മനകരുത്തിന്റെ മുമ്പിൽ വൈകല്യം തോറ്റു; ഇരുകൈകളില്ലാത്ത വിക്രം നേടിയെടുത്തത് ലൈസൻസ്!!
ഡ്രൈവിംഗ് പഠിക്കുകയും ലൈസൻസിനു വേണ്ടി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതെല്ലാം നമ്മുടെ നാട്ടിൽ സർവസാധാരണമാണ്. അതുപോലെ വിക്രം അഗ്നിഹോത്രി എന്ന ഇൻഡോർക്കാരനും ലൈസൻസ് ലഭിച്ചു. ഇതിലെന്താണ് ഒരു കൗതുകമുള്ളതെന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാൽ 45 വയസ് പ്രായമുള്ള ഈ വികലാംഗൻ കാലുപയോഗിച്ചാണ് വണ്ടിയോടിക്കുന്നത്.


കാലുകൊണ്ട് വണ്ടിയോടിച്ച് ഡ്രൈവിംഗ് ടെസ്റ്റിൽ പാസായി ലൈസൻസ് നേടിയെടുക്കുന്ന ആദ്യ വ്യക്തി കൂടിയായിരിക്കാം വിക്രം അഗ്നിഹോത്രി.

അംഗ പരിമിതികൾ ഇദ്ദേഹത്തെ തളർത്തിയില്ല, സാധാരണക്കാരെ പോലെ കാലുകൾകൊണ്ടെങ്കിലും വണ്ടിയോടിക്കുമെന്നുള്ള ചിരത്ക്കാല സ്വപ്നമാണ് ഇവിടെ വിക്രം സാക്ഷാത്കരിച്ചത്.

ഇൻഡോറിൽ ഗ്യാസ് ഏജൻസി നടത്തുന്ന വിക്രം എൽഎൽബിക്ക് പഠിക്കുന്നുമുണ്ട്. തന്റെ അടിസ്ഥാനപരമായിട്ടുള്ള ആവശ്യങ്ങൾക്ക് ആരേയും ആശ്രയിക്കേണ്ടതില്ല എന്നതിനാലാണ് ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് വിക്രം മാധ്യമങ്ങളെ അറിയിച്ചു.

കാലുകൾ ഉപയോഗിച്ച് എങ്ങനെ വാഹനമോടിക്കാമെന്ന് നിങ്ങൾ അദ്ഭുതപ്പെടുന്നുണ്ടാകും. വലുതുക്കാൽ സ്റ്റിയറിംഗ് വീലിലും മറ്റേക്കാൽ ആക്സലേറ്ററിലും വച്ച് ഓട്ടോമാറ്റിക് ഗിയർ കാറാണ് വിക്രം ഓടിക്കുന്നത്.

ലൈസൻസ് നേടുന്നതിൽ തനിക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടതായി വന്നുവെന്നാണ് വിക്രം പറയുന്നത്. 2015 ലായിരുന്നു വിക്രം ആദ്യമായി ലൈസൻസിന് അപേക്ഷിക്കുന്നത്. അന്ന് ഒരു ദാക്ഷണ്യവും കാണിക്കാതെ ഹെവി വെഹിക്കിൾ ട്രാക്കിൽ ഓടിച്ചുകാണിക്കാൻ ആവശ്യപ്പെട്ടു.

ഡ്രൈവ് ചെയ്യുമ്പോൾ ഹാന്റ് സിഗ്നൽ കാണിക്കാൻ പറ്റില്ലെന്നുള്ള കാരണത്താൽ അന്ന് ലൈസൻസ് നിഷേധിക്കുകയായിരുന്നു.

പിന്നീട് ഗോലിയോറിലെ ട്രാൻസ്പോർട് കമ്മിഷണറെ ചെന്നു കണ്ടു കാര്യമുണർത്തിച്ചപ്പോൾ തന്റെ കാർ ഒരു വികലാംഗന് ഓടിക്കാൻ പാകത്തിലുള്ളതല്ലെന്നുള്ള മറുപടിയായിരുന്നു ലഭിച്ചത്. ഇതും വിക്രമിന് താങ്ങാനാകാത്തൊരു തിരിച്ചടിയായിരുന്നു.

എന്നാലും വിക്രം വിട്ടുകൊടുക്കാൻ തീരുമാനിച്ചില്ല കമ്മീഷണർ പറഞ്ഞതുപോലെ മോഡിഫൈ ചെയ്ത കാറിൽ ഫിസിക്കലി ഡിസാബിൾഡ് എന്ന സ്റ്റിക്കറും ഒട്ടിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗാദ്കാരിക്ക് നിവേദനമർപ്പിച്ചു.

അങ്ങനെ സെപ്തംബർ 30 ഓടുകൂടി പെർമനെന്റ് ലൈസൻസും വിക്രമിന് ലഭിച്ചു. മെയ് 2015ൽ ലേണേഴ്സ് ലൈസൻസ് കിട്ടിയത് തൊട്ട് ഇതുവരെ 14,500കിലോമീറ്റർ ദൂരം ഓടിയിട്ടുണ്ട് വിക്രം അതും ഒരു അപകടങ്ങളൊന്നുംപെടാതെ.

വിക്രമിന്റെ സ്കൂൾ പഠനമൊക്കെ ജർമ്മനിയിലായിരുന്നുവത്രെ മാത്രമല്ല ഇൻഡോറിൽ ഇദ്ദേഹത്തിന്റെ ജന്മനാട്ടിൽ ബിരുദവും ബിരുദാന്തര ബിരുദവുമുള്ള ഏക വ്യക്തി കൂടിയാണ് വിക്രം. ഇപ്പോൾ എൽഎൽബി കൂടി എടുക്കാനുള്ള ശ്രമത്തിലാണ്.

ഏഴു വയസ് പ്രായമുള്ളപ്പോൾ ഒരു റോഡ് അപകടത്തിൽപ്പെട്ടാണ് വിക്രമിന് ഇരു കൈകളും നഷ്ടമാകുന്നത്. ഇന്നൊരു വികലാംഗനായിരുന്നില്ലെങ്കിൽ ഉയരങ്ങളിലെത്തി വിക്രമിന്റെ ജീവിതം മാറിമറിഞ്ഞേനെ. എന്തുതന്നെയായാലും വിക്രമിന്റെ മനകരുത്ത് തന്നെയാണ് ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ.

അതിർത്തിയിലെ പ്രശ്നങ്ങൾ ഒന്നു അടങ്ങിയാൽ ഹിമാലയത്തിലേക്ക് സ്വന്തമായി കാറോടിച്ചു പോകാനിരിക്കുകയാണ് വിക്രം. എന്തുതന്നെയായാലും വിക്രം അഗ്നിഹോത്രിയുടെ ഈ ആഗ്രഹം കൂടി പൂർത്തീകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കാം.

വാഹനമോടിക്കാൻ ഇനി ഡ്രൈവിംഗ് ലൈസൻസ് വേണ്ട
കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും


Click it and Unblock the Notifications








