Helmet Man of India വീട് വിറ്റു; ഇതുവരെ നൽകിയത് അരലക്ഷത്തിലേറെ ഫ്രീ ഹെല്‍മെറ്റുകള്‍
റോഡ് സുരക്ഷയുടെ കാര്യത്തില്‍ ഹെല്‍മെറ്റിന്റെ പ്രാധാന്യം നമുക്കെല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായിരുന്നു. ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേയില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന് ഒരാള്‍ സൗജന്യമായി ഹെല്‍മറ്റ് വാഗ്ദാനം ചെയ്യുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ബൈക്കിനെ കാറില്‍ 'ചേസ്' ചെയ്ത് ഹെല്‍മെറ്റ് നല്‍കിയ വ്യക്തി 'ഹെല്‍മെറ്റ് മാന്‍ ഓഫ് ഇന്ത്യ' (Helmet Man Of India) എന്ന പേരില്‍ അറിയപ്പെടുന്ന രാഘവേന്ദ്ര കുമാര്‍ ആയിരുന്നു.
ഏകദേശം മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ് പോകുന്ന ബൈക്കിനെ കാറിലായിരുന്നു അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. ബൈക്കിന് സമാന്തരമായി എത്തിയ ശേഷം രാഘവേന്ദ്ര കുമാര്‍ ഹൈല്‍മെറ്റ് കൈമാറുകയും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിനെ കുറിച്ച് യുവാവിനെ ബോധവാനാക്കുകയും ചെയ്തു. കാറില്‍ യാത്ര ചെയ്യവേ രാഘവേന്ദ്ര കുമാറും ഹെല്‍മെറ്റ് ധരിച്ചതായി കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഹെല്‍മെറ്റ് മാന്റെ നിസ്വാര്‍ത്ഥ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി ലഭിച്ചിരുന്നു.

'ഇന്ത്യയുടെ ഹെല്‍മറ്റ് മാന്‍' എന്നറിയപ്പെടുന്ന രാഘവേന്ദ്ര കുമാര്‍ ബീഹാര്‍ സ്വദേശിയാണ്. ആളുകള്‍ക്ക് സൗജന്യമായി ഹെല്‍മെറ്റ് നല്‍കാന്‍ പണം ആവശ്യമാണെല്ലോ. തന്റെ ക്യാമ്പയിന്‍ നടത്തിക്കൊണ്ടുപോകാന്‍ ഇപ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് അദ്ദേഹം പറയുന്നത്. ഹെല്‍മെറ്റ് വിതരണത്തിനായി ഗ്രേറ്റര്‍ നോയിഡയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റ് വിറ്റതായും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചുമെന്നുമാണ് അദ്ദേഹം പറയുന്നത്.
'എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചോളൂ. പക്ഷേ എന്റെ ശ്രമം ഞാന്‍ തുടരുക തന്നെ ചെയ്യും. ഹെല്‍മെറ്റും വാങ്ങാനുള്ള ചെലവും കുടുംബത്തിന്റെ പരിപാലനവും ഒരുമിച്ച് കൊണ്ട്‌പോകാന്‍ സാധിക്കാത്തിനാല്‍ അടുത്ത് ഞങ്ങൾ ബീഹാറിലെ സ്വന്തം ഗ്രാമമായ ഭദാരിയിലേക്ക് മടങ്ങും. എനിക്ക് ആറ് വയസള്ള ഒരു മകനുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി അവനെ നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തും. പക്ഷേ, ഞാന്‍ ഹെല്‍മറ്റ് വാങ്ങുന്നതും ജീവന്‍ രക്ഷിക്കുന്നതും തുടരും' രാഘവേന്ദ്ര കുമാര്‍ പറഞ്ഞു.

2014-ല്‍ രാഘവേന്ദ്ര കുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന കൃഷ്ണ ബൈക്ക് അപകടത്തില്‍ മരിച്ചതോടെയാണ് എല്ലാത്തിന്റെയും തുടക്കം. നോയിഡയില്‍ നിന്നും ഗ്രേറ്റര്‍ നോയിഡയിലേക്ക് വരികയായിരുന്ന ഇദ്ദേഹം അപകടത്തില്‍ പെടുകയായിരുന്നു. എട്ട് ദിവസം വെന്റിലേറ്ററില്‍ കിടന്നെങ്കിലും മരിച്ചു. അപകടസമയത്ത് കൃഷ്ണ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് രാഘവേന്ദ്ര കുമാര്‍ രാജ്യത്തുടനീളം ഹെല്‍മെറ്റ് വിതരണം ചെയ്ത് ആളുകളെ ബോധവല്‍ക്കരിക്കാന്‍ തുടങ്ങിയത്. കൃഷ്ണയുടെ മരണത്തിലൂടെ തനിക്കും അവന്റെ കുടുംബത്തിനുമുണ്ടായ പോലൊരു നഷ്ടം മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നാണ് രാഘവേന്ദ്ര കുമാര്‍ പറയുന്നത്. ഒരുപാട് സ്വപ്‌നങ്ങളുമായി ബിഹാറില്‍ നിന്ന് ഡല്‍ഹിയില്‍ വന്നിറങ്ങിയ വ്യക്തിയായിരുന്നു രാഘവേന്ദ്ര കുമാര്‍. എന്നാല്‍ ആത്മസുഹൃത്തിന്റെ ദാരുണ മരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
രാജ്യത്തുടനീളമായി ഇതിനോടകം രാഘവേന്ദ്ര കുമാര്‍ 56,000-ത്തിലധികം ഹെല്‍മെറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാഘവേന്ദ്ര കുമാര്‍ നല്‍കിയ ഹെല്‍മെറ്റുകള്‍ 29 പേരുടെ ജീവന്‍ രക്ഷിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് കാറിലും ഹെല്‍മെറ്റ് ധരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. റോഡ് സുരക്ഷ ക്യാമ്പയിന്‍ വളണ്ടിയറായി ഇറങ്ങുന്നതിന് മുമ്പ് വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ നിയമോപദേശകനായിരുന്നു കുമാര്‍.
26000-ത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ഇദ്ദേഹം റോഡ് സുരക്ഷ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. റോഡ് സുരക്ഷ ക്യാമ്പയിനിനൊപ്പം തന്നെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായും സഹായങ്ങള്‍ നല്‍കുന്നു. അപകട മരണത്തിന് പിന്നാലെ കൃഷ്ണയുടെ വീട് സന്ദര്‍ശിച്ചതോടെയാണ് പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി സഹായിക്കാനുള്ള തീരുമാനത്തില്‍ അദ്ദേഹം എത്തിയത്.

പഴയ പുസ്തകങ്ങള്‍ നല്‍കുന്നവര്‍ക്ക് ഹെല്‍മെറ്റ് നല്‍കുന്ന ക്യാമ്പയിനിനും അദ്ദേഹം തുടക്കമിട്ടു. റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ ഹെല്‍മെറ്റ് മാനിന് നിറ പിന്തുണയുമായുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട നടന്‍ സോനു സൂദ് ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഒപ്പം തന്നെ കേന്ദ്ര ഹൈവേഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും രാഘവേന്ദ്ര സിംഗിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തിയെ പ്രശംസിച്ചിരുന്നു. 2022ല്‍ ഏഷ്യന്‍ എക്‌സലന്‍സ് അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി.


Click it and Unblock the Notifications








