ഇനി വിന്റേജ് കാറുകൾക്ക് ഇംപോർട്ട് ലൈസൻസ് വേണ്ട! ലോകത്ത് എവിടെ നിന്നും ക്ലാസിക് മോഡലുകൾ ഇന്ത്യയിൽ എത്തിക്കാം
വിന്റേജ് കാർ പ്രേമികൾക്ക് സന്തോഷ വാർത്തയായി പുത്തൻ സർക്കാർ നയം, ക്ലാസിക് വിന്റേജ് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് എളുപ്പമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതുവരെ, 1950 -ന് മുമ്പ് നിർമ്മിച്ച കാറുകൾ മാത്രമേ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ. എന്നിരുന്നാലും, 50 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള കാറുകൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ നിയമങ്ങളിൽ ഇപ്പോൾ സർക്കാർ ഇളവ് വരുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. അതായത് 2025 -ൽ, 1975 വരെ നിർമ്മിച്ച വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാം, പിന്നെ 2026 ആവുമ്പോൾ, 1976 വരെയുള്ള കാറുകൾ ഈ യോഗ്യത നേടും.
ഈ റോളിംഗ് യോഗ്യത വർഷം തോറും തുടരും എന്നാണ് റിപ്പോർട്ട്, ഇത് ക്ലാസിക് കാർ പ്രേമികൾക്ക് അവരുടെ സ്വപ്ന വാഹനങ്ങളും മോഡലുകളും വീട്ടിലേക്ക് കൊണ്ടുവരുന്നത് എളുപ്പമാക്കുന്നു എന്ന് നിസംശയം പറയാം. സ്വകാര്യ ഉപയോഗത്തിനായി ഒരു വിന്റേജ് കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇപ്പോൾ നിർമ്മാണ തീയതി മുതൽ കുറഞ്ഞത് 50 വർഷം പഴക്കമുള്ള വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ കഴിയും.

ഇതിനായി പ്രത്യേക ഇംപോർട്ട് (ഇറക്കുമതി) ലൈസൻസ് ആവശ്യമില്ല, ഇത് ഈ പ്രക്രിയ മുമ്പത്തേക്കാൾ ലളിതമാക്കുന്നു. എന്നിരുന്നാലും, ഇന്ത്യയ്ക്കുള്ളിൽ ഈ വാഹനങ്ങൾ വീണ്ടും വിൽക്കുന്നത് വളരെ കർശനമായി തന്നെ നിരോധിച്ചിരിക്കുന്നു. ക്ലാസിക് കാർ ഇറക്കുമതികൾ കളക്ടർ സമൂഹത്തിനുള്ളിൽ തന്നെ തുടരുന്നു എന്ന് ഉറപ്പാക്കാനാണ് സർക്കാർ ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇത് അത്ര വലിയ കാര്യമാണോ? ഇങ്ങനെ വലിയ പ്രാധാന്യം കൊടുക്കേണമോ എന്നൊക്കെ നമ്മിൽ പലർക്കും ഒരു ചിന്ത വന്നേക്കാം, എന്നാൽ ഇന്ത്യയ്ക്ക് ഒരു അഭിവൃദ്ധി പ്രാപിച്ചുവരുന്ന ക്ലാസിക് കാർ സംസ്കാരമുണ്ട്, എന്നാൽ ഇതുവരെ ഉണ്ടായിരുന്ന കർശനമായ നിയന്ത്രണങ്ങൾ വിന്റേജ് കാറുകൾ ഇറക്കുമതി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഈ പുതിയ നിയമത്തോടെ, കളക്ടർമാർക്കും വാഹന പ്രേമികൾക്കും ഇപ്പോൾ ലോകമെമ്പാടുമുള്ള ഐക്കണിക് മോഡലുകൾ ഇന്ത്യയിലേക്ക് നിയമപരമായി കൊണ്ടുവരാൻ സാധിക്കും, ഒരു വിന്റേജ് റോൾസ് റോയ്‌സ്, അല്ലെങ്കിൽ ഒരു പഴയ ക്ലാസിക് അമേരിക്കൻ മസിൽ, ഏറെ കുറെ ഒരു ഫോർഡ് മസ്താംഗ് പോലുള്ള ഇംപോർട്ട് ചെയ്യാം.
ഇത് മൂലം കാർ കളക്ടമാർക്ക് കൂടുതൽ ചോയിസുകൾ ലഭിക്കും എന്നതാണ് മറ്റൊരു പ്രധാന ആകർഷണം, കാർ പ്രേമികൾക്ക് ഇനി പരിമിതമായ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിക്കേണ്ടതില്ല. ഇന്ത്യയിൽ കസ്റ്റമൈസേഷൻ & റീസ്റ്റോറേഷൻ സെഗ്മെന്റിനും ഇത് ഒരു ഉന്നമനമായിരിക്കും. കൂടുതൽ ക്ലാസിക് കാറുകൾ ഇറക്കുമതി ചെയ്താൽ അവയുടെ എഞ്ചിൻ പുനർനിർമ്മാണങ്ങൾ, അപ്ഹോൾസ്റ്ററി & ഇന്റീരിയർ, ക്ലാസിക് കാർ ഡീറ്റെയിലിംഗ് എന്നിവയിൽ ഫോക്കസ് ചെയ്യുന്ന വർക്ക്‌ഷോപ്പുകൾക്കും കൂടുതൽ ഡിമാൻഡ് ഉണ്ടാവും.

വിന്റേജ് കാറുകൾ ഇറക്കുമതി ചെയ്യുന്നത് എളുപ്പമായിത്തീർന്നിട്ടുണ്ട്, എങ്കിലും ഉടമകൾ അവരുടെ വാഹനങ്ങൾ ഈ പറയുന്നവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം: ആദ്യമായി മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988 & സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ്, 1989 എന്നിവയിലെ ചട്ടങ്ങൾ പാലിക്കണം. റോഡ് യോഗ്യതയും മലിനീകരണ മാനദണ്ഡങ്ങളും ശ്രദ്ധിക്കണം. പഴയ വാഹനങ്ങൾക്ക് അവയുടെ ചരിത്രപരമായ മൂല്യം കാരണം മലിനീകരണ നിയമങ്ങളിൽ അല്പം ഇളവുകൾ ലഭിച്ചേക്കാം.
പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത് ഉയർന്ന ഇംപോർട്ട് ടാക്സാണ്. ഇറക്കുമതി ചെയ്ത ക്ലാസിക് കാറുകളുടെ നികുതി കാറിന്റെ മൂല്യത്തിന്റെ ഏകദേശം 250 ശതമാനം ആണ്, ഇത് ഈ വാഹനങ്ങളെ വിലയേറിയ ഒരു നിക്ഷേപമാക്കി മാറ്റുന്നു എന്ന കാര്യത്തിൽ യാതൊരുവിധ സംശയമില്ല.


Click it and Unblock the Notifications








