ഡിമാൻഡ് വർധിച്ചതോടെ ഇവി സബ്‌സിഡി നയം പിൻവലിച്ച് ഡൽഹി സർക്കാർ
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവി രജിസ്ട്രേഷനിൽ ദേശീയ തലസ്ഥാനം കുത്തനെയുള്ള വർധവ് രേഖപ്പെടുത്തിയതിനാൽ ഡൽഹിയിലെ ഇലക്ട്രിക് വാഹന നയത്തിലെ പ്രധാന സവിശേഷതകളിലൊന്നായ ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനുള്ള സബ്‌സിഡികൾ സർക്കാർ പിൻവലിച്ചു.

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള സബ്‌സിഡി പദ്ധതി ഇനി നീട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു.

കഴിഞ്ഞ വർഷം ആദ്യം ആരംഭിച്ച സംസ്ഥാനത്തിന്റെ ഇവി പോളിസി അനുസരിച്ച്, ദേശീയ തലസ്ഥാനത്ത് വാങ്ങുന്ന ആദ്യത്തെ ആയിരം ഇലക്ട്രിക് കാറുകൾക്ക് ഡൽഹി സബ്‌സിഡി വാഗ്ദാനം ചെയ്തിരുന്നു.

ഇലക്ട്രിക് കാറുകൾക്ക് ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് 10,000 രൂപ എന്ന നിലയിൽ സബ്‌സിഡി ലഭിച്ചിരുന്നു, എന്നാൽ ആനുകൂല്യങ്ങൾ ഒരു വാഹനത്തിന് 1.5 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്നു. ഈ വാഹനങ്ങളുടെ റോഡ് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവയും സർക്കാർ ഒഴിവാക്കിയിരുന്നു.

ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്ക്, സബ്‌സിഡി തുക ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് 5,000 രൂപ ആയിരുന്നു, ഒരു വാഹനത്തിന് പരമാവധി 30,000 രൂപ വരെ ആനുകൂല്യം ലഭിച്ചു.

ഇലക്ട്രിക് കാർ വിഭാഗത്തിന് ഡൽഹിയിൽ ആവശ്യമായ മുന്നേറ്റം ലഭിച്ചതായി ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് വ്യക്തമാക്കി. ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 10 ദശലക്ഷത്തിലധികം വാഹനങ്ങളുടെ ഒരു പ്രധാന ഭാഗവും ടൂ വീലർ, ഗുഡ്സ്, പൊതുഗതാഗത വിഭാഗങ്ങളിൽ പെടുന്നത് ആയതിനാൽ ഇവയുടെ ശ്രേണിയിൽ കൂടുതൽ ഇവികളെ ഉൾക്കൊള്ളിക്കുക എന്നതാണ് ഇപ്പോൾ തങ്ങളുടെ ശ്രദ്ധ.

സ്വകാര്യ കാറുകളെ അപേക്ഷിച്ച് ഇവയാണ് റോഡിൽ കൂടുതൽ ഓടുകയും അതുവഴി കൂടുതൽ മലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത 1.5 ലക്ഷം വാഹനങ്ങളിൽ 7,869 യൂണിറ്റുകളും ഇലക്ട്രിക് വാഹനങ്ങളാണ്, ഇത് മൊത്തം വാഹനങ്ങളുടെ ഏഴ് ശതമാനമാണ്.

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 22,805 ഇലക്ട്രിക് വാഹനങ്ങളാണ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ കഴിഞ്ഞ നാല് മാസത്തിനിടെ ഡൽഹിയുടെ ഇവി രജിസ്ട്രേഷൻ 31,000 യൂണിറ്റായി ഉയർന്നു.

യഥാർത്ഥത്തിൽ, ഇ-കാറുകൾക്ക് സബ്‌സിഡി ആവശ്യമില്ല, കാരണം ഒരു വാഹനത്തിന് ഏകദേശം 15 ലക്ഷം രൂപ നൽകാൻ കഴിയുന്നവർ സബ്‌സിഡി കൂടാതെ ഒന്നോ - രണ്ടോ ലക്ഷം രൂപ കൂടുതലാണെങ്കിൽ അത് കാര്യമാക്കുന്നില്ല.

ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്ക് സബ്‌സിഡി നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യം, അവരിൽ ഓട്ടോ ഡ്രൈവർമാർ, ഇരുചക്രവാഹന ഉടമകൾ, ഡെലിവറി പാർട്ട്ണർമാർ തുടങ്ങിയവർ ഉൾപ്പെടുന്നു എന്ന് ഗതാഗത മന്ത്രി ഗഹ്‌ലോട്ട് പറഞ്ഞു.

തങ്ങളുടെ ഇലക്‌ട്രിക് വാഹന നയത്തിന്റെ മികച്ച ഫലങ്ങൾ ഇപ്പോൾ വ്യക്തമായി കാണാമെന്നും, ഇലക്ട്രിക് വാഹനങ്ങളുടെ അഡോപ്ഷൻ വേഗത്തിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാഴ്ചപ്പാടനുസരിച്ച് ഡൽഹിയെ രാജ്യത്തിന്റെ ഇലക്ട്രിക് വാഹന തലസ്ഥാനമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് ഗഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഡൽഹി സർക്കാർ ഇലക്ട്രിക് വാഹന നയം ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ആദ്യത്തെ സമ്പൂർണ ഇവി പോളിസികളിലൊന്നായിരുന്നു ഇത്.

നിലവിൽ രാജ്യത്ത് അനുദിനം ഉയർന്നു വരുന്ന പെട്രോൾ ഡീസൽ വിലകൾ കാരണം ഇവികൾക്ക് ഇപ്പോൾ വിപണിയിൽ പ്രചാരമേറി വരികയാണ്. ഇന്റേണൽ കംബസ്റ്റൻ മോഡലുകളെ അപേക്ഷിച്ച് ഇവികളുടെ പ്രവർത്തന ചെലവും മെയിന്റനൻസും ഗണ്യമായി കുറവായതിനാൽ ജനങ്ങൾ ഇവയിലേക്ക് തിരിയുന്ന പ്രവണതയാണ്. എന്നാൽ ഇന്നും പല ആളുകളേയും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്നിലേക്ക് വലിക്കുന്നത് ഇവയുടെ കുറഞ്ഞ റേഞ്ചും, ചാർജിംഗ് ശൃഖലയുടെ അഭാവവുമാണ്.


Click it and Unblock the Notifications








