ഒരുവശത്ത് അയല്‍ക്കാരെ 'ശല്യം', ഇപ്പുറത്ത് നേപ്പാളിനെ സ്‌നേഹിച്ച് ഇന്ത്യ! സമ്മാനിച്ചത് 15 ഇവികള്‍
ലോക രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ എല്ലാം തന്നെ പരിസ്ഥിതി മലിനീകരണം കുറച്ച് സുസ്ഥിരമായ ഒരു ഭാവിക്കായി നിരന്തരം പരിശ്രമിക്കുന്നു. മലിനീകരണം കുറയ്ക്കുന്നതിനായി ഭാരത സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡികളും ഇന്‍സെന്റീവുകളും നല്‍കുന്ന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു. ഒരുവശത്ത് അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനത്തിന് ഉചിതമായ തിരിച്ചടികള്‍ നല്‍കുമ്പോഴും നല്ല അയല്‍ക്കാരെ സ്‌നേഹിക്കാനും ഇന്ത്യ മറക്കുന്നില്ല. സ്വന്തം രാജ്യത്ത് മാത്രമല്ല അയല്‍രാജ്യത്തിന്റെയും വികസനത്തിലും പരിസ്ഥിതിയിലും ശ്രദ്ധ പതിപ്പിക്കുന്ന ഇന്ത്യ നേപ്പാളിന് 15 ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ചു.
വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ നവീന്‍ ശ്രീവാസ്തവ നേപ്പാള്‍ വിദേശകാര്യ മന്ത്രി അര്‍സു റാണ ദ്യൂബയ്ക്ക് 15 ഇലക്ട്രിക് വാഹനങ്ങള്‍ സമ്മാനിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 'സാഗര്‍മാത സമ്പദ്' സംഘടിപ്പിക്കുന്നതിനായാണ് ഇന്ത്യ നേപ്പാളിന് 15 ഇലക്ട്രിക് വാഹനങ്ങള്‍ സമ്മാനിച്ചത്. ഈ വാഹനങ്ങള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കൈമാറി.

ഉച്ചകോടിക്ക് നേപ്പാളിന് ആശംസകള്‍ നേര്‍ന്ന അംബാസഡര്‍ ശ്രീവാസ്തവ നേപ്പാളിന്റെ പുരോഗതിക്കും വികസനത്തിനും പിന്തുണ നല്‍കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉറപ്പിച്ചു പറഞ്ഞു. 'കാലാവസ്ഥാ വ്യതിയാനം, പര്‍വതങ്ങള്‍, മാനവികതയുടെ ഭാവി' എന്ന വിഷയത്തില്‍ മെയ് 16 മുതല്‍ 18 വരെ നേപ്പാള്‍ സര്‍ക്കാര്‍ കാഠ്മണ്ഡുവില്‍ സാഗര്‍മാത സമ്പദ് സംഘടിപ്പിക്കുന്നത്.
പര്‍വത പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം എടുത്തുകാണിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ക്കായി ഈ വാഹനങ്ങള്‍ ഉപയോഗിക്കും. നേപ്പാളില്‍ നിന്നും വിദേശത്തു നിന്നുമുള്ള കാലാവസ്ഥാ വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍, മാധ്യമ പ്രവര്‍ത്തകര്‍, പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 300 ഓളം പേര്‍ അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റയുടെ കര്‍വ് ഇവി, പഞ്ച് ഇവി എന്നിവയുള്‍പ്പെടെയുള്ള ഇവികളാണ് ഇന്ത്യ നേപ്പാളിന് കൈമാറിയത്. ടാറ്റയടക്കമുള്ള ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ നേപ്പാളില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. എന്നാല്‍ ഏറെ കാലം ആധിപത്യം പുലര്‍ത്തിയിരുന്ന നേപ്പാള്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ പിന്തള്ളപ്പെട്ടിരിക്കുകയാണ്. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളാണ് നേപ്പാളില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളെ മറികടന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 52.5% വിപണി വിഹിതം നേടിയത്.
ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ് നേപ്പാളില്‍ 85% വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. മിച്ച വൈദ്യുതി രാഷ്ട്രമായ നേപ്പാള്‍ പെട്രോള്‍, ഡീസല്‍ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. ഇലക്ട്രിക് വാഹനങ്ങളുടെ താരിഫുകളും ഇറക്കുമതി തീരുവകളും വെട്ടിക്കുറച്ചതോടെ അവ ഐസി എഞ്ചിന്‍ വാഹനങ്ങളേക്കാള്‍ വളരെ വിലകുറഞ്ഞതായി.
എന്നാല്‍ ഇതിന്റെ ഗുണം ഇന്ത്യന്‍ കമ്പനികേളക്കാള്‍ നേടിയെടുക്കാനായത് ചൈനീസ് കമ്പനികള്‍ക്കാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ നേപ്പാളില്‍ വിറ്റ എല്ലാ പുതിയ കാറുകളിലും 75% ഇലക്ട്രിക് ആയിരുന്നു. അതില്‍ 70% ചൈനയില്‍ നിന്നായിരുന്നു. അതായത് ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളില്‍ പോലും ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാണ് ചൈനീസ് ബ്രാന്‍ഡുകള്‍. ഇന്ത്യയില്‍ ഏറെ കാലം ഒന്നാമന്‍മാരായി വിലസുന്ന ടാറ്റ മോട്ടോര്‍സ് എംജിയില്‍ നിന്ന് വലിയ വെല്ലുവിളി നേരിടുകയാണ്.
ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡില്‍ നിന്നുള്ള വിന്‍ഡ്‌സര്‍ ഇവി 6 മാസത്തിലേറെ കാലമായി ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍ ആണ്. നെക്‌സോണ്‍, പഞ്ച് ഇവികളുടെ വില്‍പ്പനകള്‍ ഒരുമിച്ച് ചേര്‍ത്താല്‍ പോലും വിന്‍ഡ്‌സറിന്റെ വില്‍പ്പന തൊടാനാകുന്നില്ല. കുറഞ്ഞ വിലയില്‍ ആഡംബര ഫീച്ചറുകള്‍ കുത്തിനിറച്ചെത്തുന്ന ചൈനീസ് ഇവികള്‍ വരുംകാലങ്ങളില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ഇനിയും വെല്ലുവിളി ഉയര്‍ത്തും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








