ഹീറോക്ക് പണിക്ക് മീതെ പണി; കമ്പനി ചെയര്‍മാനെതിരെ വീണ്ടും കേസ്; കാരണം ഇതാണ്
2001 മുതല്‍ ഒരു കലണ്ടര്‍ വര്‍ഷത്തിലെ യൂണിറ്റ് വോളിയം വില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി ഹീറോ ഈ സ്ഥാനത്ത് തുടരുന്നു. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ 40 രാജ്യങ്ങളിലായി കമ്പനി സാന്നിധ്യം അറിയിക്കുന്നു.
ജാപ്പനീസ് വാഹന ഭീമന്‍മാരായ ഹോണ്ടയുമായുള്ള പങ്കാളിത്തം അവസാനപ്പിച്ച ശേഷവും ഹീറോയെ ഇന്ന് കാണുന്ന ലെവലില്‍ വളര്‍ത്തിയതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന വ്യക്തിയാണ് ചെയര്‍മാനായ പവന്‍ മുഞ്ജാല്‍.ഇപ്പോള്‍ ഹീറോ മോട്ടോകോര്‍പ്പിനും കമ്പനി ചെയര്‍മാന്‍ പവന്‍ മുഞ്ജാലിനുമെതിരെ ഡല്‍ഹിയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതായുള്ള ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വാഹന ലോകത്തെയാകെ ഞെട്ടിച്ച ഈ കേസിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

ഇന്ത്യയിലെ മുന്‍നിര ബൈക്ക് നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഹീറോ മോട്ടോ കോര്‍പ്പ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന കമ്പനിയായ ഹീറോ അടുത്ത കാലത്തായി അമേരിക്കന്‍ ടൂവീലര്‍ ഭീമനായ ഹാര്‍ലി ഡേവിഡ്‌സണുമായി വരെ കൈകോര്‍ത്തിരുന്നു. കമ്പനി കൂടുതല്‍ പ്രീമിയം വിഭാഗത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ഈ പങ്കളിത്തം. ഇതിനിടെയാണ് കമ്പനി ചെയര്‍മാനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അക്കൗണ്ട് തിരിമറി, വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബ്രെയിന്‍സ് ലോജിസ്റ്റിക്‌സ് നല്‍കിയ പരാതിയില്‍ പവന്‍ മുഞ്ജാലിനും ഹീറോയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹീറോ ബ്രെയിന്‍സ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി 2009-2010 കാലഘട്ടത്തില്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു.

ഇതനുസരിച്ച് ഹീറോ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വിവിധ മേഖലകളിലേക്ക് സംയോജിപ്പിക്കുന്ന ജോലിയും ബ്രെയിന്‍സ് ലോജിസ്റ്റിക്‌സ് ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. പവന്‍ മുഞ്ജാല്‍ 2009-2010 കാലയളവില്‍ 5.94 കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കമ്പനി സൃഷ്ടിച്ച ഈ വ്യാജ ബില്ലുകളിലൂടെ 55.5 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും പവന്‍ മുഞ്ജാല്‍ നടത്തിയതായി ആരോപണമുണ്ട്.
പവന്‍ മുഞ്ജാല്‍ ഉള്‍പ്പെടെ കമ്പനിയുടെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി ഹീറോ രംഗത്തെത്തി. ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു ഉദ്യോഗസ്ഥന്റെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹീറോയുടെ ചെയര്‍മാനെതിരെ കേസെടുത്തെന്ന വാര്‍ത്ത ശരിയല്ലെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രതികരിച്ചു.
എന്നാല്‍ കമ്പനി ചെയര്‍മാനെ കൂടാതെ വിക്രം കസ്‌ബേകര്‍, ഹരി ഗുപ്ത, മഞ്ജുല ബാനര്‍ജി എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരുകളും എഫ്‌ഐആറില്‍ പരാമര്‍ശിക്കപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 5.96 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതിന് പുറമെ 55 ലക്ഷം രൂപയുടെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ആദായ നികുതി വകുപ്പിനെ കബളിപ്പിച്ച് നികുതി ആനുകൂല്യം നേടിയതായുമാണ് പരാതി.
ഹീറോ മോട്ടോകോര്‍പ്പുമായുള്ള കരാര്‍ 2009 മാര്‍ച്ച് 31ന് അവസാനിച്ചുവെന്നും അതിനാല്‍ ആ തീയതിക്ക് ശേഷമുള്ള ഡെബിറ്റ് അവകാശപ്പെടുന്ന എല്ലാ ബില്ലുകളും വ്യാജമാണെന്നാണ് ബ്രെയിന്‍സ് ലോജിസ്റ്റിക്‌സിന്റെ ആരോപണം. പൊലീസ് ഇപ്പോള്‍ കേസ് അന്വേഷിക്കുകയാണ്. 13 വര്‍ഷത്തിലേറെയായി ഈ കേസ് നടക്കുന്നത് ഹീറോക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. 2013ല്‍ ബ്രെയിന്‍സ് ലോജിസ്റ്റിക്‌സിനെതിരെ ഹീറോയും കേസ് കൊടുത്തിരുന്നു.
കമ്പനി ചെയര്‍മാനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഹീറോ മോട്ടോകോര്‍പ്പിന് ഓഹരി വിപണിയിലും വമ്പന്‍ തിരിച്ചടി നേരിട്ടു. ഹീറോയുടെ ഓഹരി വില 3 ശതമാനം ഇടിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രൊമോട്ടര്‍ കൂടിയാണ് 69കാരനായ പവന്‍ മുഞ്ജാല്‍.
ഓഗസ്റ്റില്‍ അദ്ദേഹത്തിനും കമ്പനിയിലെ മറ്റ് ചിലര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) അന്വേഷണം നടത്തിയിരുന്നു. ശതകോടീശ്വരനായ മുഞ്ജാലിന്റെ ഡൽഹിയിലെയും ഗുരുഗ്രാമിലെയും താമസസ്ഥലത്തും വ്യാപാരസ്ഥാപനങ്ങളിലും അന്ന് റെയ്ഡ് നടന്നിരു. ഇഡി പരിശോധന നടന്ന വിവരം ഹീറോയും സ്ഥിരീകരിച്ചിരുന്നു.


Click it and Unblock the Notifications








