സംസ്ഥാനത്ത് ബൈക്കുകളില്‍ പിന്‍ യാത്രക്കാര്‍ക്കും ഇനി ഹെല്‍മറ്റ് നിര്‍ബന്ധം
ബൈക്കില്‍ യാത്ര ചെയ്യുന്ന രണ്ട് യാത്രക്കാരും ഇനിമുതല്‍ ഹെല്‍മറ്റ് ധരിച്ചിരിക്കണം. ഇക്കാര്യം കര്‍ശനമായി നടപ്പിലാക്കാന്‍ ഗതാഗതവകുപ്പ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും, പെലീസ് മേധാവിക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം സുപ്രീം കോടതി വിധി പ്രകാരം കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നതും കർശനമാക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെയും പെലീസിന്റെയും പരിശോധനകളില്‍ ഈ രണ്ട് കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കണം എന്ന് ഗതാഗതവകുപ്പ് അറിയിച്ചു.

സുപ്രീം കോടതി വിധിയും, 2015 -ല്‍ സംസ്ഥാന ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും നടപ്പിലാക്കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച്ച പറ്റി എന്ന് പ്രിന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ ആർ ജ്യോതിലാൽ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും, പെലീസ് മേധാവിക്കും അയച്ച കത്തില്‍ സൂചിപ്പിക്കുന്നു.

1988 മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേതഗതി പ്രകാരം റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ അപകടസമയത്ത് ഹെല്‍മറ്റ് അല്ലെങ്കില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിരുന്നില്ല എങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ നഷ്ടപരിഹാരവും ചികിത്സാ ചിലവും നല്‍കാതിരിക്കാനുള്ള വകുപ്പുകളുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കാറുകളും ബൈക്കുകളും അകപ്പെടുന്ന റോഡ് അപകടങ്ങളുെട എണ്ണം ക്രമാതീതമായ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനം. 2018 -ല്‍ റോഡ് അപകടങ്ങളില്‍ 868 കാര്‍ യാത്രക്കാര്‍ക്കും 1,382 ബൈക്ക് യാത്രക്കാര്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. 40,181 റോഡ് അപകടങ്ങളില്‍ ആകെ മൊത്തം 4,303 പേര്‍ മരിക്കുകയും, 45,458 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും നമ്മള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ ഇവയൊന്നും അത്രകണ്ട് പാലിക്കാറില്ല എന്നതാണ് സത്യം. പലതും നമ്മുടെ അറിവില്ലായ്മയും അശ്രദ്ധയും കൊണ്ട് തന്നെയാണ്.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗത്തെ പറ്റി നടത്തിയ സര്‍വ്വെയുടെ ഫലങ്ങള്‍ വളരെ വ്യത്യസ്ഥമാണ്. സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കാതെ അവയില്‍ നിന്നും എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് എല്ലാവര്‍ക്കും താല്‍പര്യം.

സര്‍വ്വെ ചെയ്തവരില്‍ 40 ശതമാനവും ആളുകള്‍ പറഞ്ഞത് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് തങ്ങളുടെ ഇമേജിന് കോട്ടം വരുത്തും, ആളുകള്‍ തങ്ങളെ ഭീരുക്കളായി കാണും എന്നെല്ലാമാണ്. സീറ്റ് ബെല്‍റ്റുകള്‍ തങ്ങള്‍ വകവെക്കുന്നില്ല എന്നാണ് സര്‍വ്വെയില്‍ പങ്കെടുത്ത ചെറുപ്പക്കാരുടെ പ്രതികരണം.

എന്നാല്‍ സീറ്റ് ബെല്‍റ്റുകള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ചുളിക്കുന്നു എന്നാണ് മറ്റൊരു 32 ശതമാനം പേരുടെ രസകരമായ വാദം. അപകടത്തില്‍ പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ സീറ്റ് ബെല്‍റ്റ് ആവശ്യമില്ലെന്നാണ് സര്‍വ്വെ ചെയ്യപ്പെട്ടവരില്‍ 34 ശതമാനം ആളുകളും പ്രതികരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സീറ്റ് ബെല്‍റ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലും അറിയില്ല.

ആയതിനാല്‍ ആദ്യം നമുക്ക് ആവശ്യം ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണമാണ്. ജനങ്ങളെ ഇവയുടെ ആവശ്യകതകള്‍ അറിയിച്ചു കൊടുക്കുക. ഇവ ഉപയോഗിക്കാത്തവര്‍ക്കുണ്ടായ അനുഭവങ്ങളും വെളിപ്പെടുത്തുക.


Click it and Unblock the Notifications








