ഹൈഡ്രജന്‍ ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ! 'കല്‍ക്കരി തിന്നും തീവണ്ടി' ഇനി പുസ്തകങ്ങളില്‍ മാത്രം
'കൂകൂ കൂകൂ തീവണ്ടി കൂകിപ്പായും തീവണ്ടി, കല്‍ക്കരി തിന്നും തീവണ്ടി' എന്ന് നാം ചെറുപ്പത്തില്‍ സ്‌കൂളിലും നഴ്‌സറിയിലും പഠിച്ചിട്ടുണ്ട്. കല്‍ക്കരിയില്‍ ഓടുന്ന ട്രെയിന്‍ കണ്ട ഓര്‍മ പോലും പലര്‍ക്കും ഉണ്ടാകില്ല. കല്‍ക്കരി മാറ്റി ഡീസലിലേക്കും വൈദ്യതിയിലേക്കുമെല്ലാം റെയില്‍വേ മാറിയിരുന്നു. കാലത്തിനൊത്ത് അതിവേഗം സഞ്ചരിക്കുന്ന ഇന്ത്യന്‍ റെയില്‍വേ പുത്തന്‍ പരീക്ഷണങ്ങള്‍ക്കും ഒരുങ്ങുകയാണ്. വൈദ്യുതി, സിഎന്‍ജി, എഥനോള്‍, ഹൈഡ്രജന്‍ തുടങ്ങിയ ബദല്‍ ഇന്ധനങ്ങളില്‍ വിവിധ വാഹന നിര്‍മാതാക്കള്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഉടന്‍ ഹൈഡ്രജനിൽ ഓടുന്ന ട്രെയിനുകള്‍ ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനെക്കുറിച്ച് വിശദമായി പറയാം.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയിലുള്ളത്. ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ യാത്രകള്‍ക്കായി റെയില്‍വേയെ ആശ്രയിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന പൊതുമേഖവ സ്ഥാപനങ്ങളില്‍ ഒന്ന് കൂടിയാണ് റെയില്‍വേ. വൈകിയോടലിനും അപകടങ്ങള്‍ക്കുമെല്ലാം കുപ്രസിദ്ധിയാര്‍ജിച്ചിരുന്ന റെയില്‍വേ ഇപ്പോള്‍ അടിമുടി ന്യൂജന്‍ ആണ്. വന്ദേഭാരത് പോലുള്ള സെമി ഹൈ സ്പീഡ് ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ തന്നെ മാറ്റി.

വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ക്ക് ഇപ്പോള്‍ വിദേശത്ത് നിന്ന് വരെ ആവശ്യക്കാര്‍ വന്ന് കഴിഞ്ഞു. 2030-ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിറ്റര്‍ ആകാനുളള ശ്രമങ്ങളുടെ ഭാഗമായി ഹെഡ്-ഓണ്‍-ജനറേഷന്‍ (HOG) സാങ്കേതികവിദ്യയുടെ ഉപയോഗം, എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗം തുടങ്ങി വിവിധ സംരംഭങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ് ഏറ്റെടുത്തിട്ടുണ്ട്. കെട്ടിടങ്ങളിലും കോച്ചുകളിലും സ്റ്റാര്‍ റേറ്റഡ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും വനവല്‍ക്കരണവും സോളാര്‍ പ്ലാന്റുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇതിനിടെയാണ് റെയില്‍വേയുടെ പദ്ധതികളുടെ ഭാഗമായ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന ട്രെയിനിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ റെയില്‍വേ അതിന്റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കി പരീക്ഷണം തുടങ്ങാന്‍ പോകുകയാണ്. ഈ വര്‍ഷം അവസാനം തന്നെ ട്രയല്‍ റണ്‍ നടത്തുമെന്നാണ് സൂചന.
സ്വീഡന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന എന്നിവയ്ക്ക് ശേഷം ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി മാറാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഹൈഡ്രജന്‍ ഇന്ധനമായി വരുന്ന ട്രെയിനുകള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും നൈട്രജനും പുറംതള്ളുകയില്ല. ഈ ട്രെയിനില്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കും. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ രാസപ്രവര്‍ത്തനത്തിലൂടെ ഹൈഡ്രജനും ഓക്‌സിജനും പരിവര്‍ത്തനം ചെയ്തുകൊണ്ട് വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ഇതിന്റെ സഹായത്തോടെയാണ് ട്രെയിന്‍ ഓടുക.
ഹൈഡ്രജന്‍ ട്രെയിനിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ ഇപ്പോള്‍. നിലവിലുള്ള ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (DEMU) ട്രെയിനുകളില്‍ ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമായ ഗ്രൗണ്ട് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കുമുള്ള പൈലറ്റ് പദ്ധതിക്ക് ഇന്ത്യന്‍ റെയില്‍വേ അംഗീകാരം നല്‍കി. ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് 35-ലധികം ഹൈഡ്രജന്‍ ട്രെയിനുകള്‍ അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും.
ആദ്യ ഹൈഡ്രജന്‍ വടക്കന്‍ റെയില്‍വേയുടെ ഡല്‍ഹി ഡിവിഷന് ലഭിക്കുമെന്ന് ഇടി നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 89 കിലോമീറ്റര്‍ നീളമുള്ള ജിന്ദ്-സോനിപത് റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ഓടുക.'ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ്' പദ്ധതിക്ക് കീഴില്‍ മിക്ക ഹൈഡ്രജന്‍ ഇന്ധന ട്രെയിനുകളും പൈതൃക, മലയോര റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സാധ്യത. പൈതൃക മേഖലകളിലൂടെയുള്ള റെയില്‍പാതകളിലെ മലിനീകരണം കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, കല്‍ക്ക-ഷിംല റെയില്‍വേ, കാന്‍ഗ്ര വാലി, നീലഗിരി മൗണ്ടന്‍ തുടങ്ങിയ റൂട്ടുകളിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഹൈഡ്രജന്‍ ട്രെയിനുകളുടെ വരവിന് മുന്നോടിയായി ഈ റൂട്ടുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും.
പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ റൂട്ടുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഇത് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരവും പ്രകൃതിദത്തവുമായ പൈതൃകവും പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതിക്കായി ഇന്ത്യന്‍ റെയില്‍വേ 2800 കോടി രൂപയാണ് ചെലവിടുന്നത്. ഇതിനുപുറമെ, പൈതൃക പാതയില്‍ ഹൈഡ്രജന്‍ റെയിലുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് 600 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഓരോ ട്രെയിനിനും 80 കോടി രൂപയും വിവിധ പൈതൃക, മലയോര റൂട്ടുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപയും മുതല്‍മുടക്കും. പുതിയ ഹൈഡ്രജന്‍ ട്രെയിനിന്റെ ഡിസൈന്‍ എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ അറിയില്ല.
ഇവ 6 കോച്ചുകളുള്ള ട്രെയിനുകളായിരിക്കുമെന്നും അവയില്‍ നിരവധി നൂതന സവിശേഷതകളും ഉള്‍ക്കൊള്ളിക്കുമെന്നും പറയപ്പെടുന്നു. പ്രോട്ടോടൈപ്പ് ട്രെയിനിന്റെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ സംയോജനം ചെന്നൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹൈഡ്രജനെ ഇന്ധന സ്രോതസ്സായി ഉപയോഗിച്ച് ഗ്രീന്‍ മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിന് റെയില്‍വേ വിപുലമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത് ചെലവ് കുറയ്ക്കുന്നതിനൊപ്പം മലിനീകരണവും കുറയ്ക്കും. കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിന് ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.


Click it and Unblock the Notifications








