20 കോടി രൂപയുടെ കാറിന് 25 കോടി രൂപയുടെ നിറം പൂശി ഇന്ത്യന്‍ വംശജന്‍!
Recommended Video

'എന്താലേ, ആദ്യം ഇരുപത് കോടി കൊടുത്തു ഒരു കാര്‍ വാങ്ങി. പിന്നെ ഇരുപത്തിയഞ്ചു കോടി ചെലവഴിച്ചു അത് വീണ്ടും പെയിന്റ് ചെയ്തു', പറഞ്ഞു വരുന്നത് ഇന്ത്യന്‍ വംശജനായ ക്രിസ് സിംഗിനെ പറ്റിയാണ്. കാര്‍ കമ്പത്തില്‍ എന്നും ദുബായ് ഷേഖുമാരുടെ മുഖ്യ എതിരാളിയാണ് ഈ ഫ്‌ളോറിഡക്കാരൻ വ്യവസായി.

ഭൂമിയില്‍ ആകെയുള്ള മൂന്ന് ലംബോര്‍ഗിനി വെനെനോകളില്‍ ഒന്ന് ക്രിസ് സിംഗിന്റേതാണ്. തീര്‍ന്നില്ല, ലോകത്താകെ ഒന്നു മാത്രമുള്ള കൊയെനിഗ്‌സെഗ് അഗേറ എക്‌സ്എസും ക്രിസ് സിംഗിന്റെ ഗരാജിലുണ്ട്.

ക്രിസ് സിംഗിനെ പറ്റിയുള്ള ഏകദേശ ധാരണ നല്‍കാന്‍ ഈ രണ്ടു കാറുകള്‍ തന്നെ ധാരാളം. എന്നാല്‍ ഇതൊന്നും പോരാഞ്ഞിട്ടാണ് ക്രിസ് സിംഗ് ഇപ്പോള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാല്‍ക്കിറിയെ കൂടി സ്വന്തമാക്കിയിരിക്കുന്നത്.

അതിനെന്താണ് ഇത്ര ആഘോഷിക്കാന്‍? കേള്‍ക്കുമ്പോള്‍ സംശയം തോന്നാം. ഇരുപതു കോടി കൊടുത്തു വാങ്ങിയ വാല്‍ക്കിറിയെ ഇരുപത്തഞ്ചു കോടി ചെലവഴിച്ചു പെയിന്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രിസ് സിംഗ്.

ക്രിസ് സിംഗിന്റെ വാല്‍ക്കിറിയ്ക്കായുള്ള പെയിന്റ് വരുന്നതോ അങ്ങ് മേലെ ചന്ദ്രനില്‍ നിന്നും! കേട്ടത് ശരിയാണ്, ചന്ദ്രനിലുള്ള പാറപ്പൊടി ചേര്‍ത്ത പെയിന്റാണ് ക്രിസ് സിംഗിന്റെ ആവശ്യപ്രകാരം ഒരുങ്ങുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ് സിംഗ് തന്നെയാണ് വാല്‍ക്കിറിയ്ക്കായി തയ്യാറാക്കുന്ന വിശിഷ്ട പെയിന്റിനെ കുറിച്ച് ലോകത്തോട് പറഞ്ഞതും. 'ചന്ദ്രനില്‍ കാറോടിക്കുന്ന ആദ്യ വ്യക്തിയാകണമെന്നാണ് ആഗ്രഹം. എന്നാല്‍ ശാസ്ത്രം അതിന് അനുവദിക്കില്ല'.
'ഗുരുത്വാകര്‍ഷണമാണ് ഇതിനു തടസ്സമെന്ന് ശാസ്ത്രലോകം പറയുന്നു. പക്ഷെ ചന്ദ്രനെ ഇങ്ങു ഭൂമിയിലേക്ക് കൊണ്ടുവരുന്നതിന് യാതൊരു തടസ്സവുമില്ലല്ലോ!'

ചന്ദ്രനില്‍ നിന്നുള്ള പാറയെ പണം കൊടുത്തു വാങ്ങിയെന്നും വാല്‍ക്കിറിയ്ക്കായി ഒരുങ്ങുന്ന കറോസറി ലൂണാര്‍ റെഡ് പെയിന്റില്‍ ഉപയോഗിക്കുന്ന മുഖ്യചേരുവ ഈ പാറയാണെന്നും ക്രിസ് സിംഗ് ഇന്‍സ്റ്റഗ്രമില്‍ പറഞ്ഞു.

എന്തായാലും ക്രിസ് സിംഗിന്റെ പുതിയ വാല്‍ക്കിറിയും കറോസറി ലൂണാര്‍ റെഡ് പെയിന്റും രാജ്യാന്തര തലത്തില്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. നോര്‍ഡിക് ദേവനായ ഓഡിന്റെ തെരഞ്ഞെടുത്ത തോഴികളുടെ പേരാണ് വാല്‍ക്കിറി.

ഹൈബ്രിഡ് സംവിധാനത്തില്‍ ഊന്നിയ 6.5 ലിറ്റര്‍ V12 എഞ്ചിനിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാല്‍ക്കിറിയുടെ ഒരുക്കം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാല്‍ക്കിറിയ്ക്ക് വേണ്ടത് പത്തു നിമിഷം മാത്രം.

ആകെമൊത്തം 150 വാല്‍ക്കിറികളെ മാത്രമാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉത്പാദിപ്പിക്കുക. ഇതിനു പുറമെ അതിവേഗ റേസ് ട്രാക്കുകള്‍ക്കായി മാത്രം 25 അധിക പതിപ്പുകളെ കൂടി ആസ്റ്റണ്‍ മാര്‍ട്ടിന്‍ നല്‍കും.


Click it and Unblock the Notifications








