തോന്നുന്ന പോലെ സ്റ്റോപ്പ് കൊടുത്താൽ പിന്നെ എന്ത് എക്സ്പ്രസ്; തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ഹർജി തളളി കോടതി
ഫ്ലാഗ് ഓഫ് ചെയ്തത് മുതൽ എയറിലാണ് വന്ദേ ഭാരത് എക്സ്പ്രസ്. ഇപ്പോൾ പുതിയ വാർത്തകൾ വന്നിരിക്കുന്നത് എന്താണെന്ന് വച്ചാൽ തിരൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് വേണമെന്ന ഹർജി ഹൈകോടതി തളളിയിരിക്കുകയാണ്. തിരൂരിൽ സ്റ്റോപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വന്ദേ ഭാരതിന് എതിരെ കല്ലേറുണ്ടായത്. എല്ലാ സ്ഥലത്തും സ്റ്റോപ്പ് നൽകിയാൽ പിന്നെ എക്സ്പ്രസ് എന്ന് വിളിക്കുന്നതിൽ എന്താണ് കാര്യം എന്നാണ് കോടതി ചോദിച്ചത്.
റെയിൽവേയാണ് സ്റ്റോപ്പുകളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എന്നാണ് കോടതി പറഞ്ഞത്. ഓരോ ആളുകളുടേയും താൽപ്പര്യത്തിന് അനുസരിച്ച് സ്റ്റോപ്പ് അനുവദിക്കാൻ കഴിയില്ല. മലപ്പുറം സ്വദേശി നൽകിയ പൊതു താൽപ്പര്യ ഹർജി തളളിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത് തിരൂരിനും താനൂരിനും ഇടയിലാണ് എന്നാണ് നിഗമനം. സിസിടിവി ഇല്ലാതിരുന്ന പ്രദേശമായത് കൊണ്ട് വീഡിയോ ദൃശ്യങ്ങൾ ലഭിക്കാനും സാധ്യതയില്ല.

ഇന്നലെയാണ് വൈകുന്നേരം അഞ്ച് മണിയോടെ കാസർഗോഡ് നിന്ന് വരുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സുരക്ഷ വർധിപ്പിക്കാനുളള നീക്കങ്ങൾ ഉടനെ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചിരുന്നു. കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് കല്ലുകടിക്കാൻ. പാലക്കാട് എം പി ശ്രീകണ്ഠൻ്റെ പോസ്റ്റർ വന്ദേ ഭാരത് എക്സ്പ്രസിൽ ഒട്ടിച്ചത് വിവാദത്തിന് വഴി വച്ചിരുന്നു.
വന്ദേ ഭാരത് എക്സ്പ്രസ് വന്നപ്പോൾ മുതൽ തുടങ്ങിയതാണ് ഓരോ രാഷ്ട്രീയ പാർട്ടികളും കടിച്ചു കീറാൻ. സംസ്ഥാനത്തിന് ലഭിച്ച ഒരു പുരോഗതിയായി കാണാതെ എല്ലാവരുടേയും ഇഷ്ടത്തിന് പറ്റുന്ന ഒരു കാര്യമായി ഇതിനെ കാണാതിരിക്കുക. വന്ദേ ഭാരതിനെ രാഷ്ട്രീയവൽക്കരിക്കാതെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ ഉളള ഒരു സൗകര്യം വർധിച്ചു എന്ന് കാണാൻ ഒരു പാർട്ടിക്കും കാണാൻ സാധിക്കുന്നില്ല. അത് എൽഡിഎഫ് ആണെങ്കിലും യുഡിഎഫ് ആണെങ്കിലും ബിജെപി ആണെങ്കിലും കണക്കാണ്.

പതിനാറ് കോച്ചുകളാണ് കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിനുളളത്. 2019 -ലാണ് രാജ്യത്ത് ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് അവതരിപ്പിച്ചതും സർവീസ് ആരംഭിക്കുന്നതും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് ട്രെയിനിനുളളത്. വിമാനങ്ങളിലേതിന് സമാനമായ സീറ്റുകളാണ് വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഏറ്റവും പ്രധാന ഫീച്ചറുകളിലൊന്ന്. അത് പോലെ തന്നെ സീറ്റുകൾ പിറകിലേക്ക് റിക്ലൈൻ ചെയ്യാനും കഴിയുന്നതാണ്.
100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് 52 സെക്കൻഡുകൾ മതി. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെക്‌നോളജിയായ കവാച്ച് വന്ദേ ഭാരതിലുണ്ട്. ട്രെയിനിൻ്റെ രണ്ട് അറ്റത്തും ഡ്രൈവർ ക്യാബിനുളളത് കൊണ്ട് ദിശ മാറ്റാൻ ഒരുപാട് സമയം വേണ്ടി വരുന്നില്ല എന്നതും പ്രത്യേകതയാണ്. അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റമാണ് വന്ദേ ഭാരതിലുളളത്. ഇത് വഴി 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സാധിക്കുന്നു. അത് പോലെ അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംസാരിക്കുവാനുമുളള സൗകര്യവുമുണ്ട്.

ട്രെയിനിൻ്റെ വേഗം, സ്റ്റേഷൻ,അറിയിപ്പുകൾ എന്നിവയ്ക്കായി 32 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. പതിവ് പോലെ സ്റ്റേഷൻ എത്തുമ്പോൾ തന്നെ ചാടിയിറങ്ങി പോകാം എന്ന് വിചാരിച്ചാൽ അത് വന്ദേ ഭാരതിൽ നടപ്പുളള കാര്യമല്ല. കാരണം ട്രെയിൻ പൂർണ്ണമായി നിർത്തിയതിന് ശേഷമേ വാതിലുകൾ തുറക്കു. മുന്നറിയിപ്പോട് കൂടി വാതിൽ അടഞ്ഞതിന് ശേഷമോ ട്രെയിൻ നീങ്ങുകയുളളു.
സീറ്റുകൾ മാത്രമല്ല ടോയ്‌ലറ്റുകളും ലഗേജ് ക്യാബിനുകളും വിമാനത്തിലേതിന് സമാനമാണ്. അത് കൊണ്ട് ഒരു വിമാനത്തിൽ കയറിയ അനുഭൂതിയാണ് വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയാൽ ലഭിക്കുന്നത്. കാഴ്ച്ചശേഷി ഇല്ലാത്തവർക്ക് സഹായത്തിനും അവരുടെ സീറ്റ് മനസിലാകുന്നതിനും സീറ്റിൻ്റെ വശങ്ങളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പർ നൽകിയിട്ടുണ്ട്.
ട്രെയിനിൻ്റെ എസി, കമ്മ്യൂണിക്കേഷൻ, ഫീഡ്ബാക്ക് ജിപിആർഎസ് എന്നിവ എല്ലാം നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു മികച്ച കോച്ച് കൺട്രോൾ മാനേജ്മെൻ്റ് സിസ്റ്റം വന്ദേ ഭാരത് എക്സ്പ്രസിലുണ്ട്. മുൻപത്തെ വന്ദേ ഭാരതിൽ രണ്ട് ക്യാമറകളാണ് ഉണ്ടായിരുന്നത എങ്കിൽ ഇപ്പോഴത്തെ കോച്ചിൽ റിയർ വ്യു ക്യാമറയടക്കം നാല് പ്ലാറ്റ്ഫോം ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. തീപിടിത്തം ഒഴിവാക്കാനായി പഴയ കോച്ചുകളിൽ ഉപയോഗിച്ചിരുന്ന സംവിധാനം ഒഴിവാക്കിയിട്ട് സ്മോക്ക് ഡിറ്റക്ഷൻ സിസ്റ്റമാണ് പുതിയ കോച്ചുകളിൽ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








