ഗതികേട് എന്നു പറഞ്ഞാൽ ഇതാണ്! റോഡിൽ ഇറങ്ങാൻ വണ്ടിയില്ലാതെ എംവിഡി; വാഹനങ്ങൾ കട്ടപ്പുറത്ത്
പുത്തൻ നിയമ പരിഷ്കരണങ്ങളും നവീകരണങ്ങളും കാരണം പിന്നെ ഖജനാവിന്റെ കാലിയായിരിക്കുന്ന അവസ്ഥയും കാരണം നട്ടം തിരിയപകയാണ് നമ്മുടെ സംസ്ഥാനത്തെ പൊലീസും, മോട്ടോർ വാഹന വകുപ്പും. പുറത്ത് ഇപ്പോഴും ഒരു ഗാംഭീര്യത്തിന്റെ മുഖംമൂടി അണിഞ്ഞിട്ടുണ്ട് എങ്കിലും അകത്ത് സ്ഥിതി വളരെ മോശമാണ് എന്ന് തന്നെ പറയാം. മര്യാദയ്ക്ക് ഡീസൽ അടിക്കാൻ പോലും ഫണ്ട് ഇല്ലാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളും. അത്യാവശം നന്നായി ഒരു കള്ളൻ ഇട്ടോടിച്ചാൽ ഡീസൽ തീർന്ന് വഴിയിൽ കിടക്കുന്ന ഗതിയാണ്.
ഇതിന് ഒരു പരിഹാരം എന്ന നിലയിൽ നിലവിൽ കട്ടപ്പുറത്തായ ആക്രി വണ്ടികൾ എല്ലാം കൂടെ വിറ്റഴിക്കാനും ലേലം ചെയ്യാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇതിനായുള്ള നീക്കങ്ങൾ നടന്നു വരികയാണ്. പൊലീസ് ഇത്തരത്തിൽ കരകയറാൻ ശ്രമിക്കുമ്പോൾ മോട്ടോർ വാഹന വകുപ്പ് അതിലും വല്യ ഗതികേടിലാണ് എന്ന് പറയാം.

കാര്യം സംസ്ഥാനത്തെ വാഹനങ്ങളുടെ എല്ലാം കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വകുപ്പാണ്, എങ്കിലും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പോലും വാഹനമില്ലാത്ത അവസ്ഥയിലാണ് എന്നതാണ് സത്യം. ഔദ്യോഗിക വാഹനങ്ങളെല്ലാം കട്ടപ്പുറത്ത് ആയതോടെ ഇടുക്കി ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ മൊത്തം അവതാളത്തില്‍ ആയിരിക്കുകയാണ്.
ഇടുക്കി RT ഓഫീസിന്റെയും അതിനു കീഴില്‍ വരുന്ന മറ്റ് നാല് സബ് RT ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളാണ് ഇതിനാൽ ആകെ മൊത്തം താറുമാറായിരിക്കുന്നത്. ഇതോടെ ജില്ലയിലെ ഡ്രൈവിംഗ് ടെസ്റ്റ് അടക്കം വകുപ്പിൽ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങൾ എല്ലാം തന്നെ സ്തംഭിച്ചിരിക്കുന്ന അവസ്ഥയാണ്.
തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, വണ്ടിപ്പെരിയാര്‍ എന്നീ സബ് RTO -കളാണ് ഇടുക്കി RT ഓഫീസിന് കീഴില്‍ വരുന്നത്. ഓരോ ഓഫീസിനും ഒന്നുവീതം വാഹനങ്ങളാണ് ഉള്ളത്. എന്നാല്‍, ഈ ഓഫീസുകളിലെ കാലപ്പഴക്കം പിന്നിട്ട വാഹനങ്ങൾ നിയമപരമായി നിരത്തുകളിൽ ഇറക്കാനാകാത്തതാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളി.
ഇടുക്കി RT ഓഫീസിലെ രണ്ട് വാഹനങ്ങൾ ഒഴികെ ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ മറ്റെല്ലാ വണ്ടികളും ഇപ്പോൾ കട്ടപ്പുറത്താണ്. 15 വര്‍ഷം കാലപ്പഴക്കം പിന്നിട്ടതോടെയാണ് വാഹനങ്ങൾ ഒന്നും ഉപയോഗിക്കാനാകാത്ത അവസ്ഥയിലായത്. കേന്ദ്രസര്‍ക്കാരിന്റെ സ്ക്രാപ്പേജ് പോളിസി നയപ്രകാരം 15 വര്‍ഷം കാലപ്പഴക്കം പിന്നിടുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ RC പുതുക്കാനാകില്ല എന്നാണ് പുത്തൻ ചട്ടം.

ഔദ്യോഗിക പരിവാഹന്‍ വെബ്സൈറ്റില്‍ ഇത്തരം വാഹനങ്ങളുടെ RC രേഖകള്‍ സ്വാഭാവികമായി റദ്ദാക്കപ്പെടുകയാണു പതിവ് എന്നതും ശ്രദ്ധേയമാണ്. ഇത്തരത്തിൽ ഏകദേശം ആറുമാസം മുമ്പാണ് തൊഴുപുഴ സബ് RT ഓഫീസിലെ വാഹനത്തിന്റെ കാലാവധി അവസാനിച്ചത്. ഇതിനു പിന്നാലെ മറ്റ് സബ് RT ഓഫീസുകളുടെ വാഹനങ്ങളുടേയും കാലാവധികൾ ഇക്കഴിഞ്ഞ മേയ് മാസത്തോടെ കഴിഞ്ഞു.
അങ്ങനെ റോഡിലിറങ്ങി പ്രവര്‍ത്തിക്കേണ്ട വകുപ്പിന് പുറത്തിറങ്ങാന്‍ വണ്ടിയില്ലാതെ കൂട്ടിൽ അടക്കപ്പെട്ട അവസ്ഥയായി എന്നു തന്നെ പറയാം. ഡ്രൈവിംഗ് ടെസ്റ്റും പുതിയ വാഹനങ്ങളുടെ പരിശോധനയും രജിസ്ട്രേഷനും പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും ഉള്‍പ്പെടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എല്ലാം സ്വന്തം വാഹനങ്ങളെയോ ടാക്സികളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍. ഇതിനും സ്വന്തം പോക്കറ്റില്‍ നിന്നും പണവും മുടക്കണം എന്നതും പൊല്ലാപ്പാണ്.
ഔദയോഗിക വാഹനങ്ങൾ പുറത്തിറക്കാൻ പറ്റാത്തതിനാൽ ജില്ലയിൽ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള വാഹന പരിശോധനയും പ്രതിസന്ധിയിലാണ്. സ്വകാര്യ വാഹനത്തില്‍ റോഡിൽ ഇറങ്ങി പരിശോധന നടത്താനാകില്ല, വല്ല തട്ടിപ്പുകാരുമാണ് എന്ന് കരുതി ജനം കൈവെച്ചേക്കാം. ഇതു കൂടാതെ, ഡ്രൈവിംഗ് ടെസ്റ്റിന് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നടക്കുന്ന കേന്ദ്രങ്ങളില്‍ എത്താന്‍ വൈകുന്ന അവസ്ഥകളും ഉണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഉടൻ ഒരു പോംവഴി കണ്ടില്ല എങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവും.


Click it and Unblock the Notifications








