വീണ്ടും പൊല്ലാപ്പായി ഹോണ്ട സിവിക് മോഡിഫിക്കേഷൻ, എംവിഡിക്ക് കൈയ്യടിയുമായി സോഷ്യൽ മീഡിയ
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് വാഹനം മോഡിഫിക്കേഷൻ ഭ്രമമുളളവർ എന്ന് ചോദിച്ചാൽ മറ്റ് സംസ്ഥാനത്തുളളവർ പോലും അസൂയയോടെ പറയും അത് കേരളത്തിലെ മല്ലൂസ് ആണെന്ന്. ശരിയാണ് വാഹനം ഏങ്ങനെയൊക്കെ മോഡിഫൈ ചെയ്യാം എന്ന കാര്യത്തിൽ അവർ അഗ്രഗണ്യരാണ്. എന്നാൽ ചില മോഡിഫിക്കേഷൻ കണ്ടാൽ നെറ്റി ചുളിച്ചേക്കാം. അത്തരത്തിലൊരു മോഡിഫൈ ചെയ്ത ഹോണ്ട സിവിക് എംവിഡി പിടിച്ചെടുക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
മാതൃഭൂമി ചാനലിൽ വന്ന വീഡിയോ ആണ് കാണുന്നത്. കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നാണ് ഹോണ്ട സിവിക് പിടിച്ചെടുക്കുന്നത്. മോഡിഫിക്കേഷനുകൾക്ക് എതിരല്ല എന്നാലും വാഹനം ഒരു മര്യാദയില്ലാത്ത രീതിയിൽ മോഡിഫൈ ചെയ്താൽ അത് മോശം തന്നെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എംവിഡിഉദ്യോഗസ്ഥർ അവരുടെ പതിവ് പരിശോധനയ്ക്കിടെ ഈ ഹോണ്ട സിവിക് നിർത്താൻ കൈ കാണിച്ചുവെങ്കിലും വാഹനം ഓടിക്കുന്നയാൾ നിർത്താതെ പോകുകയായിരുന്നു.

അതേ തുടർന്നാണ് കാറിൻ്റെ വിശദാംശങ്ങൾ പങ്കുവെക്കുകയും വാഹനം എവിടെ കണ്ടാലും അതിനെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തത്. നിരവധി നിയമവിരുദ്ധമായ പരിഷ്‌കാരങ്ങൾ വരുത്തിയ കാർ രജിസ്‌ട്രേഷൻ നമ്പറില്ലാതെ റോഡിൽ ഉപയോഗിക്കുന്നുണ്ടായിരുന്നു. പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കാർ ചെറിയ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതേ കാറിനെക്കുറിച്ച് വിവരം ലഭിക്കുകയും അവർ അത് പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോകുകയും ചെയ്തു. കാറിൻ്റെ മുൻഭാഗം പൂർണമായും മോഡിഫൈ ചെയ്യുകയും കാറിൻ്റെ ഉയരം കുറയ്ക്കുകയും, ആഫ്റ്റർ മാർക്കറ്റ് ബോഡി കിറ്റുകളും ഇൻസ്റ്റാൾ ചെയ്തതായി കാണുകയും ചെയ്തു. അതോടൊപ്പം തന്നെ കാതടപ്പിക്കുന്ന ശബ്ദമുളള ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റും ഉണ്ടായിരുന്നു.

ഇതൊരു പ്രോജക്ട് കാറാണെന്നും കേരളത്തിലെ വിവിധ കോളേജുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും നിരവധി ഓട്ടോ ഷോകൾക്കായി ഇത് ഉപയോഗിക്കുന്നുണ്ടെന്നുമാണ് വാഹനത്തിൻ്റെ ഉടമ ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. ഒരു ഫ്ലാറ്റ്‌ബെഡിലാണ് കാർ ഇത്തരം വേദികളിലേക്ക് കൊണ്ടുപോകുന്നതെന്നും ഒരിക്കലും റോഡിലൂടെ ഓടിക്കാറില്ല എന്നും അവർ പറഞ്ഞിരുന്നു.
ഉടമയുടെ ന്യായീകരണങ്ങളൊന്നും ചെവിക്കൊള്ളാത്ത ഉദ്യോഗസ്ഥർ കാർ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. അനധികൃത മോഡിഫിക്കേഷനും നമ്പർ പ്ലേറ്റ് നഷ്‌ടപ്പെടുത്തിയതിനുമാണ് കാർ പിടിച്ചെടുത്തത്. കാർ ഇപ്പോൾ ലോക്കൽ പോലീസ് സ്റ്റേഷൻ്റെ പുറത്ത് പാർക്ക് ചെയ്തിരിക്കുകയാണ്. അത്തരം സന്ദർഭങ്ങളിൽ, മോട്ടോർ വാഹന ഓഫീസർമാർ എല്ലാ പരിഷ്ക്കരണങ്ങൾക്കും കനത്ത പിഴ നൽകുകയും തുടർന്ന് വാഹനം അതിൻ്റെ സ്റ്റോക്ക് രൂപത്തിൽ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെടുകയുമാണ് ചെയ്യാറ്.

കഴിഞ്ഞ വർഷം അനധികൃത മോഡിഫിക്കേഷൻ പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെ നടപടി എടുക്കുമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നല്ല കാഴ്ചക്കാരെ ലഭിക്കുമെന്നതിനാല്‍ ഇത്തരം വാഹനങ്ങളുടെ വീഡിയോ പങ്കുവെച്ച് പണം സമ്പാദിക്കുന്ന വ്‌ളോഗര്‍മാരും കുറവല്ല. പലപ്പോഴും ഇത്തരം വാഹനങ്ങളെ കുറിച്ച് യൂട്യൂബര്‍മാര്‍ ചെയ്യുന്ന വീഡിയേകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മാസ് ബിജിഎമ്മിട്ട് മോഡിഫൈഡ് വാഹനങ്ങളുടെ റീല്‍സും ഷോര്‍ട്‌സുമെല്ലാം ഇ-ലോകം ഭരിക്കും.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 008-ലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുസ്ഥലത്ത് ഉപയോഗിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോടതി വ്യക്തമാക്കി. കാര്‍നെറ്റ് വഴി വിദേശരാജ്യത്തെ വണ്ടികള്‍ നമ്മുടെ നാട്ടിലെത്തിക്കുന്നത് ഇന്ന് ഒരു ട്രെന്‍ഡാണ്. നിങ്ങൾ ഒരു മോഡിഫൈ ചെയ്ത വാഹനം ഉപയോഗിക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








