അയോധ്യയ്ക്ക് വേണ്ടി 1000 ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
പുതിയതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ആദ്യ 100 ദിവസങ്ങളിലെ ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1000 ട്രെയിനുകൾ അയോധ്യയിലേക്ക് ഓടിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുകയാണ്. ഈ ട്രെയിനുകളുടെ പ്രവർത്തനം ജനുവരി 19 മുതലാണ് ആരംഭിക്കുക, മഹത്തായ ഉദ്ഘാടന ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ തീർഥാടകർക്ക് നഗരത്തിലേക്ക് വരാനും മടങ്ങാനും കഴിയുമെന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ശ്രീരാമന്റെ പ്രതിഷ്ഠയ്ക്ക് ശേഷം ജനുവരി 23 മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കും. ഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, പൂനെ, കൊൽക്കത്ത, നാഗ്പൂർ, ലഖ്‌നൗ, ജമ്മു തുടങ്ങി എല്ലാ പ്രദേശങ്ങളുമായും വിവിധ നഗരങ്ങളുമായും ഈ ട്രെയിനുകൾ അയോധ്യയെ ബന്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ഡിമാൻഡ് കണക്കിലെടുത്ത് ഈ ട്രെയിനുകളുടെ സർവീസ് ആരംഭിക്കും. കാൽനടയാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അയോധ്യയിലെ സ്റ്റേഷനും നവീകരിച്ചിട്ടുണ്ട്. പ്രതിദിനം 50,000 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പുതുക്കി പണിത റെയിൽവേ സ്റ്റേഷൻ ജനുവരി 15-നകം സജ്ജമാകും.

തീർത്ഥാടകർ അയോധ്യ സന്ദർശിക്കുന്ന ഈ 10-15 ദിവസങ്ങളിൽ തീർത്ഥാടകർക്ക് മുഴുവൻ സമയവും കാറ്ററിംഗ് സേവനങ്ങൾ നൽകാൻ റെയിൽവേയുടെ കാറ്ററിംഗ്, ടിക്കറ്റിംഗ് പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസിയും തയ്യാറെടുത്തിരിക്കുകയാണ്. ആവശ്യാനുസരണം നിരവധി ഭക്ഷണശാലകളും സ്ഥാപിക്കാനാണ് തീരുമാനം. 2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളം ഓടുമെന്നാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.
ഇപ്പോൾ നിലവിൽ രാജ്യത്ത് 23 വന്ദേ ഭാരത് ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ.

നാല് വർഷങ്ങൾക്ക് മുമ്പ് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് പുറത്തിറക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനാണ് വന്ദേഭാരത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ. കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയുന്നത്.
'ട്രെയിൻ 18' എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും. പക്ഷേ ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. മണിക്കൂറിൽ 160-180 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രവർത്തന വേഗത. ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു.

30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും.
ഇനി അകത്തേക്ക് കയറിയാൽ സാധാരണ ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്‌തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം. ശരാശരി ഇന്ത്യൻ ട്രെയിനുകളിലെ കടും നീല നിറത്തിലുള്ള സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി വന്ദേ ഭാരതിൽ എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇത് ദീർഘദൂര യാത്രകളെ ലക്ഷ്യംവെച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നതും. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180-ഡിഗ്രി തിരിക്കാവുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്. സാധാരണ ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് സീറ്റിംഗ് കപ്പാസിറ്റി പോലും വളരെ കൂടുതലാണ് വന്ദേ ഭാരതിന്. ആകെ 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയാണ് ഈ സെമി ഹൈ-സ്പീഡ് തീവണ്ടിക്കുള്ളത്.


Click it and Unblock the Notifications








