'ഡ്രൈവര്‍ലെസ്' അല്ല കേട്ടോ! ലോക്കോപൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 70 കി.മീ, വൈറൽ വീഡിയോ കാണാം
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ് ഇന്ത്യയിലുള്ളത്. സാധാരണ ട്രെയിനുകള്‍ക്ക് പുറമെ ചരക്ക് ഗതാഗതത്തിനുള്ള ട്രെയിനുകളും ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകളിലുടെ ഓടുന്നു. ഡ്രൈവര്‍ലെസ് ട്രെയിനുകളെല്ലാം വിദേശരാജ്യങ്ങളില്‍ ഇന്ന് സജീവമാണ്. എന്നാല്‍ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം ലോക്കോ പൈലറ്റില്ലാതെ ഒരു ഗുഡ്‌സ് ട്രെയിന്‍ 90 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചത് 70 കിലോമീറ്ററാണ്.
എന്നാല്‍ ഇത് ഡ്രൈവര്‍ലെസ് ട്രെയിനിന്റെ അപരീക്ഷണമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവിടെ ട്രെയിനിന്റെ ലോക്കോപൈലറ്റുമാര്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയതോടെ ട്രെയിന്‍ തനിയെ ഓടുകയായിരുന്നു. ജമ്മു കശ്മീരിലെ കത്വയില്‍ നിന്ന് പഞ്ചാബിലെ ഹോഷിയാര്‍ പൂര്‍ വരെയുള്ള 84 കിലോമീറ്റര്‍ യാത്രയ്ക്ക് ശേഷമാണ് ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചത്. കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ജമ്മു കശ്മീരില്‍ നിന്നുള്ള ഗുഡ്‌സ് ട്രെയിന്‍ പഞ്ചാബിലേക്ക് കോണ്‍ക്രീറ്റ് മിശ്രിതവുമായി പോവുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇന്നലെ രാവിലെ 7:10 ന് ജമ്മു കശ്മീരിലെ കത്വ മേഖലയില്‍ ഡ്രൈവര്‍ മാറ്റത്തിനായി ഡീസല്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അല്‍പ്പം ചെരിഞ്ഞ ട്രാക്കില്‍ ആയിരുന്നു തീവണ്ടി നിര്‍ത്തിയിരുന്നത്. അതുകൊണ്ട് തന്നെ ആരും പ്രതീക്ഷിക്കാത്ത സമയത്ത് ട്രെയിന്‍ തനിയെ നീങ്ങിത്തുടങ്ങി. ലോക്കോപൈലറ്റ് ട്രെയിനിന്റെ ഹാന്‍ഡ്‌ബ്രേക്കിടാന്‍ മറന്നുവെന്നാണ് സൂചന.
ഇതോടെ ട്രെയിന്‍ പത്താന്‍കോട്ട് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ചുറ്റുവട്ടത്തുണ്ടായിരുന്നില്ല. ട്രാക്ക് സുഗമമായതിനാല്‍ ട്രെയിന്‍ വേഗത കൂട്ടി ഓടിത്തുടങ്ങി. ഒപ്പം വാഗണുകളില്‍ ലോഡ് ഉണ്ടായിരുന്നത് കൊണ്ടും വേഗം കൂടാന്‍ കാരണമായി. ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തി ചായ കുടിക്കാന്‍ പോയതാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ലോക്കോപൈലറ്റുമാര്‍ ബ്രേക്ക് ശരിയായി അപ്ലൈ ചെയ്തില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വണ്ടിയില്‍ നിന്ന് ഇറങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതുമൂലമാണ് ട്രെയിന്‍ ഓട്ടോമാറ്റിക്കായി വേഗത കൂട്ടി ഓടിത്തുടങ്ങിയതെന്നാണ് വിവരം. ആളില്ലാതെ ഗുഡ്‌സ് ട്രെയിന്‍ ട്രാക്കിലൂടെ വേഗത്തില്‍ പായുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഗതി ശ്രദ്ധയില്‍ പെട്ടതോടെ റെയില്‍വേ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് വലിയ അത്യാഹിതത്തില്‍ നിന്ന് രക്ഷിച്ചു.
ട്രാക്കുകള്‍ ക്ലിയറാക്കി അപകടങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി. ജലന്ധര്‍-പത്താന്‍കോട്ട് സെക്ഷനിലെ എല്ലാ റെയില്‍-റോഡ് ക്രോസിംഗുകളും തടഞ്ഞു. മാത്രമല്ല വേഗത്തില്‍ പായുന്ന തീവണ്ടി തടഞ്ഞു നിര്‍ത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കി. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ട്രെയിന്‍. ഭാഗ്യവശാല്‍ അപകടമൊന്നും സംഭവിച്ചില്ല. ക്രോസിംഗുകളുടെ കാര്യത്തിലെല്ലാം തീരുമാനമെടുക്കാന്‍ അല്‍പ്പം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു.

ഒടുവില്‍ മണല്‍ചാക്കുകള്‍ വിരിച്ചാണ് ട്രെയിനിന്റെ വേഗത കുറച്ച് നിര്‍ത്താന്‍ സാധിച്ചത്. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നിര്‍ത്തുന്നത് വരെ ഡ്രൈവറില്ലാതെ 70 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സഞ്ചരിച്ചത്. സംഭവത്തില്‍ റെയില്‍വേ ഭരണകൂടം ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ലോക്കോ പൈലറ്റുമാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും. മാത്രമല്ല കത്വയില്‍ ഡൗണ്‍ ഗ്രേഡിയന്റില്‍ ട്രെയിന്‍ ശരിയായ രീതിയില്‍ സുരക്ഷിതമായിരുന്നോ എന്നും അന്വേഷിക്കും.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഇവിടെ ഗുഡ്‌സ് ട്രെയിനിന്റെ കാര്യത്തിലാണ് സംഭവമെന്നതും റെയില്‍വേ അധികൃതരുടെ സമയോചിതമായ ഇടപെടലുമാണ് അപകടം ഒഴിവാക്കിയത്. 90 കിലോമീറ്റര്‍ വേഗതയില്‍ നിര്‍ത്താതെ 5 സ്റ്റേഷനുകളിലൂടെയാണ ട്രെയിന്‍ കടന്നുപോയത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നൂറുകണക്കിനാളുകളുട ജീവന്‍ നഷ്ടപ്പെട്ട ഒഡീഷയിലെ ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമായി വരുന്നതോയുള്ളൂ. റെയില്‍വേ സുരക്ഷക്ക് ഇക്കഴിഞ്ഞ ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഊന്നല്‍ കൊടുത്തിരുന്നു. ട്രെയിന്‍ അപകടങ്ങളുടെ അപകടസാധ്യത ഇല്ലാതാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തദ്ദേശീയമായ 'കവച്' സംവിധാനം പുറത്തിറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
യൂറോപ്പിലെ ആന്റി ട്രെയിന്‍ കൊളീഷന്‍ സംവിധാനങ്ങള്‍ക്ക് സമാനമായ 'കവച്' അവക്കുള്ള കൂടുതല്‍ ചെലവ് കുറഞ്ഞ ബദലായാണ് വിലയിരുത്തപ്പെടുന്നത്. ജമ്മുവില്‍ നടന്ന സംഭവം പോലുള്ള ആവര്‍ത്തിക്കാതിരിക്കാന്‍ നൂതനമായ സാങ്കേതികവിദ്യകള്‍ക്കൊപ്പം ജീവനക്കാര്‍ കൂടി അല്‍പ്പം ജാഗ്രത പാലിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ജനങ്ങള്‍ക്ക് റെയില്‍വേയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








