പണ്ടത്തെ ഡെലിവറി ബോയ് ഇന്ന് ഫിറ്റ്‌നസ് സെന്‍സേഷന്‍! ഹൈലക്‌സിന് പിന്നാലെ വാങ്ങിയത് ഡിഫെന്‍ഡര്‍
സമൂഹത്തില്‍ ഇന്ന് വലിയ നിലയില്‍ എത്തിയ പലരും എളിയ ജീവിത പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്ന് വന്നവര്‍ ആയിരിക്കും. അത്തരത്തിലുള്ളവര്‍ എല്ലാവര്‍ക്കും ഒരു പ്രചോദനവുമായി മാറും. അത്തരത്തില്‍ ഡെലിവറി ബോയിയായി ജോലിയെടുത്ത് ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ഇൻഫ്ലുവന്‍സറായി മാറിയ വ്യക്തിയാണ് അങ്കിത് ബൈയന്‍പുരിയ. സമര്‍പ്പണവും പോസിറ്റീവായ മനോഭാവവും ഉണ്ടെങ്കില്‍ ഏത് സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് അങ്കിത്ത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിട്ടുണ്ട്. വിജയത്തിന്റെ പടികള്‍ ഓരോന്നായി കയറുന്ന അങ്കിത് ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ വാങ്ങിയിരിക്കുകയാണ്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
അറിയാത്തവര്‍ക്കായി ഇന്ത്യയിലെ ഈ സ്റ്റാര്‍ ഫിറ്റ്‌നസ് ഇൻഫ്ലുവന്‍സറിനെ നമുക്ക് പരിചയപ്പെടാം. ഹരിയാനയിലെ ബയാന്‍പൂരില്‍ കൂലിപ്പണിക്കാരുടെ മകനായി ജനിച്ച അങ്കിത് വീട്ടുകാരെ സഹായിക്കാനായി തുടക്കത്തില്‍ സൊമാറ്റോ ഡെലിവറി ബോയ്‌യുടെ അടക്കം നിരവധി ചെറിയ ജോലികള്‍ ചെയ്തു. ഈ കഷ്ടപ്പാടിനിടയിലും ഗുസ്തിയോടും ഫിറ്റ്‌നസിനോടുള്ള അഭിനിവേശമായിരുന്നു അവനെ മുന്നോട്ട് നയിച്ചത്. 2022 ല്‍ ഗുസ്തിയില്‍ ഇടത് തോളിന് സ്ഥാനഭ്രംശം സംഭവിച്ചതിനെത്തുടര്‍ന്ന് കരിയര്‍ അവസാനിപ്പിച്ച പരിക്കാണ് അദ്ദേഹത്തിന്റെ യാത്രയില്‍ വഴിത്തിരിവായത്.
ഈ തിരിച്ചടി മറികടക്കാനുള്ള ദൃഢനിശ്ചയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അങ്കിത് തന്റെ തിരിച്ചുീവരവും ഫിറ്റ്‌നസ് ദിനചര്യയും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കാന്‍ തുടങ്ങി. ആന്‍ഡി ഫ്രിസെല്ലയുടെ '75 ഡെയ്സ് ഹാര്‍ഡ് ചലഞ്ചില്‍'' നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കര്‍ശനവും അച്ചടക്കമുള്ളതുമായ ഒരു ജീവിതശൈലിയാണ് അങ്കിത് സ്വീകരിച്ചത്. പ്രോഗ്രസ് സെല്‍ഫികള്‍, കര്‍ശനമായ ഭക്ഷണക്രമം, ദൈനംദിന വായന, ജലാംശം നിലനിര്‍ത്തല്‍, ഔട്ട്‌ഡോര്‍ വ്യായാമങ്ങള്‍ എന്നിവ ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു.
ഗ്രാമത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള അങ്കിതിന്റെ ഫിറ്റ്‌നസ് കണ്ടന്റുകളും തീവ്രമായ വ്യായാമങ്ങള്‍, അച്ചടക്കമുള്ള ദിനചര്യകള്‍, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ പ്രദര്‍ശിപ്പിക്കുന്ന പേജ് ഇന്ത്യക്ക് അകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ്യത്തോടും സത്യസന്ധതയോടും കൂടിയുള്ള സമീപനം നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടിക്കൊടുക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലുമടക്കമുള്ള പ്രമുഖര്‍ അങ്കിത്തിനെ അഭിനന്ദിച്ചിരുന്നു. നിലവില്‍ 8.1 ദശലക്ഷം പേര്‍ അതായത് 81 ലക്ഷമാളുകളാണ് അങ്കിതിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടൊയോട്ട ഹൈലക്‌സ് ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് ട്രക്ക് സ്വന്തമാക്കിയ അങ്കിത് ഇപ്പോള്‍ ഒരു ആഡംബര എസ്‌യുവി തന്റെ ഗരാജില്‍ എത്തിച്ചിരിക്കുകയാണ്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവിയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
സാന്‍േറാണി ബ്ലാക്കില്‍ ഫിനിഷ് ചെയ്തിരിക്കുന്ന ഡിഫെന്‍ഡര്‍ 110 മോഡലിനൊപ്പമുള്ള ചിത്രം ഫിറ്റ്‌നസ് ഇൻഫ്ലുവന്‍സര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ നിലവില്‍ മൂന്ന് ബോഡി സ്‌റ്റൈലുകളില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇതില്‍ ആദ്യത്തേത് സാധാരണ മോഡലായ 110 ആണ്. രണ്ടാമത്തേത് 7 പേര്‍ക്ക് വരെ യാത്ര ചെയ്യാന്‍ സാധിക്കുന്ന നീളം കൂടിയ 130 ആണ്. അവസാനമായി ഏറ്റവും ചെറിയ ഡിഫന്‍ഡര്‍ 90-യും ലഭ്യമാണ്.
ഈ മോഡലുകള്‍ക്കെല്ലാം ഒരേ രൂപകല്‍പ്പനയാണുള്ളത്. പ്രധാന വ്യത്യാസം അവയുടെ നീളമാണ്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. ആദ്യത്തെ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 296 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ 394 bhp പവറും 550 Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് മോഡലുകളിലും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉണ്ട്.
ഈ രണ്ട് എഞ്ചിനുകള്‍ക്ക് പുറമെ, കമ്പനി V8 എഞ്ചിനും നല്‍കുന്നുണ്ട്. 5.0 ലിറ്റര്‍ V8 എഞ്ചിന്‍ 296 bhp പവറും 650 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും പെര്‍മെനെന്റ് 4WD സിസ്റ്റവും ഉണ്ട്. പ്രീമിയം ഫീച്ചറുകളും ഓഫ്‌റോഡ് ശേഷിയും ഉള്ളതിനാല്‍ രാജ്യത്തെ സമ്പന്നരും സെലിബ്രിറ്റികളും ഇപ്പോള്‍ ഡിഫെന്‍ഡറിന് പിന്നാലെയാണ്. അടുത്തകാലത്തായി ഡിഫെന്‍ഡറിന്റെ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications









