പണം കണ്ട് കണ്ണ് മഞ്ഞളിക്കാത്ത ക്രിക്കറ്റര്‍! അച്ഛന് സൂപ്പർബൈക്ക്, സഹോദരിക്ക് സമ്മാനിച്ചത് ഇ-സ്‌കൂട്ടര്‍
ഇന്ത്യയില്‍ സിനിമാ താരങ്ങളെ പോലെയോ അല്ലെങ്കില്‍ അവര്‍ക്ക് മുകളിലോ ആരാധകര്‍ ഉള്ളവരാണ് ക്രിക്കറ്റ് താരങ്ങള്‍. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ആയ ബിസിസിഐയുടെ കോണ്‍ട്രാക്ട് ലഭിച്ച് കഴിഞ്ഞാല്‍ ഒരു സാധാരണ യുവാവിന്റെ ജീവിതം രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. എളിയ ജീവിത സാഹചര്യത്തില്‍ നിന്ന് വന്ന് ക്രിക്കറ്റിലൂടെ എല്ലാം നേടിയ ഒത്തിരി ക്രിക്കറ്റ് താരങ്ങളുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഐപിഎല്ലിലൂടെ കോടികള്‍ ശമ്പളം വാങ്ങുന്ന ക്രിക്കറ്റര്‍മാരുടെ ഒരു വിനോദം ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതാണ്.
ഇന്ത്യന്‍ ക്രിക്കറ്റിലെ വളര്‍ന്ന് വരുന്ന യുവതാരങ്ങള്‍ അടക്കം സ്വന്തമായി പുത്തന്‍ കാര്‍ വാങ്ങുമ്പോള്‍ 'താന്‍ വേറെ ലീഗാണ്' എന്ന് തെളിയിക്കുകയാണ് റിങ്കു സിംഗ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ പരിഗണിക്കപ്പെടുന്ന റിങ്കുവിന് സ്വന്തമായി വാഹനം വാങ്ങുന്നതിനേക്കാള്‍ സന്തോഷം തന്റെ പ്രിയപ്പെട്ടവര്‍ക്ക് അത് സമ്മാനിക്കുമ്പോള്‍ ആണ്. അടുത്തിടെ സമാപിച്ച ഏഷ്യകപ്പില്‍ 1 മത്സരത്തില്‍ 1 പന്ത് മാത്രം ബാറ്റുചെയ്യാന്‍ അവസരം ലഭിച്ച റിങ്കു അത് അതിര്‍ത്തി കടത്തിയിരുന്നു.

പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ വിജയ റണ്‍ പിറന്നത് റിങ്കുവിന്റെ ബാറ്റില്‍ നിന്നായിരുന്നു. ടീം ഏഷ്യാ കപ്പ് വിജയിച്ച സന്തോഷത്തില്‍ റിങ്കു തന്റെ സഹോദരിക്ക് പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കി. ഉത്തര്‍ പ്രദേശിലെ അലിഗഡിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച റിങ്കു ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് താരമായത്.
ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ റിങ്കു തന്റെ പിതാവിന് പുതിയ കവാസാക്കി നിഞ്ച സൂപ്പര്‍ബൈക്ക് സമ്മാനിച്ചിരുന്നു. വെറും 55 ലക്ഷം രൂപ ശമ്പളത്തിന് കളിച്ചിരുന്ന വിശ്വസ്ഥനായ മധ്യനിര ബാറ്ററെ ഇക്കുറി 13 കോടി മുടക്കിയാണ് കെകെആര്‍ നിലനിര്‍ത്തിയത്. ഐപിഎല്‍ വരുമാനം, പരസ്യം, ബിസിസിഐ കോണ്‍ട്രാക്ട് എന്നിവ വഴി മകന്‍ കോടികള്‍ സമ്പാദിക്കുന്നുണ്ടെങ്കിലും റിങ്കുവിന്റെ പിതാവ് ഇപ്പോള്‍ എല്‍പിജി വിതരണ ഏജന്‍സിയിലെ തന്റെ ജോലി ഒഴിവാക്കിയിട്ടില്ല. കവസാക്കി സൂപ്പര്‍ബൈക്കിലാകാം അദ്ദേഹം ജോലിക്ക് പോകുന്നത്.

ഇപ്പോള്‍ തന്റെ സഹോദരിയുടെ യാത്രകള്‍ക്കായി ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടറാണ് റിങ്കു സമ്മാനിച്ചത്. റിങ്കു തന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം സ്‌കൂട്ടറിനടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. റിങ്കുവിന്റെ സഹോദരിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സ്‌പെഷ്യല്‍ ഗിഫ്റ്റിന് സഹോദരി റിങ്കുവിന് നന്ദി പറയുന്നുണ്ട്.
വീഡിയോയില്‍ കാണുന്ന സ്‌കൂട്ടര്‍ ഹീറോ വിഡ VX2 ആണ്. ഹീറോയുടെ വിഡ ശ്രേണിയിലെ ഏറ്റവും പുതിയതും കുറഞ്ഞ വിലയുള്ളതുമായ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണിത്. ഈ വര്‍ഷം ജൂലൈയിലാണ് ഹീറോ വിഡ VX2 പുറത്തിറക്കിയത്. ഹീറോ വിഡ VX2 പ്ലസ്, VX2 ഗോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇത് ഓഫര്‍ ചെയ്യുന്നത്. റിങ്കു തന്റെ സഹോദരിക്കായി ഏത് വേരിയന്റാണ് വാങ്ങിയതെന്ന് വ്യക്തമല്ല.

VX2 ഗോ മോഡലിന് നിലവില്‍ 73,840 രൂപയും V1X2 പ്ലസിന് 92790 രൂപയുമാണ് വില. ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) സ്‌കീമിന് കീഴില്‍ ഗോ 44,990 രൂപയ്ക്കും പ്ലസ് 57,990 രൂപയ്ക്കും സ്വന്തമാക്കാം. ഹീറോ വിഡ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രത്യേക ആമുഖ വിലയാണ് ഇത്. ഭാവിയില്‍ ഇത് മാറിയേക്കാം.
ഹീറോ വിഡ VX2 പ്ലസ് മോഡലില്‍ 3.4 kWh ശേഷിയുള്ള രണ്ട് റീമൂവബിള്‍ ബാറ്ററി പായ്ക്കുകള്‍ ആണുള്ളത്. ഇത് ഫുള്‍ ചാര്‍ജില്‍ 142 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. അതേസമയം VX2 ഗോ വേരിയന്റിലെ 2.2 kWh ബാറ്ററി പായ്ക്കിന്റെ ഐഡിസി റേഞ്ച് 92 കിലോമീറ്ററാണ്. കുറഞ്ഞ വിലയും ഒപ്പം ബാസ് സ്‌കീമും ഓഫര്‍ ചെയ്യുന്നതിനാല്‍ ഈ ബജറ്റ് ഇവിക്ക് നല്ല വില്‍പ്പന നേടാനാകുന്നുണ്ട്.


Click it and Unblock the Notifications








