'പൊലീസ് വണ്ടി മോഷ്ടിക്കാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്'; ഇവിടൊരാൾ സെൽഫിയെടുത്ത് സോഷ്യല്‍ മീഡിയയിലുമിട്ടു
ഇന്ത്യയിലെ വാഹനയുടമകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് മോഷണം. അത്യാധുനിക സംവിധാനങ്ങളുള്ള കാറുകള്‍ പോലും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കവരുന്ന നിലയിലാണ് തസ്‌കരന്‍മാരുടെ വളര്‍ച്ച. ഇത്തരത്തില്‍ മോഷണം പോകുന്ന വാഹനം കണ്ടെത്തേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. എന്നാല്‍ സാധാരണ പൗരന്‍മാരുടെ വാഹനങ്ങള്‍ക്ക് പകരം പൊലീസ് ജീപ്പ് തന്നെ കവരാന്‍ ധൈര്യം കാണിച്ച ഒരു കള്ളനെ കുറിച്ചുള്ള വാര്‍ത്തയാണിപ്പോള്‍ ഗുജറാത്തില്‍ നിന്ന് പുറത്തുവരുന്നത്.
ഒരു പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസിന്റെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര ബൊലേറോയാണ് ഇയാള്‍ കവര്‍ന്നത്. ഗുജറാത്തിലെ തിരക്കേറിയ ക്ഷേത്ര നഗരമായ ദ്വാരകയിലാണ് സംഭവം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാല്‍ വീര്‍പ്പുമുട്ടുന്ന നഗരം കൂടിയാണ് ദ്വാരക. മൊഹിത് ശര്‍മ എന്നയാളാണ് വ്യാഴാഴ്ച രാവിലെ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് ഔദ്യോഗിക പൊലീസ് വാഹനവുമായി കടന്നുകളഞ്ഞതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രാവിലെ 8:15 ഓടെ കാറുമായി സ്ഥലംകാലിയാക്കിയ ഇയാളെ 6 മണിക്കൂറിനുള്ളില്‍ പൊലീസ് വലയിലാക്കി. ഉച്ചയ്ക്ക് 2:30 ഓടെ ജാംനഗറിലെ അംബര്‍ ചോക്ഡിക്ക് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. കച്ചിലെ ഗാന്ധിധാം പട്ടണത്തില്‍ മോഹിത് ശര്‍മയ്ക്കെതിരെ നേരത്തെ തന്നെ മാനനഷ്ടക്കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പ്രാര്‍ത്ഥിക്കാന്‍ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം മോട്ടോര്‍സൈക്കിളുമായാണ് മോഹിത് നഗരത്തിലെത്തിയത്.
ഇവിടെ വന്ന ശേഷം മോട്ടോര്‍സൈക്കിള്‍ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട് പൊലീസ് ജീപ്പുമായി കടന്ന് കളയുകയായിരുന്നു. ദ്വാരകയില്‍ സ്ഥിരമായി വിനോദസഞ്ചാരികളുടെ ഒഴുക്ക് അനുഭവപ്പെടാറുള്ളതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ സ്റ്റാഫ് അംഗങ്ങള്‍ പലപ്പോഴും സ്‌റ്റേഷനുകളില്‍ അറിയിക്കാതെ കാറുകള്‍ ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് സംഭവദിവസം കാര്‍ എടുത്ത് പോയപ്പോള്‍ പൊലിസ് സ്‌റ്റേഷന്‍ ഓഫീസര്‍ (പിഎസ്ഒ) ശ്രദ്ധിക്കാതെ പോയതെന്നാണ് ഡിവൈഎസ്പി സമീര്‍ സര്‍ദ അഭിപ്രായപ്പെട്ടത്.

ഔദ്യോഗിക വാഹനത്തിന്റെ ഉത്തരവാദിത്തമുള്ള ഡ്രൈവര്‍ വണ്ടി മോഷണം പോയി കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് വിവരമറിഞ്ഞത്. വാഹനം കാണാനില്ലെന്ന് മനസ്സിലായതോടെ അടുത്തുള്ള പോര്‍ബന്തര്‍, ജാംനഗര്‍ പൊലീസ് സ്റ്റേഷനുകളിലും പട്രോളിംഗ് യൂണിറ്റുകളിലും മുന്നറിയിപ്പ് നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൊലേറോയുമായി മോഹിത് കുരംഗയിലും ഖംബാലിയ ടോള്‍ ഗേറ്റുകള്‍ കടന്നതായി കണ്ടെത്തി.
പൊലീസ് വാഹനം കവര്‍ന്ന് 200 കിലോമീറ്ററോളം വണ്ടിയോടിച്ച് പോയ ശേഷമാണ് മോഹിത് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്ടി മോഷ്ടിച്ചുവെന്ന് മാത്രല്ല അതേ വാഹനത്തിന്റെ കൂടെ സെല്‍ഫിയെടുത്ത് ഇയാള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുകയും ചെയ്തുവെന്നതാണ് രസകരം. ബൊലേറോയില്‍ ഫുള്‍ ടാങ്ക് ഇന്ധനം ഉണ്ടായിരുന്നതിനാല്‍ പെട്രോള്‍ പമ്പുകളില്‍ കയറേണ്ട ആവശ്യവും വന്നില്ല. പിന്നാലെ ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു.

മാനനഷ്ട കേസില്‍ അന്വേഷണം നേരിടുന്ന മോഹിത് പൊലീസ് വാഹനം മോഷ്ടിക്കുമെന്ന് ഗാന്ധിധാം പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു. കാര്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ പ്രതി ആസൂത്രിതമായാണോ അതേ വീണുകിട്ടിയ അവസരം മുതലെടുത്ത് കാര്‍ കവരുകയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് വാഹനം മോഷ്ടിച്ച പ്രതിക്കെതിരെ എന്തെല്ലാം കുറ്റങ്ങളാണ് ചുമത്തിയതെന്ന കാര്യം അവ്യക്തമാണ്.
മോഹിത് ശര്‍മ ലഹരിക്ക് അടിമപ്പെട്ടയാളാണെന്നാണ് പൊലീസ് പറയുന്നത്. ലഹരിയുടെ സ്വാധീനത്തിലാണോ അയാള്‍ ഈ പ്രവൃത്തി ചെയ്തതെന്ന കാര്യം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. പൊലീസ് ജീപ്പുമായി ആളുകള്‍ കടന്ന് കളയുന്ന സംഭവം ഇതാദ്യമായല്ല നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് ജീപ്പ് ഓടിക്കാനുള്ള ആഗ്രഹം കാരണം മഹീന്ദ്ര ബൊലേറോയുമായി യുവാവ് കടന്ന് കളഞ്ഞ സംഭവം കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നിന്ന് പുറത്തുവന്നിരുന്നു.

100 കിലോമീറ്ററിലധികം ദൂരം ഇയാള്‍ വണ്ടിയുമായി പോയി. പലതരം വാഹനം ഓടിക്കുന്ന പ്രതിക്ക് പൊലീസ് ജീപ്പ് ഓടിക്കാനുള്ള അടങ്ങാത്ത കൊതിയാണ് കെണിയില്‍ ചാടിച്ചത്. ഏതായാലും ഗുജറാത്തിലെ പ്രതി പൊലീസ് ജീപ്പ് മോഷ്ടിക്കുമെന്ന് വെല്ലുവിളിച്ച ശേഷമാണ് ആ പ്രവര്‍ത്തി ചെയ്തത്. അതുകൊണ്ട് തന്നെ കുറച്ച് കാലം അകത്ത് കിടക്കാനുള്ള വകുപ്പുകളെല്ലാം അധികാരികള്‍ ചുമത്തിയേക്കും. കടുവയെ പിടിച്ച കിടുവയെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








