലഭിച്ചത്. വേഗപരിധി ലംഘിക്കുന്നത് ഫിന്‍ലാന്‍ഡില്‍ ഗുരുതരമായ കുറ്റമാണ്. നേരത്തെ പറഞ്ഞ പോലെ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഫിന്‍ലാന്‍ഡിലെ സംവിധാനം.
നിയമലംഘനം നടത്തിയ വ്യക്തിയുടെ വരുമാനവും കുറ്റകൃത്യത്തിന്റെ തീവ്രതയും അടിസ്ഥാനമാക്കിയാണ് റോഡ് ലംഘനങ്ങള്‍ക്കുള്ള പിഴയും ചലാനും കണക്കാക്കുന്നത്. അങ്ങനെ വരുമ്പോള്‍ രാജ്യത്ത് കോടീശ്വരന്‍മാരും ശതകോടീശ്വരന്‍മാരും നിയമം തെറ്റിച്ചാല്‍ കോടികളാണ് പിഴയായി ഈടാക്കുന്നത്. ഗതാഗത നിയമം ലംഘിച്ചതില്‍ തനിക്ക് ഖേദമുണ്ടെന്നും വേഗത കുറക്കാനായി താന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് വിക്ലോഫ് ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

തന്റെ 14 ദിവസത്തെ ഡിസ്‌പോസിബിള്‍ വരുമാനത്തിന്റെ പകുതിക്ക് തുല്യമായ സംഖ്യയാണ് അധികൃതര്‍ പിഴ ഈടാക്കിയതെന്ന് വിക്ലോഫ് കൂട്ടിച്ചേര്‍ത്തു. താന്‍ പിഴയായി നല്‍കിയ പണം സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫിന്‍ലാന്‍ഡില്‍ ആരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ 1.5 ബില്യണ്‍ യൂറോ സമാഹരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ പണം അതിന് ഉപയോഗപ്പെടുത്തുമെന്നാണ് അദ്ദേഹം കരുതുന്നത്.
ഫിന്‍ലാന്‍ഡില്‍ നിയമലംഘനത്തിന്റെ തീവ്രതയും ഡ്രൈവറുടെ വരുമാനം ഉള്‍പ്പെടെ നിരവധി ഘടകങ്ങളും പരിഗണിച്ചാണ് അമിത വേഗതയടക്കമുള്ള കുറ്റങ്ങള്‍ക്ക് പിഴ ഈടാക്കുന്നത്. നിയമലംഘകന്റെ പ്രതിദിന വരുമാനം അനുസരിച്ച് പിഴ നിശ്ചയിക്കുന്ന 'പൈവസാക്കോ' സമീപനമാണ് ഫിന്നിഷ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇനി പിഴ എങ്ങനെയാണ് നിശ്ചയിക്കുന്നതെന്ന് നമുക്ക് നോക്കാം. നിയമ ലംഘകന്റെ വാര്‍ഷിക വരുമാനത്തെ 300 കൊണ്ട് ഹരിച്ചാണ് ഇത് കണക്കാക്കുന്നത്.
ഒരു വര്‍ഷത്തിലെ പ്രവൃത്തി ദിവസങ്ങളുടെ ഏകദേശ എണ്ണമാണ് 300 കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യക്തിയുടെ സാമ്പത്തിക സ്ഥിതിക്ക് ആനുപാതികമായി പിഴ ഈടാക്കുവാന്‍ വേണ്ടിയാണ് ഈ രീതി അവലംബിക്കുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രത കൂടി പിഴ ഈടാക്കുമ്പോള്‍ മാനദണ്ഡമാക്കുന്നു. അമിത വേഗത തീവ്രയനുസരിച്ച് A മുതല്‍ E വരെ വ്യത്യസ്ത ലെവലുകളായി തിരിച്ചിരിക്കുന്നു.
വേഗപരിധി ലംഘനത്തിന് അനുസരിച്ചാണ് ഈ ലെവലുകളില്‍ വരിക. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് ഓരോ ലെവലിനും ഒരു അടിസ്ഥാന തുക മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അടിസ്ഥാന തുക, കുറ്റവാളിയുടെ പ്രതിദിന വരുമാനവും തീവ്രത വിഭാഗവും അനുസരിച്ച് പിഴയുള്ള ദിവസങ്ങളുടെ എണ്ണം കൊണ്ട് ഗുണിച്ചാണ് പിഴ കണക്കാക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവവും ഡ്രൈവറുടെ വരുമാനവും അനുസരിച്ച് ദിവസ പിഴയുടെ പരിധി 1 മുതല്‍ 120 വരെ വ്യത്യാസപ്പെടാം.
ഏതായാലും നമ്മുടെ രാജ്യത്തെല്ലാം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതിയാണെല്ലോ. നിയമലംഘനങ്ങള്‍ നടത്തിയാലും പണം ഒരു വിഷയമല്ലാത്തതിനാല്‍ അത്തരക്കാര്‍ അത് ആവര്‍ത്തിക്കുന്നു. എന്നാല്‍ അമിത വേഗതക്കുള്ള പിഴ സ്വന്തം വരുമാനത്തിന് അനുസരിച്ച് ഈടാക്കുമ്പോള്‍ സമ്പന്നനാണെങ്കിലും ശരി അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. ഫിന്‍ലന്‍ഡിലെ ഈ സിസ്റ്റത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








