ഇറക്കുമതിയിൽ നിന്ന് തുടങ്ങിയതാ, ഇന്ന് കാറുകളുടെ മൂന്നാമത്തെ വലിയ ലോകമായി ഇന്ത്യ; അത് വല്ലാത്തൊരു കഥയാണ്
രാജ്യം 78-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പോകുകയാണ്. ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇത് രാജ്യത്തിന്റെ ജിഡിപിയിലും തൊഴിലവസരങ്ങളിലും കാര്യമായ സംഭാവന ചെയ്യുന്നു. ഇന്ത്യയിലെ ഓട്ടോമൊബെല്‍ രംഗം ജിഡിപിയിലേക്ക് 7.1% സംഭാവന നല്‍കുകയും 35 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്നു. ഈ മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഇന്ത്യയെ ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയായി ഉയര്‍ത്തി. ഇന്ത്യയിലെ ഓട്ടോമൊബൈല്‍ രംഗം രാഷ്ട്ര നിര്‍മാണത്തിന് നല്‍കിയ സംഭാവനകളാണ് നമ്മള്‍ ഇനി വായിക്കാന്‍ പോകുന്നത്.
ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് മറ്റ് മേഖലകളും ഗണ്യമായ വളര്‍ച്ച കൈവരിക്കുന്നുണ്ട്. നേരിട്ടുള്ള സംഭാവനകള്‍ക്ക് പുറമെ സ്റ്റീല്‍, റബ്ബര്‍, ഗ്ലാസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ അനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ഓട്ടോമൊബൈല്‍ രംഗം പ്രേരണ നല്‍കുന്നു. ഈ പരസ്പരബന്ധം സമ്പദ്വ്യവസ്ഥയില്‍ അതിന്റെ മൊത്തത്തിലുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. തുടക്കത്തില്‍ ഇന്ത്യയിലെ വാഹന ഉത്പാദനം മന്ദഗതിയിലായിരുന്നു.

സ്വാതന്ത്ര്യത്തിന് മുമ്പ് മിക്ക കാറുകളും ഇറക്കുമതി ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് 1942-ല്‍ മോറിസ് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പ്രീമിയര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ എഞ്ചിനീയറിംഗ് തുടങ്ങിയ കമ്പനികള്‍ പിന്തുടര്‍ന്നു. ബ്രിട്ടീഷുകാരുടെ കൊളോണിയയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യ സ്വാശ്രയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 1952-ല്‍ ആദ്യത്തെ താരിഫ് കമ്മീഷന്‍ സ്ഥാപിക്കുകയും ചെയ്തു.
ഇത് ജനറല്‍ മോട്ടോര്‍സ്, ഫോര്‍ഡ്, റൂട്ട്സ് ഗ്രൂപ്പ് തുടങ്ങിയ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പുറത്തുപോകാന്‍ കാരണമായി. 1980-കളില്‍ നേരിട്ട് പ്രധാന പ്രശ്‌നം കാലഹരണപ്പെട്ട വാഹനങ്ങള്‍ ആയിരുന്നു. ഇതിന് പരിഹാരം കാണുന്നതിനായി സുസുക്കിയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് രൂപീകരിച്ചു. ഇതിലൂടെ പിറന്ന മാരുതി 800 ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയെ തന്നെ മാറ്റിമറിച്ചു. 1990-കളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നടപടികള്‍ വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിച്ചു.

ഇത് ഓട്ടോമൊബൈല്‍ രംഗത്തും വലിയ കുതിച്ചുചാട്ടത്തിന് കാരണമായി. ഈ വളര്‍ച്ച ഇന്ത്യയിലുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ഗ്രാമ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൃഷി, സര്‍വീസ് മേഖലകള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചു. 2022-ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറി. ആ വര്‍ഷം ഇന്ത്യയില്‍ 26.36 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കുകയും 5.62 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. വിദേശനാണ്യ വരുമാനം ഗണ്യമായി ഉയര്‍ത്താന്‍ ഇത് കാരണമായി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖല കൂടിയാണ് ഓട്ടോമൊബൈല്‍. 13 ദശലക്ഷം ആളുകള്‍ക്ക് നേരിട്ടും 22 ദശലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങളിലും (ഇവികള്‍) ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളിലും നിക്ഷേപം നടത്തി ഓട്ടോമോട്ടീവ് ഇന്നോവേഷന്‍സിന്റെ കേന്ദ്രമായും രാജ്യം വളര്‍ന്നുവരികയാണ്. രാജ്യത്തെ വാഹന വിപണിയെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്.

'മെയ്ക്ക് ഇന്‍ ഇന്ത്യ', ഫെയിം എന്നിവ ഉദാഹരണം. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവി നിര്‍മാതാക്കള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കിയും ഉപഭോക്താക്കള്‍ക്ക് സബ്സിഡികള്‍ നല്‍കിയും ഇവികളെ ജനീകയമാക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ് ഫെയിം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ സ്‌കീം.
ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ ഉന്നതി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും മുതല്‍ക്കൂട്ടായി. വ്യവസായത്തിന്റെ വളര്‍ച്ച മെച്ചപ്പെട്ട റോഡ് ശൃംഖലകളും ഗതാഗത സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമായി. ഭാവിയിലെ വളര്‍ച്ച നിലനിര്‍ത്തുന്നതിന് ഇവ നിര്‍ണായകമാണ്.ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം 2026-ഓടെ 300 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് 200 ബില്യണ്‍ ഡോളറിലധികം നിക്ഷേപം ആകര്‍ഷിക്കും. 2030-നുള്ളില്‍ ഇവി വിപണി 49% വളരുമെന്ന് പ്രവചിക്കപ്പെടുന്നു. നിലവിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും അടിസ്ഥാന സൗകരങ്ങളും ഉപയോഗിച്ച് സുസ്ഥിരതയിലും ഹരിത സാങ്കേതികവിദ്യകളിലുമൂന്നിക്കൊണ്ടാണ് ഓട്ടോമൊബൈല്‍ വ്യവസായം മുന്നോട്ട് കുതിക്കുന്നത്. അത് രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും കട്ടക്ക് കൂടെയുണ്ടാകും.


Click it and Unblock the Notifications








