കൂകിപായാം വെളളത്തിനടിയിലൂടെ, രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ സർവീസ് ആരംഭിച്ചു
രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ട്രെയിനിൻ്റെ സർവീസുകൾ വെള്ളിയാഴ്ച ആരംഭിച്ചിരിക്കുകയാണ്, നൂറുകണക്കിന് യാത്രക്കാർ അവരുടെ ആദ്യ യാത്രയിൽ തന്നെ ഒരുപാട് അനുഭവങ്ങൾ പങ്കുവയ്ക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തു. കൊൽക്കത്തയിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയിലെ ഹൗറ മൈതാനിയിൽ നിന്ന് രാവിലെ 7 മണിക്ക് യാത്രക്കാരുടെ നീണ്ട കരഘോഷത്തോടെയാണ് യാത്ര ആരംഭിച്ചത്.
ആദ്യ ദിവസത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ ബാൻഡ്‌വാഗണിൻ്റെ ഭാഗമാകാൻ നൂറുകണക്കിന് യാത്രക്കാരാണ് അതിരാവിലെ സ്റ്റേഷനുകളിൽ തടിച്ചുകൂടിയത്. ഹൗറ മൈതാൻ സ്റ്റേഷനിൽ, രാവിലെ യാത്രക്കാർ ടിക്കറ്റ് എടുക്കാൻ നീണ്ട ക്യൂവായിരുന്നു, അതേസമയം എസ്പ്ലനേഡ് സ്റ്റേഷനിൽ അധികൃതർ അവരെ റോസാപ്പൂക്കൾ കൊണ്ട് സ്വീകരിക്കുകയും ചെയ്തു.

കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയിലെ ഹൗറ മൈതാനം-എസ്പ്ലനേഡ് വിഭാഗം മാർച്ച് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് വാണിജ്യ സേവനങ്ങൾ ആരംഭിച്ചത്, ഇത് ഇന്ത്യയുടെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ സേവനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. 520 മീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ നദിക്ക് താഴെയുള്ള ഭാഗത്തിന് 45 സെക്കൻഡ് സമയമെടുത്താണ് ഇത് മുറിച്ചുകടക്കുന്നത്.
പശ്ചിമ ബംഗാൾ തലസ്ഥാനത്തിൻ്റെ ഇരട്ട നഗരങ്ങളായ ഹൗറയെയും സോൾട്ട് ലേക്കിനെയും ബന്ധിപ്പിക്കുന്നതാണ് ഈ മെട്രോ സർവീസ്. ആറ് സ്റ്റേഷനുകളിൽ മൂന്നെണ്ണം ഭൂമിക്കടിയിലായിരിക്കും എന്നതും ശ്രദ്ധേയമാണ്. ഹൗറ മൈതാനം മുതൽ എസ്പ്ലനേഡ് വരെയുള്ള ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ 4.8 കിലോമീറ്റർ ദൈർഘ്യം 4,965 കോടി രൂപ ചെലവിലാണ് നിർമ്മിച്ചതെന്ന് മെട്രോ റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആകെയുള്ള 16.6 കിലോമീറ്റർ ഇടനാഴിയിൽ, നദിക്ക് താഴെയുള്ള തുരങ്കം ഉൾപ്പെടെ 10.8 കിലോമീറ്റർ ഭൂമിക്കടിയിലാണ്. കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ പണി 2009-ൽ ആരംഭിക്കുകയും 2017-ൽ ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കനിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു. മറ്റ് ട്രെയിനുകളുടെ കാര്യം നോക്കിയാൽ ഇപ്പോൾ നിലവിൽ രാജ്യത്ത് 23 വന്ദേ ഭാരത് ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ. നാല് വർഷങ്ങൾക്ക് മുമ്പ് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് പുറത്തിറക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനാണ് വന്ദേഭാരത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ.

കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയുന്നത്. 'ട്രെയിൻ 18' എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും. പക്ഷേ ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.
മണിക്കൂറിൽ 160-180 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രവർത്തന വേഗത. ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും. സാധാരണ ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്‌തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം.


Click it and Unblock the Notifications








