ബാധയാണ്...ആർക്കും എടുക്കാൻ ധൈര്യമില്ല! സങ്കട കാഴ്ച്ചയായി ഈ റോൾസ് റോയ്സ്
ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രേതഭവനങ്ങളും ബംഗ്ലാവുകളും എന്നും കൗതുകം ഉയർത്തുന്ന ഒരു ചർച്ചാവിഷയമാണ്. വളരുന്തോറും, പ്രേതബാധയുള്ള സ്ഥലങ്ങളെക്കുറിച്ചോ പ്രദേശങ്ങെക്കുറിച്ചോ ഉള്ള പല കഥകളും സംഭവങ്ങഴും നമ്മിൽ ഭൂരിഭാഗവും കേട്ടിട്ടുണ്ടാവും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നമുക്ക് വ്യക്തമല്ലാത്ത ഇത്തരം കഥകൾക്ക് പിന്നിലെ സത്യം എന്താണ് എന്നറിയില്ല.
എന്നിരുന്നാലും ഇത്തരം കഥകൾ വീടുകളിലും ഭൂപ്രദേശങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. രാജസ്ഥാനിലെ ബുള്ളറ്റ് ബാബ ക്ഷേത്രത്തെക്കുറിച്ചും നമ്മിൽ പലരും കേട്ടിട്ടുള്ളതാണ്, അവിടെ ൊരു ബുള്ളറ്റ് മോട്ടോർബൈക്കിനെ പല കാരണങ്ങളാൽ ആളുകൾ ആരാധിക്കുന്നു. അതുപോലെ, മഹാരാഷ്ട്രയിലെ ലോണാവാലയിൽ സ്ഥിതി ചെയ്യുന്ന പ്രേതബാധയുള്ള റോൾസ് റോയ്‌സിന്റെ മറ്റൊരു കഥയാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

പൂനെയിലെ ലോണാവാലയിലെ, ആയിഷ വില്ലയുടെയും ബംഗ്ലാവിന്റെ പൂമുഖത്ത് പാർക്ക് ചെയ്തിരിക്കുന്ന പ്രേതബാധയുള്ള റോൾസ് റോയ്‌സിന്റെയും കഥ വളരെ പ്രശസ്തമാണ്. ബ്രിട്ടീഷുകാരുടെ കാലം മുതൽ കാർ പോർച്ചിൽ കിടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ ആരോ കൊലപ്പെടുത്തിയെന്നും 17 വയസ്സുള്ള ആയിഷ എന്ന കുട്ടിയെ ഒന്നിലധികം പേർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി എന്നും വില്ലയിൽ വെച്ച് കൊലപ്പെടുത്തിയെന്നുമാണ് സമീപ വാസികൾ പറയുന്ന കഥയിലുള്ളത്.
സംഭവത്തിന് ശേഷം രാത്രി കാലങ്ങളിൽ വീട്ടിൽ ആളുകളുടെ ബഹളങ്ങൾ കേൾക്കാറുണ്ട് എന്നും പല രൂപങ്ങളേയും കാണാറുണ്ടെന്നുമാണ് നാട്ടു വർത്താനം. അന്നുമുതൽ വീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു, ഈ വില്ലയിൽ വെച്ച് അന്ന് മരണപ്പെട്ട നിരവധി പേരുടെ ആത്മാക്കൾ ഈ വീട്ടിൽ ഉണ്ടെന്നും ഒരു കുട്ടി പറയുന്നതും കേൾക്കാം എന്നാണ് റിപ്പോർട്ടുകൾ.

സമ്പന്നരായ ഒരു ക്രിസ്ത്യൻ ദമ്പതികൾ ഈ വീട്ടിൽ താമസിച്ചിരുന്നുവെന്നും 17 വയസ്സുള്ള ആയിഷ അവരുടെ മകളാണെന്നും പറയുന്ന കഥയുടെ മറ്റൊരു പതിപ്പുമുണ്ട്. ഒരു രാത്രി, ആരോ വീട് ആക്രമിക്കുകയും ദമ്പതികളെ കൊലപ്പെടുത്തുകയും ചെയ്തു. അന്നു രാത്രി ആയിഷ കൊല്ലപ്പെട്ടോ ഇല്ലയോ എന്ന് കഥയുടെ ഈ പതിപ്പ് പറയുന്നില്ല.
അന്നത്തേയും ഇന്നത്തേയും അൾട്രാ ലക്ഷ്വറി കാറുകളിൽ ഒന്നായിരുന്ന, റോൾസ് റോയ്സ് ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു, അതിനുശേഷം കാറിനും വീടിനും പ്രേതബാധയുള്ളതായി പറയപ്പെടുന്നു. എന്നിരുന്നാലും, ഈ കേട്ട രണ്ട് വേർഷനുകളും യഥാർത്ഥത്തിൽ വെറും കഥകളാണ്, അല്ലാതെ സത്യമാണ് എന്ന് ഞങ്ങൾ തൽകാലം കരുതുന്നില്ല.
ഖണ്ടാലയിലെ പഴയ മുംബൈ - പുണെ ഹൈവേയിൽ ഒരു പ്രൈം സ്പോട്ടിലാണ് വീട് ഇപ്പോൾ സ്ഥിതി ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. വസ്തുവിന്റെ വിൽപ്പന നടക്കാതിരിക്കാൻ ആഗ്രഹിക്കുന്ന ആരോ ഈ കഥ പ്രചരിപ്പിച്ചതാകാം എന്ന് ഞങ്ങൾക്ക് തോന്നുന്നു. ഇതുപോലുള്ള കഥകൾ സാധാരണയായി കാട്ടുതീ പോലെ പടരാം, കൂടാതെ ഇത്തരത്തിൽ ഒന്ന് പറഞ്ഞുണ്ടാക്കിയ വ്യക്തിയെ കണ്ടെത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണെന്നും നമുക്കറിയാം.
ഈ കഥയോടെ, ഉപേക്ഷിക്കപ്പെട്ട വീടും പാർക്ക് ചെയ്‌തിരിക്കുന്ന റോൾസ് റോയ്‌സും പൊടിയിൽ മുങ്ങിയ സ്ഥലവും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന് പറയാതാരിക്കാൻ വയ്യ.മുൻ കാലങ്ങളിലേക്കാൾ കാറിന്റെ അവസ്ഥ കൂടുതൽ വഷളായിരിക്കുകയാണ്. റോഡിലൂടെ പോകുന്നവർ പ്രേതം ഉണ്ടെന്ന് ആരോപിച്ച് കാറിന് നേരെ കല്ലെറിയുകയും കാറിന്റെ ഫ്രണ്ട് ഗ്ലാസും ഹെഡ്‌ലാമ്പുകളും കേടുവരുത്തുകയും ചെയ്തിരിക്കുന്നതായി കാണാം. ബോഡി പാനലുകളിലും തുരുമ്പെടുത്തതിനാൽ കാർ ഇപ്പോൾ വളരെ ദയനീയാവസ്ഥയിലാണ്.

റോൾസ് റോയ്സ് സിൽവർ ഷാഡോ എന്ന മോഡൽ ആണ് ഇവിടെ കാണുന്നത്. ഈ മോഡൽ 1965 മുതൽ 1980 കാലഘട്ടത്തിൽ റോൾസ് റോയ്സ് ഈ കാർ ഉൽപ്പാദിപ്പിച്ചിരുന്നു. 6.75 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് ആഡംബര കാറിന്റെ ഹൃദയം. റോൾസ് റോയ്‌സ് കാറിന്റെ ഉടമ ഇപ്പോൾ സിൽവർ ഷാഡോ പുനഃസ്ഥാപിക്കാൻ പദ്ധതിയിടുന്നതായി ഒരു യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച മറ്റൊരു വീഡിയോ പരാമർശിക്കുന്നു.
കാർ ഓടിക്കാതെ ഉപേക്ഷിക്കപ്പെടുന്നതിന് മുമ്പ് 2004 -ലെ ബോളിവുഡ് ചിത്രമായ ലക്കീറിൽ പോലും ഒന്ന് തല കാണിച്ചിരുന്നു. വാഹനം റീസ്റ്റോർ ചെയ്താൽ പ്രേത ബാധയുള്ള റോൾസ് റോയ്‌സിന്റെയും ആയിഷ വില്ലയുടെയോ കഥയുടെ അവസാനമായിരിക്കും എന്ന് നിസംശയം പറയാം. എത്രയും പെട്ടെന്ന് ഈ വിന്റേജ് ബ്യൂട്ടി നിരത്തുകളിൽ എത്തട്ടേ എന്നാണ് ഞങ്ങളുടെ പ്രാർഥന.


Click it and Unblock the Notifications








