ഒരു രൂപയ്ക്ക് ബസിൽ പോകാൻ പറ്റുമോ; ഇന്ത്യയിലെ ഈ സ്ഥലങ്ങളിൽ ഓഫർ പെരുമഴ
ഗ്രീൻസെൽ മൊബിലിറ്റി തങ്ങളുടെ ഇന്റർസിറ്റി ഇലക്ട്രിക് എസി കോച്ച് സർവീസിൽ 77 -മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരു പുതിയ കാമ്പയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ഓഗസ്റ്റ് 10 മുതൽ 15 വരെ 1 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ഏതെങ്കിലും ഓപ്പറേറ്റിംഗ് റൂട്ടുകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് കമ്പനിയുടെ പുതിയ ഓഫർ. സീറ്റുകൾ ബുക്ക് ചെയ്യാനുളള അവസരം 2023 ഓഗസ്റ്റ് 15 വരെ മാത്രമേയുളളു എന്ന കാര്യം പ്രത്യേകം ഓർക്കുക.
താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ന്യൂഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ന്യൂഗോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ബുക്കിംഗ് സംവിധാനം അടയ്ക്കുന്നതിന് മുമ്പ് ടിക്കറ്റുകൾ റിസർവ് ചെയ്യാവുന്നതാണ്. ഇൻഡോർ-ഭോപ്പാൽ, ഡൽഹി-ചണ്ഡീഗഢ്, ഡൽഹി-ആഗ്ര, ഡൽഹി-ഡെറാഡൂൺ, ഡൽഹി-ജയ്പൂർ, ആഗ്ര-ജയ്പൂർ, ബെംഗളൂരു-തിരുപ്പതി, ചെന്നൈ-തിരുപ്പതി, ചെന്നൈ-പുതുച്ചേരി, ഹൈദരാബാദ്-ഇന്ത്യയിലെ എന്നിങ്ങനെയുളള ചില ജനപ്രിയ സ്ഥലങ്ങളിലാണ് സർവീസ് നടക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ വിപ്ലവകരമായ ഈ കാമ്പെയ്‌ൻ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നാണ് ഗ്രീൻസെൽ മൊബിലിറ്റി സിഇഒയും എംഡിയുമായ ദേവേന്ദ്ര ചൗള പറഞ്ഞത്. അത് മാത്രമല്ല ഒരു രൂപയുടെ ടിക്കറ്റ് നൽകുന്നതിലൂടെ രാജ്യത്തെ ജനങ്ങളെ ഇലക്ട്രികിലേക്ക് കൂടുതൽ അടുക്കുന്നതിനും അങ്ങനെ രാജ്യം ഒരു പച്ചപ്പിലേക്ക് തിരിച്ചു പോകുന്നതിനും വേണ്ടിയാണ് എന്നാണ് കമ്പനിയുടെ ലക്ഷ്യം.
ക്യാമ്പയിനുമായി ബന്ധപ്പെട്ട യാത്രയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തങ്ങളുടെ ഇലക്ട്രിക് ബസുകൾ മെക്കാനിക്കൽ, ഇലക്ട്രിക്കൽ പരിശോധനകൾ ഉൾപ്പെടെ 25 കർശന സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, ഈ ഇലക്ട്രിക് കോച്ചുകളിൽ ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, സിസിടിവി നിരീക്ഷണം, ഡ്രൈവർ ബ്രീത്ത് അനലൈസർ, സ്പീഡ് ലിമിറ്റ് ചെക്കുകൾ എന്നിവ ഉണ്ടായിരിക്കും. ഈ ഇലക്ട്രിക് ബസുകൾക്ക് മൊബൈൽ ചാർജിംഗ് പോയിന്റുകളും റിക്ലൈൻ ചെയ്യാൻ സാധിക്കുന്ന സീറ്റുകളും ലഭിക്കുന്നുണ്ട്.

കേരളത്തിലും കെഎസ്ആർടിസി പുതിയ പരിഷ്കാരങ്ങളുമായി എത്തിയിട്ടുണ്ട്. ഹരിതാഭവും പച്ചപ്പിനും പ്രാധാന്യം കൊടുക്കാൻ കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കി കൊണ്ടിരിക്കുകയാണ്. നഗരത്തിൻ്റെ ഗതാഗത സംവിധാനങ്ങളെല്ലാം വ്യക്തമായി പഠിച്ചതിന് ശേഷമായിരിക്കും ബസുകൾ സർവീസ് തുടങ്ങുക. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഡീസൽ ബസുകളെല്ലാം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാറ്റാനാണ് തീരുമാനമായിരിക്കുന്നത്. അത് മാത്രമല്ല 455 കോടി രൂപയ്ക്ക് 225 ഇലക്ട്രിക് ബസുകൾ കൂടെ വാങ്ങാനുളള പദ്ധതിയും സർക്കാർ സമർപ്പിച്ചിട്ടുണ്ട്.
കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറുന്നുണ്ട്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎൻജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്.
91 രൂപയാണ് സിഎൻജിക്ക് പൊതുവിപണിയിൽ, പക്ഷേ വിതരണക്കാർ കെഎസ് ആർടിസിക്ക് 70 രൂപയ്ക്കാണ് നൽകാൻ സമ്മതിച്ചിരിക്കുന്നത്. മലയോരമേഖലയിൽ സിഎൻജി ബസ് ഉപയോഗിക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് തന്നെ നഗരങ്ങളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
കിഫ്ബി വായ്പ വഴി 400 ബസ് വാങ്ങാൻ ആദ്യം കെഎസ്ആർടിസി ഒരു പദ്ധതി ഇട്ടിരുന്നു. എന്നാൽ ഇത് ഉപേക്ഷിച്ചിക്കുകയായിരുന്നു. പുതിയ ബസുകള്‍ക്കുള്ള അമിതമായ വിലയും ഇന്ധനവിലക്കയറ്റവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിലവിലുള്ള ഡീസൽ ബസുകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറ്റുക എന്നതാണ് താരതമ്യേന ചെലവുകുറഞ്ഞ രീതി. കേന്ദ്രാവിഷ്‌കൃതപദ്ധതിയില്‍ 1000 ഇലക്ട്രിക് ബസുകള്‍ക്കും വഴിതുറന്നിട്ടുണ്ട്. ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. 750 ബസുകള്‍ വാടകയ്ക്കാണ് ലഭിക്കുക.
കേന്ദ്ര സബ്സിഡിയുണ്ടാകും. കിലോമീറ്ററിന് 43 രൂപ നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയാകും ബസുകള്‍ ലഭിക്കുക.കെഎസ്ആർടിസിയെ ലാഭത്തിലേക്ക് കൊണ്ടുവരാൻ എംഡി ബിജു പ്രഭാകർ പഠിച്ച പണി പതിനെട്ടും നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടായിരുന്നു. കെഎസ്ആർടിസി ബസുകൾ പ്രത്യേകിച്ച് കർണാടകയിലേക്ക് സർവീസ് നടത്തുന്ന വണ്ടികൾ അവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുളള തീരുമാനം. ഡീസലിന് കേരളത്തിനേക്കാള്‍ 7 രൂപ കുറവാണ് കര്‍ണാടകയില്‍.


Click it and Unblock the Notifications








