AUTO EXPO മുതൽ GST ഇളവ് വരെ! 2025-ലെ വാഹനലോകത്തേക്ക് ഒരു ഫ്ലാഷ്ബാക്ക്
ഇന്ത്യൻ വാഹന വ്യവസായത്തിനെ സംബന്ധിച്ചിടത്തോളം 2025 ഒരു പ്രധാന വർഷമായിരുന്നു എന്ന് തന്നെ പറയണം. പുതിയ നയങ്ങൾ, അന്താരാഷ്ട്ര കരാറുകൾ, സാങ്കേതികപരമായി നിരവധി മുന്നേറ്റങ്ങൾ എന്നിവയാൽ വാഹനമേഖല സജീവമായിരുന്നു. 2026-നെ വരവേൽക്കുമ്പോൾ, കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങൾ ഒന്ന് വിശദമായി അവലോകനം ചെയ്തു നോക്കിയാലോ. 2025 ജനുവരിയിൽ ലോക ശ്രദ്ധ ആകർഷിച്ച ഗ്ലോബൽ മൊബിലിറ്റി ഓട്ടോ എക്സ്പോ നടന്നു . ആഗോള നിർമ്മാതാക്കൾ തങ്ങളുടെ പുത്തൻ മോഡലുകളെ പ്രദർശിപ്പിക്കുകയും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. അതിന് പിന്നാലെ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്ജറ്റ് 2025 വാഹന മേഖലയെ വലിയ രീതിയിൽ സ്വാധീനിച്ചു.
1600 സിസിക്ക് താഴെയുള്ള എഞ്ചിനുകളുടെ ഇറക്കുമതി തീരുവ 100 ശതമാനത്തിൽ ൽ നിന്ന് 50 ശതമാനമായി കുറച്ചു. ലിഥിയം അയൺ ബാറ്ററി, കാഥോഡ് മെറ്റീരിയൽ, ബിഎംഎസ് തുടങ്ങിയ ഇവി ഘടകങ്ങളുടെ ഇറക്കുമതി തീരുവ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തു. 2025 ഏപ്രിൽ ഒന്നിന് ഇന്ത്യയിൽ ഇ20 പെട്രോൾ വിൽപ്പന തുടങ്ങി. മുൻപ് 10 ശതമാനം ആയിരുന്നത് 20 ശതമാനം എഥനോൾ മിശ്രിതമാക്കി. മൈലേജിനെയും പ്രവർത്തനക്ഷമതയെയും ബാധിക്കുമെന്ന വിമർശനങ്ങൾ ഉയർന്നുവെങ്കിലും, മലിനീകരണം കുറയ്ക്കാൻ സാധിച്ചു.

ജൂലൈയിൽ ഇന്ത്യ-ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു. ബ്രിട്ടീഷ് കാറുകൾക്ക് നിലവിലെ 110 ശതമാനം ഇറക്കുമതി തീരുവ അഞ്ച് വർഷത്തിനുള്ളിൽ 10 ശതമാനം ആയി കുറയും. ആസ്റ്റൺ മാർട്ടിൻ, ബെൻ്റ്ലി, മക്ലാരൻ, ജെഎൽആർ, റോൾസ് റോയ്‌സ് തുടങ്ങിയ ആഡംബര കാറുകൾക്ക് ഇത് വില കുറവിലേക്ക് നയിച്ചു. 2025-ൽ പല ജനപ്രിയ കാറുകളും വാർഷിക മൈൽ സ്റ്റോണുകൾ പിന്നിട്ടു.
ഹ്യുണ്ടായി ക്രെറ്റ 10 വർഷം, ടൊയോട്ട ഇന്ത്യയിൽ എത്തിയിട്ട് 20 വർഷം, മാരുതി സ്വിഫ്റ്റിനും 20 വർഷം പൂർത്തിയാക്കി. മാരുതി ആൾട്ടോയും മഹീന്ദ്ര ബൊലേറോയും 25 വർഷം പൂർത്തിയാക്കി. ടെസ്‌ലയുടെ വരവ് ഏറെ പ്രതീക്ഷയോടെയായിരുന്നു നോക്കികണ്ടത്. 2025 ജൂലൈയിൽ മുംബൈയിൽ ആദ്യ ഷോറൂം തുറന്നു, 'മോഡൽ Y' അവതരിപ്പിച്ചു. ഡൽഹിയിലും തങ്ങളുടെ ഷോറൂം തുടങ്ങി. ഇത് ഇന്ത്യൻ ഇലക്ട്രിക് വാഹന രംഗത്ത് വലിയ ചുവടുവെയ്പ്പായി.

സെപ്റ്റംബർ 22 മുതൽ രാജ്യത്ത് ജിഎസ്ടി 2.0 നിലവിൽ വന്നു. 28 ശതമാനം നിരക്കിൽ വന്ന വാഹനങ്ങളുടെ നികുതി 18 ശതമാനം ആയി കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചു. സെസ് ഉൾപ്പെടെയുള്ള നികുതികൾ ഒഴിവാക്കി 40 ശതമാനം വരെ ഏകീകൃത നികുതി ഏർപ്പെടുത്തി. ഇത് വാഹന വില കുറച്ച് വിൽപ്പന വർദ്ധിപ്പിക്കാന കാരണമാകുകയും ചെയ്തു.
യാത്രാവാഹന മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത (CAFE 3) മാനദണ്ഡങ്ങൾ അവതരിപ്പിച്ചു. 2027-ഓടെ വാഹനങ്ങൾ 100 കി.മീ.ന് ശരാശരി 3.73 ലിറ്ററും, 2032-ഓടെ 3.01 ലിറ്ററും ഇന്ധനം ഉപയോഗിക്കാവൂ എന്നതാണ് ലക്ഷ്യം. ഇതിനായുള്ള ഒരുക്കങ്ങൾ വാഹന നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.
2026-ലേക്ക് കടക്കുമ്പോൾ, കൂടുതൽ സവിശേഷതകൾ, ഉയർന്ന ഇന്ധനക്ഷമത, മത്സരാധിഷ്ഠിത വില എന്നിവയൊക്കെയാണ് പ്രതീക്ഷകൾ. നിർമ്മാതാക്കളും സർക്കാരും ഒരുമിച്ച് മുന്നേറുന്ന ഈ സാഹചര്യത്തിൽ, ഇന്ത്യൻ വാഹന വ്യവസായം സ്ഥിരതയുള്ള വളർച്ചയുടെ പാതയിലാണ് എന്ന് തന്നെ വിശ്വസിക്കാം. പുതുമയും പരിസ്ഥിതിയോടുളള ഉത്തരവാദിത്വവും ചേർന്ന പദ്ധതികളെല്ലാം രാജ്യത്തെ വാഹന വിപണിയെ വലിയൊരു ശക്തിയാക്കി മാറ്റുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








