ടോള്‍ പ്ലാസകള്‍ ഇല്ലാതാകാന്‍ ദിവസങ്ങള്‍ മാത്രം; ഇനി ഓടുന്ന ദൂരത്തിന് മാത്രം ടോള്‍!
ദേശീയ പാതകളിലൂടെയും എക്‌സ്പ്രസ് ഹൈവേകളിലൂടെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ നിരവധി ടോള്‍ പ്ലാസകളിലൂടെ കയറി ഇറങ്ങുന്നുണ്ട്. എന്നാല്‍ നമ്മുടെ രാജ്യം പുതിയ ടോള്‍ പിരിവ് സംവിധാനത്തിലേക്ക് മാറാന്‍ പോകുന്ന വിവരം നിങ്ങള്‍ ഇതിനോടകം അറിഞ്ഞ് കാണും. പുതിയ സംവിധാനം വരുന്നതോടെ നമ്മുടെ നിരത്തുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ അപ്രത്യക്ഷമാകും. ഇതുസംബന്ധിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളാണ് ഇനി പറയാന്‍ പോകുന്നത്.
ഒരു രാഷ്ട്രത്തിന്റെ വികസനത്തില്‍ ദേശീയ പാതകള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. വേഗത്തിലും കുറഞ്ഞ ചെലവിലും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങാന്‍ സാധിക്കുന്ന ഈ ഒരു സൗകര്യം സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലുകളില്‍ ഒന്നാണ്. ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമായാണ് വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നത്. ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ നിലവില്‍ ഫാസ്ടാഗ് എന്ന RFID സാങ്കേതികവിദ്യയിലൂടെ ടോള്‍ ഫീസ് ഈടാക്കുന്നത്.

2021 ഫെബ്രുവരി 15 മുതല്‍ നിര്‍ബന്ധിത ടോള്‍ പിരിവ് സംവിധാനമായി ഇത് നടപ്പിലാക്കുകയായിരുന്നു. RFID പ്രവര്‍ത്തനക്ഷമമാക്കിയ ബാരിയര്‍ സജ്ജീകരിച്ചിരിക്കുന്ന ടോള്‍ പ്ലാസകളില്‍ ടോള്‍ ഫീസ് കുറയ്ക്കും. ബാരിയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വാഹനങ്ങളുടെ ഫാസ്ടാഗ് ഐഡികള്‍ റീഡ് ചെയ്ത് മുന്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് (NHAI) ഓരോ വാഹനങ്ങളും ടോള്‍ ഫീസ് നല്‍കുന്നത്.
ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുകയാണ് നമ്മള്‍ ഇതിനായി ചെയ്യേണ്ടത്. എന്നാല്‍ ഇന്ത്യയിലെ ദേശീയപാതകളിലുള്ള ടോള്‍ബൂത്തുകള്‍ ഉടന്‍ ചരിത്രമാകാന്‍ പോകുകയാണ്. ജിപിഎസും ക്യാമറയും ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് വഴി ടോള്‍ ബാരിയറുകൾ മാറ്റിസ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പുതിയ ടോള്‍ പിരിവ് സംവിധാനം ഈ വര്‍ഷം മാര്‍ച്ചില്‍ നടപ്പിലാകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഈ വേനല്‍ക്കാലത്ത് തന്നെ ഇത് നടപ്പാക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. പുതിയ ടോള്‍ പിരിവ് സംവിധാനത്തിന്റെ സാധ്യത പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നിലവില്‍ വന്നാല്‍ നിലവിലെ ടോളിനേക്കാള്‍ നിരക്ക് കുറയും. നിലവില്‍ യാത്ര ചെയ്യുന്ന ദൂരം പരിഗണിക്കാതെ റോഡിലെ മുഴുവന്‍ ദൂരത്തിനും ടോള്‍ നല്‍കണം. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നിലവില്‍ വരുന്നതോടെ നമ്മള്‍ സഞ്ചരിച്ച ദൂരത്തെ ആശ്രയിച്ചായിരിക്കും നിരക്ക് ഈടാക്കുക.
ഈ വിവരങ്ങള്‍ ജിപിഎസ് വഴി ശേഖരിച്ച് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് നിരക്ക് ഈടാക്കും. 2024 മാര്‍ച്ച് മാസം അവസാനത്തോടെ പുതിയ സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം നടപ്പാക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേന്ദ്ര ഹൈവേ-ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇത് നടപ്പാക്കുന്നത് നീളുകയായിരുന്നു. പുതിയ ടോള്‍ പിരിവ് സംവിധാനം വാഹന ഉടമകള്‍ക്ക് ലാഭകരമാണെന്നും അത് ഇന്ധനവും സമയവും ലാഭിക്കാന്‍ സഹായിക്കുമെന്നും കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
'നേരത്തെ, മുംബൈയില്‍ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്യാന്‍ ഒമ്പത് മണിക്കൂര്‍ എടുത്തിരുന്നു. ഇപ്പോള്‍ യാത്ര വെറും 2 മണിക്കൂര്‍ മാത്രമാണ്. ഏഴു മണിക്കൂറിന്റെ ഡീസല്‍ ലാഭിക്കാം. സ്വാഭാവികമായും പകരമായി നമ്മള്‍ കുറച്ച് പണം നല്‍കണം. പൊതു-സ്വകാര്യ നിക്ഷേപത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് നാം പണവും തിരികെ നല്‍കേണ്ടിവരും' ഗഡ്കരി പറഞ്ഞു. 'ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം രണ്ടിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓരോ വാഹനവും സഞ്ചരിക്കുന്ന ദൂരത്തെ ആശ്രയിച്ച് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. കേരളത്തില്‍ എക്‌സ്പ്രസ് ഹൈവേകളുടെ പണികള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനം വരുന്നത് ഏതായാലും മലയാളികളായ നമുക്കും ഏറെ ഉപകാരപ്രദമായിരിക്കും. ഹൈവേകളിലൂടെ കുറഞ്ഞ ദൂരം സഞ്ചരിക്കുന്നതിന് മുഴുവന്‍ ടോള്‍ തുകയും കൊടുക്കുന്ന സാഹചര്യം മാറുന്നതോടെ കുറുക്കുവഴികള്‍ എടുക്കുന്നവരുടെ എണ്ണവും കുറയും. അത് സര്‍ക്കാറിനും നേട്ടമായിരിക്കും.


Click it and Unblock the Notifications








