ഇനി ടോൾ കാത്ത് നിൽക്കാതെ കാല് കൊടുത്ത് വിടാം; AI ഡിജിറ്റൽ ടോളുമായി ഇന്ത്യ
ഇന്ത്യയിൽ 2026 അവസാനത്തോടെ എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) അധിഷ്ഠിത ഡിജിറ്റൽ ടോൾ പിരിവ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ടോൾ പ്ലാസകളിലെ നിർത്താതെയുള്ള യാത്രകൾ വേഗമേറിയതും തടസ്സരഹിതവുമാക്കുമെന്നാണ് കേന്ദ്രത്തിൻ്റെ അവകാശവാദം.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്യാമറകൾ, സെൻസറുകൾ, ഓട്ടോമേറ്റഡ് സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുന്ന മോഡേൺ സാങ്കേതികവിദ്യയാണിത്. നമ്പർ പ്ലേറ്റ്, ചലനം, ദൂരം എന്നിവ തിരിച്ചറിഞ്ഞ് ടോൾ നിരക്ക് സ്വയമേ ഈടാക്കും. ഇതിന് ടോൾ ബൂത്തുകളോ മനുഷ്യസഹായമോ ആവശ്യമില്ല.
മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോകുന്ന വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാൻ ഈ സംവിധാനത്തിന് കഴിയും, ഇത് നിലവിലുളള കാത്തിരിപ്പ് സമയം ഇല്ലാതാക്കുന്നു. പോളണ്ട് പോലുള്ള രാജ്യങ്ങളിൽ നിലവിലുള്ള ഈ സാങ്കേതികവിദ്യ, ഇന്ത്യയിലെ ദേശീയ പാതകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പാണ്.

എഐ ഡിജിറ്റൽ ടോൾ സിസ്റ്റം ഹൈ-റെസല്യൂഷൻ ക്യാമറകളും എഐ സോഫ്റ്റ്‌വെയറുകളും വഴി വാഹനങ്ങളെ തിരിച്ചറിയും. ഒരു വാഹനം ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ സിസ്റ്റം നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യും. സഞ്ചരിച്ച ദൂരം അനുസരിച്ച് 'PAY PER USE മാതൃകയിൽ ടോൾ നിരക്ക് കണക്കാക്കും. ഈ തുക ഉടമയുടെ ഡിജിറ്റൽ വാലറ്റ്, ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ബന്ധിപ്പിച്ച അക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കും. വാഹനങ്ങൾ എവിടെയും നിർത്തി ഫാസ്ടാഗ് സ്കാൻ ചെയ്യേണ്ടതില്ല എന്നതാണ് പ്രത്യേകത.
ടോൾ പിരിവിനൊപ്പം, എഐ ട്രാഫിക് നിരീക്ഷണവും നടത്തും. അപകടങ്ങളോ വാഹനം തകരാറിലാകുന്ന സാഹചര്യങ്ങളോ ഉണ്ടായാൽ സിസ്റ്റം മുന്നറിയിപ്പുകൾ നൽകി അടിയന്തര സേവനങ്ങൾക്കുള്ള സന്ദേശം വേഗത്തിലാക്കുകയും ചെയ്യും. ഫാസ്ടാഗ് സംവിധാനം ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തി ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. എന്നാൽ എഐ സംവിധാനം കോൺടാക്റ്റ്‌ലെസും തടസ്സരഹിതവുമാണ്. ഇത് നീണ്ട നിരകൾ ഇല്ലാതാക്കി യാത്രക്കാരുടെ സമയവും ഇന്ധനവും ലാഭിക്കുന്നു.

എഐ അധിഷ്ഠിത ഡിജിറ്റൽ ടോൾ കളക്ഷൻ 2026 അവസാനത്തോടെ 100 ശതമാനം വ്യാപ്തിയിൽ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള എംഎൽഎഫ്എഫ് (MLFF) പൈലറ്റ് പ്രോജക്റ്റുകളെ എഐ ഉപയോഗിച്ച് നവീകരിക്കുമെന്നും ഉപയോക്താക്കൾക്ക് എൻഎച്ച്എഐ (NHAI) ആപ്പ് വഴിയോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ടോൾ നിരക്കുകൾ കൂടുതലാണെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള പരാതികൾക്കിടെ കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ ഫാസ്ടാഗിൽ വാർഷിക പാസ് സംവിധാനം പ്രാബല്യത്തിൽ വന്നിരുന്നു. ഇതുപ്രകാരം, ഒരു തവണ ടോൾ കടന്നുപോകാൻ 15 മാത്രമേ ഈടാക്കൂ. അതായത്, 3000 വാർഷിക ഫീസ് അടച്ച് ഒരു വർഷം 200 തവണ വരെ ടോൾ ബൂത്ത് കടന്നുപോകാം. ഇത് സാധാരണ ജനങ്ങൾക്ക് വലിയ പ്രയോജനകരമാണ്. എന്നാൽ, വാണിജ്യ വാഹനങ്ങൾക്ക് ഈ പാസ് ബാധകമല്ല.
നിലവിലെ സംവിധാനത്തില്‍, ഒറ്റ യാത്രയ്ക്ക് ഒരു തുകയും മടക്കയാത്രയ്ക്ക് (24 മണിക്കൂറിനുള്ളില്‍) കുറഞ്ഞ തുകയും ഫാസ്ടാഗ് കാര്‍ഡില്‍ നിന്ന് കുറയ്ക്കും. എന്നാല്‍, ഈ പുതിയ പാസില്‍ മടക്കയാത്രയ്ക്ക് പ്രത്യേക ഇളവുകളില്ല. ഓരോ തവണ ടോള്‍ പ്ലാസ കടക്കുമ്പോഴും അത് ഒരു യാത്രയായി കണക്കാക്കുകയും ആകെ 200 യാത്രകളില്‍ നിന്ന് കുറയ്ക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ 200 യാത്രകള്‍ പൂര്‍ത്തിയായാല്‍, 3000 രൂപ അടച്ച് പാസ് പുതുക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








