ബജറ്റിനെ കൈനീട്ടി സ്വീകരിച്ച് ഇന്ത്യൻ വാഹന വിപണി; ഇനി കച്ചോടം പൊടിപൊടിക്കും
2025-26 സാമ്പത്തിക വർഷത്തെ യൂണിയൻ ബജറ്റ് പ്രഖ്യാപനത്തിൽ രാജ്യത്തെ വാഹന വിപണി വലിയ ആശ്വാസവും സന്തോഷവുമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇവികളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറച്ചുകൊണ്ട് അവ കൂടുതല്‍ വിലകുറഞ്ഞതാക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. നികുതിയിൽ ഇളവ് പ്രഖ്യാപിച്ചതോടെ ഇനി ഉപഭോക്താക്കൾ ഷോറൂമുകളിലേക്ക് ഇടി്ച് കയറുമെന്ന പ്രതീക്ഷയിലാണ് ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷനും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസുമെല്ലാം. ഇവികളുടെ നിർമ്മാണത്തിലും ക്ലീൻ മൊബിലിറ്റിയിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചതിനെ രണ്ട് അസോസിയേഷനുകളും പ്രത്യേകം സ്വാഗതം ചെയ്തിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിനുള്ള മൂലധന വസ്തുക്കളുടെ കസ്റ്റംസ് തീരുവയിലും കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊബാള്‍ട്ട്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, ലെഡ്, സിങ്ക്, മറ്റ് 12 നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) സര്‍ക്കാര്‍ എടുത്തുകളഞ്ഞതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. ഈ സാമഗ്രികള്‍ ബാറ്ററി, അര്‍ധചാലകങ്ങള്‍, റിന്യൂവബിൾ എനർജി ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വളരെ പ്രധാനമാണ്. സര്‍ക്കാര്‍ നടപടി ഇവികള്‍, മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ ചെലവ് കുറയ്ക്കും.

ഇത് കൂടാതെ ഇവി ബാറ്ററി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 35-ലധികം സാധനങ്ങളുടെയും മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള 28 ഇനങ്ങളുടെയും തീരുവ ഒഴിവാക്കി. തല്‍ഫലമായി ബാറ്ററി ഉല്‍പ്പാദനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും അധിക നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് സാധിക്കും. പ്രാദേശിക ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സര്‍ക്കാര്‍ ടാറ്റ, ഓല റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ആഭ്യന്തര പ്രവര്‍ത്തന വിപുലീകരണത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
എന്തായാലും ഇനി ഇവികളുടെ വിൽപ്പനയിൽ വലിയ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ് എന്നേ പറയാൻ കഴിയു. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്.

പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളുള്ളവർക്ക് അവരുടെ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനും അതിനുശേഷം പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളുമായി പുത്തൻ വാഹനം വാങ്ങാൻ സാധിക്കുന്നു. കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞ വർഷം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്.
ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 80,000 വാഹനങ്ങളും സര്‍ക്കാർ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് എന്നതാണ് പ്രത്യേകത. ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും.
നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2023 ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 50 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








