സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടേണ്ടെന്ന് ഹൈകോടതി, ഭാരത് രജിസ്ട്രേഷനിൽ കോടതി വിധി
ബിഎച്ച് രജിസ്ട്രേഷൻ വാഹനങ്ങൾ പലയിടത്തും കാണുമ്പോൾ നിങ്ങൾ വിചാരിക്കാറില്ലേ എങ്ങനെയാണ് ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയിരിക്കുന്നത് എന്ന്. ബിഎച്ച് രജിസ്ട്രേഷൻ സംബന്ധിച്ച് ഹൈകോടതി ഇപ്പോൾ നിർണായകമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. സർക്കാർ ജീവനക്കാരുടെയും വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ബിഎച്ച് സീരീസ് രജിസ്ട്രേഷൻ ലഭിക്കുന്നതിന് അധിക വ്യവസ്ഥകൾ ഏർപ്പെടുത്തിയ മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച സർക്കുലർ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.
ബിഎച്ച്-സീരീസിന് കീഴിൽ അടുത്തിടെ വാങ്ങിയ മഹീന്ദ്ര എക്‌സ്‌യുവി-700 എഎക്‌സ് 7 എൽ രജിസ്‌ട്രേഷൻ നിരസിച്ചതിനെതിരെ മഹാരാഷ്ട്രയിൽ നിന്നുള്ള ജുഡീഷ്യൽ ഓഫീസർ മഹേന്ദ്ര പാട്ടീൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജിഎസ് കുൽക്കർണി, ജസ്റ്റിസ് ഫിർദോഷ് പി പൂനിവല്ല എന്നിവരുടെ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.

താൻ പുതുതായി വാങ്ങിയ വാഹനത്തിന് കാരണങ്ങളൊന്നും പറയാതെ ബിഎച്ച് സീരീസ് രജിസ്ട്രേഷൻ നിരസിച്ചുവെന്നാരോപിച്ചാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന ഉടമകൾക്ക് അതേ രജിസ്ട്രേഷൻ നമ്പറിൽ സ്വതന്ത്രമായി മറ്റൊന്നിലേക്ക് മാറാൻ വേണ്ടിയാണ് ബിഎച്ച് സംവിധാനം കൊണ്ടുവന്നത്.
2021 ഓഗസ്റ്റിൽ കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമങ്ങളിലെ ഭേദഗതിയിലൂടെയാണ് ഈ വ്യവസ്ഥ അവതരിപ്പിച്ചതെന്നും പുതിയതായി അവതരിപ്പിച്ച ചട്ടങ്ങളിലെ ക്ലോസ് 2 പ്രകാരം വാഹനത്തിന് ബിഎച്ച് സീരീസ് രജിസ്‌ട്രേഷൻ തേടുന്നയാൾക്ക് തൻ്റെ ഔദ്യോഗിക ഐഡൻ്റിറ്റി നൽകാൻ മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൂനെ ജില്ലയിലെ ഖേഡിൽ സീനിയർ ഡിവിഷനിൽ സിവിൽ ജഡ്ജിയായി ജോലി ചെയ്യുന്നതായി സൂചിപ്പിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് അതനുസരിച്ച് നൽകിയിട്ടും അപേക്ഷ നിരസിക്കുകയായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ മുൻകാല സർവീസ് കാലയളവിലെ താമസ സർട്ടിഫിക്കറ്റുകളും പേയ്‌മെൻ്റ് സ്ലിപ്പുകളും ഉൾപ്പെടെ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയതിലും അപ്പുറമുള്ള വിവിധ രേഖകൾ സമർപ്പിക്കണമെന്നാണ് സർക്കുലർ പറഞ്ഞിരിക്കുന്നത്. ഇത് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയാണ് എന്നാണ് വാദിച്ചത്.
മഹാരാഷ്ട്രയിൽ ബിഎച്ച്-സീരീസിന് കീഴിൽ 50,967 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതുമൂലം സംസ്ഥാനത്തിന് 424.72 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി അധികൃതർ ചൂണ്ടിക്കാട്ടി. എന്തായാലും കോടതിയിൽ ഹർജി നൽകി നീതി ലഭിക്കുകയും ചെയ്തുവെങ്കിലും മുന്നോട്ട് ബിഎച്ച് രജിസ്ട്രേഷനിൽ എന്തൊക്കെ മാറ്റങ്ങൾ വരുമെന്ന് കണ്ടറിയണം.
ബിഎച്ച് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റിൽ കേരളവും ഇടഞ്ഞ് നിൽക്കുകയായിരുന്നു. അതിൻ്റെ പ്രധാന കാരണമെന്ന് പറയുന്നത് ഇത് നടപ്പാക്കിയാല്‍ വര്‍ഷം 300 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നാണ്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനായത് കൊണ്ട് തന്നെ കേന്ദ്രം നിശ്ചയിച്ച കുറഞ്ഞനിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഒരു വാഹനത്തിന് ബി.എച്ച് രജിസ്ട്രേഷൻ എടുത്താൽ ഉപയോഗിക്കുന്ന സംസ്ഥാനത്ത് രണ്ടുവര്‍ഷത്തെ നികുതി അടച്ചാല്‍ മതി. ഒരു സംസ്ഥാനത്തെ രജിസ്ട്രേഷനുള്ള വാഹനം മറ്റൊരു സംസ്ഥാനത്ത് ആറുമാസത്തില്‍ കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ അവിടത്തേക്ക് രജിസ്ട്രേഷന്‍ മാറ്റി നികുതി അടയ്ക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. ജി.എസ്.ടി. ഉള്‍പ്പെടെ വാഹനവിലയുടെ 21 ശതമാനംവരെ നികുതി സംസ്ഥാനത്ത് ഈടാക്കുന്നുണ്ട്.
BH രജിസ്‌ട്രേഷന്‍ നടപടികള്‍ സമ്പൂർണമായും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആര്‍ടിഒ ഓഫീസുകളില്‍ പോകേണ്ടതില്ലെന്ന് ചുരുക്കം. ഒരു പുതിയ കാർ വാങ്ങുമ്പോൾ കാർ വാങ്ങുന്നയാളുടെ പേരിൽ വാഹൻ പോർട്ടലിലെ ഫോം 20 ഉപയോഗിച്ച് ഡീലർ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കും. ഭാരത് സീരീസ് അല്ലെങ്കിൽ BH സീരീസ് ആയി വാഹനത്തിന്റെ രജിസ്ട്രേഷനായി ഡീലർ സീരീസ് തരം തെരഞ്ഞെടുക്കേണ്ടതുണ്ട്.


Click it and Unblock the Notifications








