രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 -ഓടെ എന്ന് കേന്ദ്ര റെയിവേ മന്ത്രി അശ്വിനി വൈഷ്ണവ്
2026 -ഓടെ ഇന്ത്യയിൽ ആദ്യത്തെ ഓപ്പറേഷണൽ ബുള്ളറ്റ് ട്രെയിൻ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

2026 -ൽ ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാക്കുന്നതിൽ നല്ല പുരോഗതിയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ ബുള്ളറ്റ് ട്രെയിനിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിൽ മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്, പണികൾ അതിവേഗത്തിലാണ് നടക്കുന്നതെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകി.

സർക്കാരിന്റെ ചിരകാല സ്വപ്ന അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതി പരിശോധിക്കാൻ സൂറത്തിലെത്തിയതായിരുന്നു അദ്ദേഹം.

2026 -ൽ സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്ന ലക്ഷ്യം തങ്ങൾ കാത്തുസൂക്ഷിക്കുന്നു. പദ്ധതിയുടെ പുരോഗതി വളരെ മികച്ചതാണ്, പറഞ്ഞ സമയത്തിനുള്ളിൽ ട്രെയിൻ ഓടിക്കാൻ കഴിയും എന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ട് എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദക്ഷിണ ഗുജറാത്തിലെ നവസാരി ജില്ലയിലെ ഒരു പട്ടണമാണ് ബിലിമോറ. അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ ഹൈ സ്പീഡ് റെയിൽ (HSR) കൊറിഡോറിൽ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ 508 കിലോമീറ്റർ ദൂരവും 12 സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ബുള്ളറ്റ് ട്രെയിൻ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം നിലവിലെ ആറ് മണിക്കൂറിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂറായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA) പദ്ധതി ചെലവിന്റെ 81 ശതമാനം ധനസഹായം നൽകുന്നു, ഇത് 1.1 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു.

റൂട്ടിന്റെ 61 കിലോമീറ്റർ ദൂരത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ തൂണുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏകദേശം 150 കിലോമീറ്റർ നീളത്തിൽ പണി നടക്കുന്നുണ്ടെന്നും വൈഷ്ണവ് പറഞ്ഞു.

ഇന്ത്യയിലെ റെയിൽവേ സംവിധാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നാണിത് എന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം, പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, കവച് (ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം), ബുള്ളറ്റ് ട്രെയിനുകൾ തുടങ്ങിയ അത്യാധുനികവും മികച്ചതുമായ സേവനങ്ങൾ നൽകുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്. 130 കോടി ഇന്ത്യക്കാരുടെ ഉന്നമനത്തിനായി തങ്ങൾ പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സൂറത്തിലെ ചോര്യസി താലൂക്കിലെ വക്താന ഗ്രാമത്തിന് സമീപമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കൊറിഡോറിന്റെ സെഗ്മെന്റൽ കാസ്റ്റിംഗ് യാർഡിന്റെ പ്രവർത്തനം വൈഷ്ണവ് പരിശോധിച്ചു, കൂടാതെ പദ്ധതിക്ക് കീഴിൽ നിർമ്മാണത്തിലിരിക്കുന്ന അൻട്രോളി റെയിൽവേ സ്റ്റേഷനും സന്ദർശിച്ചു.

പിന്നീട്, റെയിൽവേ സഹമന്ത്രി ദർശന ജർദോഷിനൊപ്പം നവ്‌സാരിയിൽ നാസിൽപൂരിലെ പദ്ധതി പ്രദേശവും അദ്ദേഹം സന്ദർശിച്ചു. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങൾ കാരണം ഇത് മന്ദഗതിയിലാണെന്ന് വൈഷ്ണ പറഞ്ഞു. പദ്ധതിയിൽ കൂടുതൽ സഹകരണ മനോഭാവത്തോടെ മഹാരാഷ്ട്ര പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊരു ദേശീയ പദ്ധതിയാണെന്നും ഇതിൽ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് തങ്ങൾ ഒരു മാതൃക കാണിക്കുമെന്ന് താൻ വിശ്വസിക്കുന്നു. മഹാരാഷ്ട്ര വിഭാഗത്തിൽ പുരോഗതി മന്ദഗതിയിലാണ്, എന്നാൽ വരും നാളുകളിൽ കൂടുതൽ പുരോഗതി ഉണ്ടാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അതേ സമയം, ഗുജറാത്തിലെ 352 കിലോമീറ്റർ ഭാഗവും വേണ്ടത്ര നീളമുള്ളതാണെന്നും, മഹാരാഷ്ട്രയിലെ ഭൂമി ഏറ്റെടുക്കൽ ജോലികൾ പൂർത്തിയാകുന്നതുവരെ ഗുജറാത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വൈഷ്ണ അറിയിച്ചു.


Click it and Unblock the Notifications








