ചൊവ്വാവണ്ടി ഒരു വെറും 'ഷോ' ആണോ?
സതീഷ്ധവാൻ സ്പേസ് ലോഞ്ചിംഗ് കേന്ദ്രത്തിൽ നിന്ന് മംഗൾയാൻ എന്ന ചോവ്വാവാഹനം പറന്നുയർന്നിരിക്കുകയാണ്. മംഗൾയാൻ ഭൂമിയിലെ 300 ദിവസങ്ങളാണ് മംഗള്‍യാനിന്റെ ചൊവ്വ യാത്രയ്ക്ക് എടുക്കുക. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ പദ്ധതിക്കായി 100 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കിയതിനു ശേഷം, ബങ്കളുരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ അഞ്ഞൂറിലധികം ശാസ്ത്രജ്ഞര്‍ രാവും പകലും പണിയെടുത്താണ് ചൊവ്വാ പര്യവേക്ഷണ സന്നാഹങ്ങള്‍ ഒരുക്കിയത്.
രാജ്യത്തെ സംബന്ധിച്ച് ഇതൊരു അഭിമാനത്തിന്റെ പ്രശ്‌നമാണെന്നാണ് ചിലര്‍ പറയുന്നത്. ചൈനയും ജപ്പാനും പരീക്ഷിച്ച് പരാജയപ്പെട്ട ഒരു പദ്ധതിയാണ് ഇന്ത്യയും മുമ്പോട്ട് നീക്കുന്നത്. പദ്ധതി വെള്ളത്തിലാവുകയാണെങ്കില്‍ വലിയ തോതില്‍ വിഷമിക്കേണ്ടതായി വരില്ല ഇന്ത്യയ്ക്ക്. ജപ്പാനും ചൈനയും നേരത്തെ തന്നെ തോറ്റിട്ടുണ്ടല്ലോ. കൂടാതെ, 1960 മുതല്‍ വിവിധ രാഷ്ട്രങ്ങള്‍ നടത്തിയ സമാനമായ ശ്രമങ്ങളില്‍ മിക്കതിലും ആദ്യത്തെ തവണ പരാജയം രുചിക്കേണ്ടി വന്നിരുന്നു. ഇതില്‍ 20 യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് വിട്ട ചൊവ്വാവണ്ടി മാത്രമാണ് ആദ്യത്തെ ശ്രമത്തില്‍ തന്നെ എത്തേണ്ടിടത്ത് എത്തിയത്. ഇനി അഥവാ ഇന്ത്യന്‍ നീക്കം വിജയിക്കുകയാണെങ്കില്‍ അത് ഒരു വന്‍ നേട്ടമായി ഇന്ത്യയിലെ ദേശാഭിമാനികളായ സമ്പന്നവര്‍ഗത്തിന് ആഘോഷിക്കാന്‍ കഴിയും. മേഖലയില്‍ ഇന്ത്യ ഒരു 'സൂപ്പര്‍പവര്‍ സ്റ്റാറ്റസ്സി'ലേക്ക് ഉയരേണ്ടതിന്റെ പ്രധാന ആവശ്യകത അവര്‍ക്കാണല്ലോ.
ഇങ്ങനെ ഒരു 'ഷോ' കാണിക്കലല്ലാതെ മറ്റൊന്നും ഈ ചൊവ്വായാത്ര കൊണ്ട് ഉദ്ദേശിക്കുന്നില്ലേ? ശാസ്ത്രീയമായ എന്ത് നേട്ടമാണ് ഇന്ത്യയ്ക്ക് ഇതില്‍ നിന്ന് ലഭിക്കുക?

ചൊവ്വയുടെ ഉപരിതല സവിശേഷതകള്‍ പഠിക്കുക എന്നതാണ് ചൊവ്വാവാഹനത്തിന്റെ പ്രധാന ശാസ്ത്രീയ ഉദ്ദേശ്യം. ജീവസാന്നിധ്യം, ധാതുസ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷമമായി മനസ്സിലാക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുക എന്നതും ഉദ്ദേശ്യമാണ്.

രസകരമായ ഒരു സംഗതി, ഇതില്‍ നിന്നെല്ലാം പുതിയതായി എന്താണ് ഐഎസ്ആര്‍ഒ അയയ്ക്കുന്ന വാഹനം കൊണ്ടുവരിക എന്ന ചോദ്യമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം, ചില വിദഗ്ധര്‍ നല്‍കുന്നതു പ്രകാരം, 60കളിലും 70കളിലുമെല്ലാം നാസ പൂര്‍ത്തീകരിച്ചു കഴിഞ്ഞ ദൗത്യങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ്! ഇങ്ങനെയല്ലാതെ നമുക്ക് മുമ്പോട്ടു പോകാന്‍ കഴിയില്ല എന്നും വാദിക്കുന്നവരുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ചൊവ്വായാത്ര എന്ന ഒരു പോപ്പുലിസ്റ്റ് ആശയത്തെ മുന്നോട്ടുവെക്കുക, അതിന്റെ വഴിയിലൂടെ അന്താരാഷ്ട്ര ബന്ധങ്ങളിലും ബിസിനസ് രംഗങ്ങളിലും ചില നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നതൊക്കെയായിരിക്കും ഈ ചൊവ്വായാത്രയുടെ ആത്യന്തിക ലക്ഷ്യം. ഈ നേട്ടങ്ങളെ തീര്‍ച്ചയായും ഒരു രാഷ്ട്രത്തിന് ചുരുക്കിക്കാണാനാവില്ല എന്നും പറയണം.

ഇന്ത്യയുടെ ശ്രമം (ഒരു രാജ്യത്തിന്റെയും ആദ്യത്തെ ചൊവ്വാശ്രമം വിജയിച്ചിട്ടില്ല എന്നത് തല്‍ക്കാലം മാറ്റി വെക്കാം) ചൊവ്വയില്‍ എത്തിച്ചേരുന്ന നാലാമത്തെ കക്ഷിയാവുക എന്നതാണ്. നേരത്തെ സോവിയറ്റ് യൂണിയന്‍, അമേരിക്ക, ഇരുപത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്നുള്ള മറ്റൊരു കക്ഷി എന്നിവരാണ് ഇതിനു മുമ്പ് ചൊവ്വയില്‍ പര്യവേക്ഷണ വാഹനം എത്തിച്ചിട്ടുള്ളത്. ചൈനയും ജപ്പാനും ഈയടുത്ത കാലത്ത് നടത്തിയ ശ്രമങ്ങള്‍ പാളിപ്പോവുകയായിരുന്നു. ഇന്ത്യ ഈ നേട്ടം കൈവരിക്കുകയാണെങ്കില്‍ മേഖലയില്‍ ഒരു വലിയ സാങ്കേതിക കുതിച്ചുചാട്ടം സാധിച്ചു എന്ന തോന്നലുണ്ടാക്കുവാനും രാജ്യവാസികളില്‍ ദേശീയത സംബന്ധിച്ച വൈകാരികത വളര്‍ത്തുവാനും സാധിക്കും.

780 ദശലക്ഷം കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ചൊവ്വാവണ്ടി ചൊവ്വയിലെത്തുക. ഇതിന് മൊത്തത്തില്‍ 300 ദിവസമെടുക്കും. ചൊവ്വയില്‍ മീതെയ്‌നിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ശേഷിയുള്ള ഒരു സെന്‍സര്‍ വാഹനത്തിലുണ്ട്. ചിത്രങ്ങളെടുക്കാന്‍ ഒരു കളര്‍ കാമറ കൂടെ പോകും. ചൊവ്വയുടെ ഉപരിതലത്തിന്റെ ധാതുപുഷ്ടി പഠിക്കുവാനാവശ്യമായ സന്നാഹങ്ങളും വണ്ടിയിലുണ്ട്.

ആദ്യ അണുസ്ഫോടനത്തിനു ശേഷം അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികത സംബന്ധിച്ച വളർച്ചയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. പിന്നീട് സോവിയറ്റ് റഷ്യ തകരുക കൂടി ചെയ്തതോടെ തികച്ചും പ്രതിസന്ധിയിലായ നമ്മുടെ സാങ്കേതിക രംഗം നടത്തുന്ന ഏത് നീക്കവും ആ അർത്ഥത്തിൽ അഭിനന്ദിക്കപ്പെടേണ്ടതുണ്ട്.

യാത്ര വിജയകരമാകുമോ എന്ന കാര്യത്തില്‍ ചിലരെങ്കിലും സന്ദേഹിക്കുന്നുണ്ടാകും. ഇക്കാര്യത്തില്‍ യാതൊരു സന്ദേഹവും ആവശ്യമില്ല എന്നറിയിക്കട്ടെ. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ തിരുപ്പതി തിരുമല വെങ്കിടേശ്വര സ്വാമികളെ കണ്ട് സംഗതി ഉണര്‍ത്തിച്ചിട്ടുണ്ട്. പര്യവേക്ഷണ വാഹനത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ചെറിയ രൂപങ്ങള്‍ സ്വാമിയെ കാണിച്ചിട്ടുണ്ട്.


Click it and Unblock the Notifications








