വീടിന്റെ ടെറസില്‍ നിന്നും വിമാനം നിര്‍മ്മിച്ച് മുംബൈ സ്വദേശി; പിന്തുണ അർപ്പിച്ചു മഹാരാഷ്ട്ര സർക്കാർ
Recommended Video

ഏറെ നാള്‍ പറക്കാനുള്ള സ്വപ്‌നം മനസില്‍ കൊണ്ടു നടന്നു, ഒടുവില്‍ സ്വപ്‌നങ്ങള്‍ സ്വരുക്കൂട്ടി വീടിന്റെ ടെറസില്‍ ഒരു ആറു സീറ്റര്‍ വിമാനവും നിര്‍മ്മിച്ചു; 2011 ലാണ് മുംബൈ സ്വദേശി അമോല്‍ യാദവിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നത്.

പിന്തുണയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തിയപ്പോള്‍ ഫ്‌ളൈയിംഗ് ലൈസന്‍സും അമോല്‍ യാദവ് കരസ്ഥമാക്കി. ഇന്ന് കൊമേഴ്‌സ്യല്‍ പൈലറ്റാണ് അമോല്‍ യാദവ്.

യാഥാര്‍ത്ഥ്യമായ സ്വപ്നത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ അടുത്തിടെയാണ് ത്രസ്റ്റ് എയര്‍ക്രാഫ്റ്റ് എന്ന ഏവിയേഷന്‍ സ്റ്റാര്‍ട്ട് അപ്പ് അമോല്‍ യാദവ് ആരംഭിച്ചത്. ഇപ്പോള്‍ അമോല്‍ യാദവിന് പിന്തുണയര്‍പ്പിച്ചു വീണ്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്.

നടന്നു കൊണ്ടിരിക്കുന്ന മാഗ്നറ്റിക് മഹാരാഷ്ട്ര സമ്മേളനത്തില്‍ അമോല്‍ യാദവിന്റെ ത്രസ്റ്റ് എയര്‍ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ 35,000 കോടി രൂപയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഇനി ത്രസ്റ്റ് എയര്‍ക്രാഫ്റ്റിന്റെ വളര്‍ച്ചയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കും. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴില്‍ വിമാനങ്ങളെ നിര്‍മ്മിക്കാനാണ് അമോല്‍ യാദവും ത്രസ്റ്റ് എയര്‍ക്രാഫ്റ്റും ലക്ഷ്യമിടുന്നത്.

നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍കൈയ്യെടുത്താണ് അമോല്‍ യാദവ് നിര്‍മ്മിച്ച ആദ്യ വിമാനത്തിന് പറക്കാനുള്ള ഡിജിസിഎ ഡയറക്ടറിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അനുസ്മരിച്ചാണ് ആദ്യ വിമാനത്തിന് അമോല്‍ യാദവ് പേര് നല്‍കിയതും. VT-NMD (വിക്ടര്‍ ടാങ്കോ നരേന്ദ്രമോദി ദേവേന്ദ്ര) എന്നാണ് വിമാനത്തിന് യാദവ് നല്‍കിയ പേര്.

13,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ആറു സീറ്റര്‍ വിമാനമാണ് VT-NMD. മണിക്കൂറില്‍ 342 കിലോമീറ്റര്‍ വേഗതയില്‍ വരെ പറക്കാന്‍ അമോല്‍ യാദവ് നിര്‍മ്മിച്ച വിമാനത്തിന് സാധിക്കും.

2,000 കിലോമീറ്റര്‍ പറക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. 19 പേര്‍ക്കു സഞ്ചരിക്കാവുന്ന പുതിയ വിമാനത്തെ ഒരുക്കുന്നതിനിടെയാണ് സാമ്പത്തിക പിന്തുണയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.


Click it and Unblock the Notifications