ഇന്ത്യൻ റെയിൽവേയുടെ സ്വപ്നം പൂവണിയുന്നു! 220 KM വേഗതയിൽ ഇനി ട്രെയിൻ പറക്കും
ഇന്ത്യയുടെ അതിവേഗ റെയിൽ സ്വപ്നത്തിന് നിർണായകമായൊരു ചുവടുവെപ്പാണ് രാജസ്ഥാനിൽ നിന്ന് കേൾക്കുന്നത്. രാജ്യത്തിന്റെ ആദ്യ സമർപ്പിത ഹൈ-സ്പീഡ് റെയിൽ പരീക്ഷണ ട്രാക്ക് 2026 മാർച്ചോടെ പൂർണ്ണമായും സജ്ജമാകുമെന്ന് ഇന്ത്യൻ റെയിൽവേ സ്ഥിരീകരിച്ചതോടെ, ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിൽ പുതിയ അധ്യായമാണ് തുറക്കാൻ പോകുന്നത്. 967 കോടി രൂപയുടെ നിക്ഷേപത്തിൽ RDSO വികസിപ്പിക്കുന്ന 64 കിലോമീറ്റർ നീളമുള്ള ഈ ട്രാക്ക്, വെറും ഒരു പരീക്ഷണ പാത മാത്രമല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവേഗ ട്രെയിനുകൾ പരിശോധിക്കാൻ കഴിയുന്ന ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന ഒരു അടിസ്ഥാന സൗകര്യം കൂടിയാണ് എന്നതാണ് പ്രത്യേകത.
ജോധ്‌പൂർ ഡിവിഷനിൽ, ജയ്പൂരിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഗുഡയ്ക്കും താതാന മിത്തറിയ്ക്കും ഇടയിൽ രണ്ട് ഘട്ടങ്ങളായാണ് ഈ അതിവേഗ ട്രാക്ക് നിർമ്മിക്കുന്നത്. 58 കിലോമീറ്റർ ട്രാക്ക് ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു ബാക്കി ഭാഗം 2026 ഏപ്രിലിന് മുമ്പ് പൂർത്തിയാക്കും. നിർമ്മാണം പൂർത്തിയാകുന്നതോടെ, UIC-518 / EN-14363 പോലുള്ള അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുന്ന അതിവേഗ റോളിംഗ് സ്റ്റോക്കുകൾക്ക് സമഗ്രമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

ഈ പാതയിൽ ഏഴ് വലിയ പാലങ്ങളും, നാല് സ്റ്റേഷനുകളും, 129 ചെറിയ പാലങ്ങളും ഉൾപ്പെടും. വേഗത കുറയ്ക്കാതെതന്നെ ട്രെയിനിന്റെ പ്രവർത്തനക്ഷമതയും സ്ഥിരതയും പരിശോധിക്കുന്നതിനായി ഉയർന്നതും കുറഞ്ഞതുമായ വേഗതയിലുള്ള വളഞ്ഞ ഭാഗങ്ങളും ഈ ട്രാക്കിനുണ്ട്. 220 കിലോമീറ്റർ വരെ വേഗതയെ പിന്തുണയ്ക്കാൻ കഴിയുന്ന രീതിയിലാണ് ഈ പരീക്ഷണ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ മിക്ക അതിവേഗ പരീക്ഷണ ട്രാക്കുകളും താരതമ്യേന ചെറുതായിരിക്കുമ്പോൾ, 60 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ സൗകര്യം വിപുലമായ പരിശോധനകൾക്ക് അവസരമൊരുക്കും. അന്താരാഷ്ട്ര തലത്തിൽ നിർമ്മിക്കുന്ന അതിവേഗ റോളിംഗ് സ്റ്റോക്കുകൾക്കുമുള്ള ആഗോള പരീക്ഷണ കേന്ദ്രമായി ഇത് പ്രവർത്തിക്കും.

വേഗ പരീക്ഷണങ്ങൾക്ക് പുറമെ, സ്ഥിരത, സുരക്ഷാ മാനദണ്ഡങ്ങൾ, കൂട്ടിയിടി തടയുക, റോളിംഗ് സ്റ്റോക്കിന്റെ ഗുണമേന്മ, നിർണ്ണായക ഘടകങ്ങൾ എന്നിവയുടെ വിലയിരുത്തലും ഇവിടെ നടക്കും. ട്രാക്ക് സാമഗ്രികൾ, പാലങ്ങൾ, ട്രാക്ഷൻ വിതരണ സംവിധാനങ്ങൾ, സിഗ്നലിംഗ് ഉപകരണങ്ങൾ, ജിയോടെക്നിക്കൽ പഠനങ്ങൾ എന്നിവയും ഇവിടെ പരിശോധിക്കാൻ സാധിക്കും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിനുകൾ അവതരിപ്പിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിലൂടെ രാജ്യത്തിന്റെ റെയിൽവേ ശൃംഖലയെ പരിവർത്തനം ചെയ്യാനാണ് ഇന്ത്യൻ റെയിൽവേയുടെ ഈ ബുള്ളറ്റ് ട്രെയിൻ പദ്ധതി ലക്ഷ്യമിടുന്നത്.ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് സബർമതിയിലേക്ക് നീളുന്ന 508 കിലോമീറ്റർ അതിവേഗ റെയിൽ ഇടനാഴിയാണിത്.
താനെ, വിരർ, ബോയ്സർ, വാപ്പി, ബിലിമോറ, സൂറത്ത്, ഭറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. ജാപ്പനീസ് ഷിൻകാൻസെൻ സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഈ ബുള്ളറ്റ് ട്രെയിനിന്‍ മണിക്കൂറിൽ 320 കി.മീ വേഗതയിൽ രണ്ട് മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








