സൈറസ് മിസ്ത്രിയുടെ അപകട മരണം; ഫോറന്‍സിക് ടീം കണ്ടെത്തലുകള്‍ പുറത്ത്
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്ര വാഹനാപകടത്തില്‍ മരിച്ചത് ഏവരും ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ഞായറാഴ്ച ഗുജറാത്തിലെ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് സൈറസ് മിസ്ത്രിയും (54) സുഹൃത്ത് ജഹാംഗീര്‍ പണ്ടോളും അപകടത്തില്‍ മരിച്ചത്. അപകട കാരണത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഫോറന്‍സിക് സംഘത്തിന്റെ കണ്ടെത്തലുകള്‍ ചര്‍ച്ചയാകുകയാണ്.

സൈറസ് മിസ്ത്രിയുടേത് ഉള്‍പ്പെടെ രണ്ട് പേരുടെ ജീവന്‍ അപഹരിച്ച മെഴ്സിഡസ് ബെന്‍സ് ജിഎല്‍സി അപകടത്തിനുള്ള കാരണങ്ങളില്‍ ഒന്ന് പാലം രൂപകല്‍പ്പനയിലെ പിഴവാണെന്ന് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന 7 അംഗ ഫോറന്‍സിക് സംഘം കണ്ടെത്തി.

മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി ലക്ഷ്വറി എസ്യുവിയിലെ സുരക്ഷാ ഫീച്ചറുകള്‍ തങ്ങളുടെ ജോലി ചെയ്തതെന്നും സൈറസ് മിസ്ത്രിയുടെയും സുഹൃത്ത് ജഹാംഗീര്‍ പണ്ടോളിന്റെയും മരണം സംഭവിച്ചത് പിന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാലാണെന്നുമുള്ള നിഗമനത്തില്‍ ഫോറന്‍സിക് സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടാതെ, അപകടസമയത്ത് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി എസ്യുവി അമിത വേഗതയിലായിരുന്നുവെന്ന് ഫോറന്‍സിക് സംഘം വ്യക്തമാക്കി.

മഹാരാഷ്ട്ര പൊലീസും സംസ്ഥാന ഗതാഗത വകുപ്പും നിയോഗിച്ച ഫോറന്‍സിക് ടീം കണ്ടെത്തിയ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ഇതാണ്.
1. അഹമ്മദാബാദ്-മുംബൈ ഹൈവേയിലെ പാലത്തിന്റെ രൂപകല്‍പ്പനയിലെ അപാകത മൂലമാണ് കാര്‍ അപകടമുണ്ടായത്,
2. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് മരണകാരണം.
3. അപകടസമയത്ത് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി ലക്ഷ്വറി എസ്യുവി അമിത വേഗതയിലായിരുന്നു.

'അപകടത്തിലേക്ക് നയിച്ചത് അടിസ്ഥാന സൗകര്യ പ്രശ്നമാണെന്നാണ് ഞങ്ങളുടെ നിഗമനം. പാലത്തിന്റെ പാരപെറ്റ് മതില്‍ ഷോള്‍ഡര്‍ ലെയിനിലേക്ക് നീണ്ടുകിടക്കുന്നതായി കണ്ടെത്തി. ഡിസൈനില്‍ തകരാര്‍ കണ്ടെത്തിയിട്ടുണ്ട്' ഫോറന്‍സിക് ടീം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

കാറിന്റെ അവസ്ഥയും മാരകമായ പരിക്കുകളും വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതായും അവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന നിഗമനത്തിലേക്ക് എത്തിച്ചേരുന്ന തരത്തിലുള്ള ഫലങ്ങള്‍ സ്ഥിരീകരിച്ചതായും അവര്‍ പറഞ്ഞു.

അപകടസമയത്ത് സീറ്റ് ബെല്‍റ്റുകള്‍ ഇട്ടിരുന്നെങ്കില്‍, അവയില്‍ ചെറിയ ഉരച്ചിലുകള്‍ ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ സീറ്റ് ബെല്‍റ്റുകള്‍ ശരിയായ അവസ്ഥയില്‍ കണ്ടെത്തി, അവ സാധാരണ നിലയിലായിരുന്നു. ടെല്‍-ടേല്‍ സൈനുകള്‍ ഇത് സ്ഥാപിക്കുന്നു. ഊര്‍ജം കൈമാറ്റം ചെയ്തതു കൊണ്ടാവാം വലതുവശത്തെ കര്‍ട്ടന്‍ എയര്‍ബാഗ് പോലും വിന്യസിച്ചിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

സുരക്ഷാ ഫീച്ചറുകള്‍ അവരുടെ ജോലി നിര്‍വഹിച്ചതായി തോന്നുന്നു. എന്നാല്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ സീറ്റുകളില്‍ നിന്ന് ഉയര്‍ന്ന വേഗത്തിലും ഭാരത്തിലും തെറിച്ച് മേല്‍ക്കൂരയിലും മറ്റ് ഭാഗങ്ങളിലും ഇടിക്കുകയും മാരകമായ പരിക്കുകളിലേക്ക് നയിക്കുകയും ചെയ്തതാകാമെന്ന് ഫോറന്‍സിക് സംഘം കൂട്ടിച്ചേര്‍ത്തു.

ഫോറന്‍സിക് സംഘം തങ്ങളുടെ കണ്ടെത്തലുകള്‍ ഉടന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും. സൈറസ് മിസ്ത്രിയുടെ അസ്വാഭാവിക മരണം യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കൂട്ടം നടപടികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ പ്രേരിപ്പിച്ചു.

പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാണെന്നും അത് പാലിക്കാത്തവര്‍ക്ക് പിഴ ചുമത്തുമെന്നും ഗഡ്കരി അറിയിച്ചു. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും പിന്‍ സീറ്റ് ബെല്‍റ്റ് സെന്‍സറുകളും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ അതിനോടൊപ്പമുള്ള വാമിംഗ് ചൈമുകളും ഉടന്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറത്തിറക്കും.

കഴിഞ്ഞ ഞായറാഴ്ചയാണ് ഗുജറാത്തിലെ പാഴ്സി തീര്‍ഥാടന നഗരമായ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ സൈറസ് മിസ്ത്രിയും (54) സുഹൃത്ത് ജഹാംഗീര്‍ പണ്ടോളും അപകടത്തില്‍ മരിച്ചത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനാഹിത പണ്ടോള്‍ (55), ഭര്‍ത്താവ് ഡാരിയസ് (60) എന്നിവരും യാത്രയില്‍ ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘം സഞ്ചരിച്ച കാര്‍ ഞായറാഴ്ച വൈകീട്ട് 3.15 ന് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അനാഹിത പാണ്ഡേയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ പിറകില്‍ യാത്ര ചെയ്തിരുന്ന മിസ്ത്രിയും ജഹാംഗീറും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് കാര്‍ വെറും 9 മിനിറ്റ് കൊണ്ട് 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടതായി അധികൃതര്‍ സാക്ഷ്യപ്പെടുത്തി. 9 മിനിറ്റിനുള്ളില്‍ 20 കിലോമീറ്റര്‍ പിന്നിട്ടുവെന്നത് കാറിന്റെ ശരാശരി വേഗത മണിക്കൂറില്‍ 130 കിലോമീറ്ററില്‍ കൂടുതലായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

മിസ്ത്രിയുടെ മരണത്തിന് പിന്നാലെയാണ് പിന്‍ഭാഗത്തെ സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വരം കടുപ്പിച്ചത്. റോഡ് സുരക്ഷയാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അജണ്ടയെന്നും പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തപ്പോള്‍ ബീപ് ചെയ്യുന്ന സുരക്ഷാ അലാറങ്ങള്‍ ഇനി മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ബാധകമാകുന്ന വിധത്തില്‍ മാറ്റമുണ്ടാകുമെന്നും ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു.

'അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് വളരെ നേരത്തെയായിപോകും. പക്ഷേ, അദ്ദേഹത്തിന്റെ അപകടം ദൗര്‍ഭാഗ്യകരമാണ്. സൈറസ് മിസ്ത്രി എന്റെ അടുത്ത സുഹൃത്തായിരുന്നു... കാരണം കണ്ടെത്തി കാര്യങ്ങള്‍ ശരിയാക്കും, എന്നാല്‍ നിലവില്‍ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകളൊന്നുമില്ല. റോഡ് സുരക്ഷ രാജ്യത്തിന്റെ പരമോന്നത അജണ്ടയാണെന്ന കാര്യം വളരെ പ്രധാനമാണ്. ഈ സംഭവം നമ്മെ ഒരു പുതിയ പാഠം പഠിപ്പിക്കുന്നു' ഗഡ്കരി പറഞ്ഞു.

പിന്‍ സീറ്റില്‍ യാത്രചെയ്യുന്നവര്‍ സീറ്റ്ബെല്‍റ്റ് ധരിക്കേണ്ടെന്നാണ് പൊതുവേയുള്ള ധാരണ. അത് ശരിയല്ല. പിന്‍സീറ്റുകാരും സീറ്റ്ബെല്‍റ്റ് ധരിക്കണം. പിന്നില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിയമം നിലവിലുണ്ടെന്നും എന്നാല്‍ കൂടുതല്‍ കര്‍ശനമായി നിയമം നടപ്പിലാക്കുന്നതിനായി 1000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പിഴ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടങ്ങുന്ന വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

കാറുകള്‍ക്കുള്ളില്‍ ആറ് എയര്‍ബാഗുകള്‍ നല്‍കുന്നത് സംബന്ധിച്ച് വാഹന നിര്‍മാതാക്കളുമായി സര്‍ക്കാര്‍ സംസാരിക്കുന്നുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. പിഴയിലൂടെ ലഭിക്കുന്ന പണമല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുരക്ഷിതത്വവും ജാഗ്രതയും ജനങ്ങള്‍ക്കിടയിലെ ബോധവല്‍ക്കരണവുമാണെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കുന്നുണ്ട്.

പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിന്റെ (CMVR) റൂള്‍ 138 (3) പ്രകാരം 1,000 രൂപ പിഴ ലഭിക്കും. പലര്‍ക്കും ഈ നിയമത്തെ കുറിച്ച് വലിയ ധാരണയില്ലെങ്കിലും ചിലര്‍ ഇത അവഗണിക്കാറാണ് പതിവ്. 2020ല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് 15,146 അപകടത്തില്‍ പെട്ട് മരണമടഞ്ഞതായാണ് റോഡ് ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 39,102 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


Click it and Unblock the Notifications








