ബാറ്ററികള്‍ക്കും ഇനി പാസ്‌പോര്‍ട്ട്! സംഗതി വേറെ ലെവലാണ്, ഇവി വിൽപ്പന ഇനി ഫുൾ ചാര്‍ജാകും
പാസ്പോര്‍ട്ട് എന്നത് പൗരന്മാര്‍ക്ക് വിദേശയാത്രക്ക് വേണ്ടി അവരുടെ പൗരത്വവും വ്യക്തിത്വവും തെളിയിക്കുന്നതിന് വേണ്ടി ഒരു രാജ്യം അനുവദിക്കുന്ന ഔദ്യോഗിക രേഖയാണ്. ഇതില്‍ വ്യക്തിയുടെ പേര്, ജനനസ്ഥലം, ജനനത്തീയതി, പാസ്പോര്‍ട്ട് നമ്പര്‍, ഫോട്ടോ, ഒപ്പ് തുടങ്ങിയ വിവരങ്ങള്‍ ഉണ്ടായിരിക്കും. വിദേശ യാത്രകള്‍ നടത്തിയിട്ടില്ലെങ്കില്‍ പോലും നമ്മില്‍ പലരും പാസ്‌പോര്‍ട്ട് എടുത്ത് വെച്ചിട്ടുണ്ടാകും. എന്നാല്‍ ബാറ്ററി പോലുള്ള വസ്തുക്കള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?. കേട്ടിട്ടില്ലെങ്കില്‍ ഇനി മുതല്‍ കേള്‍ക്കാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ബാറ്ററികള്‍ക്ക് പാസ്‌പോര്‍ട്ട് (Battery Passport) കൊണ്ടുവരാന്‍ പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു തീരുമാനമായിരിക്കും ഇത്. ഇവി ഉടമകള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ ഒരു നീക്കം. പുതുതായി നടപ്പാക്കാന്‍ പോകുന്ന ബാറ്ററി പാസ്‌പോര്‍ട്ടിനെ കുറിച്ചും അതിനെ കൊണ്ടുള്ള ഉപകാരങ്ങളും ചുവടെ വിശദമായി വായിക്കാം.

ഇന്ത്യയില്‍ നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ആഭ്യന്തര, വിദേശ ബ്രാന്‍ഡുകള്‍ നിരവധി ഇവികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും അവയില്‍ ഘടിപ്പിച്ച ബാറ്ററിയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ല. ഇലക്ട്രിക് വാഹനത്തില്‍ ഏറ്റവും ചെലവേറിയ ഘടകങ്ങളില്‍ ഒന്ന് ബാറ്ററിയാണ്. വലിയ വില നല്‍കേണ്ടി വരുന്നതിനാല്‍ തന്നെ ബാറ്ററിയുടെ ഉത്പാദന വിവരങ്ങളും അതിന്റെ ഗുണനിലവാരത്തെ കുറിച്ചും അറിയാന്‍ ഒട്ടേറെ പേര്‍ക്ക് താല്‍പ്പര്യമുണ്ട്.
ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ബാറ്ററികള്‍ക്ക് 'ബാറ്ററി പാസ്പോര്‍ട്ട്' എന്ന രീതി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്. ഇത് അനുസരിച്ച് ഇന്ത്യയില്‍ വില്‍ക്കുന്ന 2kWh-ല്‍ കൂടുതല്‍ ശേഷിയുള്ള എല്ലാ ബാറ്ററികളിലും ഈ ബാറ്ററി പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നു. വിദഗ്ദ്ധര്‍ ഇതിനെ ബാറ്ററിക്കുള്ള ആധാര്‍ എന്ന് വിളിക്കുന്നു.

ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ ബാറ്ററി പാസ്പോര്‍ട്ടില്‍ ഒരു ബാറ്ററിയുടെ ജീവിതചക്രത്തിലെ എല്ലാ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്താന്‍ കഴിയും. ബാറ്ററിയുടെ ഉത്ഭവം, പ്രകടനം, ഉത്പാദന രീതി, ആയുസ്, മുഴുവന്‍ സപ്ലൈ സൈക്കിള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉണ്ടാകും.ഈ വിവരങ്ങള്‍ ഒരു ക്യൂആര്‍ കോഡിലാണ് രേഖപ്പെടുത്തി വെക്കുക.
ബാറ്ററികളിലെ ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ എല്ലാ വിവരങ്ങളും നമുക്ക് ലഭ്യമാകും. ഇത് വഴി ഒരു ബാറ്ററിയെ കുറിച്ച് നന്നായി വായിച്ച് മനസ്സിലാക്കി വാങ്ങാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കുന്നു. ഇന്ന് നിരവധി ഇവികളില്‍ മാറ്റിസ്ഥാപിക്കാന്‍ പറ്റുന്ന തരത്തിലുള്ള ബാറ്ററികള്‍ വരുന്നുണ്ട്. ഇത്തരത്തില്‍ ബാറ്ററി സ്വാപ്പിംഗിന് ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് ഈ സാങ്കേതികവിദ്യ വലിയ സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.

2027 ഫെബ്രുവരിയില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ ബാറ്ററിക്ക് പാസ്‌പോര്‍ട്ട് പോലെ ഒരു രേഖ നല്‍കുന്ന രീതി ലോകത്ത് ആദ്യമായി ഇന്ത്യയിലല്ല കൊണ്ടുവരുന്നത്. മുമ്പ് യൂറോപ്പില്‍ ഇതേ രീതി പിന്തുടര്‍ന്നിരുന്നു. ബാറ്ററിയുടെ സുരക്ഷ, ഗുണമേന്മ, കയറ്റുമതി തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ ഈ രീതി നടപ്പിലാക്കുന്നത്. വിവിധ ആനുകൂല്യങ്ങള്‍ നല്‍കി കേന്ദ്രം വിദേശ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഇവികളും അവയുടെ ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ബാറ്ററി പാസ്‌പോര്‍ട്ട് കയറ്റുമതി വിപണിയില്‍ ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇവി വിലയുടെ ഏകദേശം 40 ശതമാനത്തോളം വരുന്നത് ബാറ്ററിക്കാണ്. അതിനാല്‍, ആളുകള്‍ക്ക് ബാറ്ററിയെ കുറിച്ച് വ്യക്തമായ ധാരണയും അറിവും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ബാറ്ററി പാസ്പോര്‍ട്ട് അത് ഉറപ്പാക്കും എന്ന് പ്രതീക്ഷിക്കാം. തീര്‍ച്ചയായും ബാറ്ററി സുരക്ഷയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ ഇത് സഹായിക്കും.
ഇന്ത്യയില്‍ ബാറ്ററി സാങ്കേതികവിദ്യ വലിയ തോതില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വാഹന നിര്‍മ്മാണ കമ്പനികള്‍ എല്ലാം ബാറ്ററിയെ പ്രധാന അസംസ്‌കൃത വസ്തുവായി കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ ബാറ്ററി പാസ്പോര്‍ട്ട് എല്ലാവര്‍ക്കും സഹായകമാകും എന്ന് പ്രതീക്ഷിക്കാം. പുതിയ ബാറ്ററി പാസ്‌പോര്‍ട്ട് സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് നീതി ആയോഗ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


Click it and Unblock the Notifications








