സീറ്റ് ബെൽറ്റ് ധരിക്കാതെ എയർബാഗിനെ കുറ്റം പറയരുതേ
ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാൻ സൈറസ് മിസ്ട്രിയുടെ അപകടമരണത്തിന് ശേഷം വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ആവശ്യകത സംബന്ധിച്ച് വ്യാപകമായി ബോധവത്കരണം നടക്കുന്നുണ്ട്.

ഡല്‍ഹി പോലീസ് ഒരുപടി കൂടി കടന്ന് സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാരിൽ നിന്ന് പിഴയീടാക്കാനും തുടങ്ങിയിട്ടുണ്ട്. ഈ സഹചര്യത്തില്‍ വാഹനത്തിലെ സീറ്റ് ബെല്‍റ്റിന്റെ ആവശ്യകതയും സീറ്റ് ബെല്‍റ്റും എയര്‍ബാഗും തമ്മിലുള്ള ബന്ധവും വിശദീകരിക്കുകയാണ് കേരളാ പോലീസും മോട്ടോര്‍ വാഹന വകുപ്പും.

മനുഷ്യ ചരിത്രത്തില്‍ തന്നെ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ജീവനുകള്‍ രക്ഷിച്ചിട്ടുള്ള കണ്ടുപിടിത്തങ്ങളിലൊന്നാണ് സീറ്റ് ബെല്‍റ്റ്. സീറ്റ് ബെല്‍റ്റ്, എയര്‍ബാഗ് എന്നിവ അപകടമുണ്ടാകുമ്പോള്‍ വാഹനത്തിലെ യാത്രക്കാര്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനുള്ള സുരക്ഷാ ഘടകങ്ങളാണ്. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയുമാണ്. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമായിരിക്കും അപകടത്തില്‍ യാത്രക്കാരന് ഉണ്ടായേക്കാവുന്ന ആഘാതം കുറയ്ക്കാന്‍ സാധിക്കൂവെന്നതാണ് പ്രധാനം.

സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ പല വാഹനങ്ങളുടെയും എയര്‍ബാഗ് തുറന്ന് വരില്ല എന്നതാണ് പ്രധാന കാര്യം. ഒരു സെക്കന്റില്‍ ഏകദേശം 15 മുതല്‍ 25 മീറ്റര്‍ വരെ വേഗത്തിലാണ് എയര്‍ബാഗ് തുറക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ ഇത് തുറന്നാല്‍ ഇടിയുടെ ആഘാതത്തിലും എയര്‍ബാഗ് തുറന്നുവരുന്ന ഫോഴ്‌സിലും വാഹനത്തിലെ യാതക്കാരന് ഗുരുതരമായി പരിക്കേല്‍ക്കാനും സാധ്യതയുണ്ട്.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ പോലും യാത്രക്കാരന്‍ സെക്കന്റില്‍ 16 മീറ്റര്‍ വേഗതയില്‍ പറന്ന് കൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെയാണ് കാറിലെ യാത്രയില്‍ ചിലയാളുകളെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിന് വേണ്ടത്ര പ്രധാന്യം നല്‍കാതിരിക്കുന്നത്. എന്നാല്‍, സ്വയം സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും മറ്റ് യാത്രക്കാര്‍ ധരിച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഒരു ഡ്രൈവറുടെ ഉത്തരവാദിത്വമാണെന്നാണ് ഡ്രൈവിങ്ങ് റെഗുലേഷനില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പിറകില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് മുന്നിലെ യാത്രക്കാരെ അപേക്ഷിച്ച് വാഹനം ഇടിക്കുന്നത് തിരിച്ചറിയുന്നതിനുള്ള റിയാക്ഷന്‍ സമയം കുറവായിരിക്കും. അതുകൊണ്ടുതന്നെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ വാഹനം സഡന്‍ ബ്രേക്ക് ഇടുമ്പോഴോ ഇടിക്കുമ്പോഴോ ശരീരം സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വേഗതയില്‍ തന്നെ തെറിച്ച് മുന്നിലിരിക്കുന്ന യാത്രക്കാരെയോ വിന്‍ഡ് ഷീല്‍ഡില്‍ തന്നെയോ ഇടിക്കാനൊ തകര്‍ത്ത് പുറത്ത് വരുന്നതിനോ കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍.

സീറ്റ് ബെല്‍റ്റും എയര്‍ബാഗും
യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് രണ്ടും ഒരുക്കിയിട്ടുള്ളത്. സീറ്റ് ബെല്‍റ്റ് അല്ലെങ്കില്‍ പ്രൈമറി റെസ്‌ട്രെയിന്റ് സിസ്റ്റവും (പി.ആര്‍.എസ്) എയര്‍ബാഗ് സപ്ലിമെന്ററി റെസ്‌ട്രെയിന്റ് സിസ്റ്റവും(എസ്.ആര്‍.എസ്) ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ 70 കിലോമീറ്ററിന് മുകളിലേക്കുള്ള വേഗതയില്‍ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ പോലും രക്ഷയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. സഞ്ചരിക്കുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും. എന്നാല്‍, വാഹനം നിന്നാലും ശരീരത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കാത്തതിനാലാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്.

ഇത്തരത്തില്‍ പരിക്കേല്‍ക്കുന്നത് തടയാനാണ് പ്രധാനമായു സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നത്. മറ്റൊരു പ്രധാന ഉദ്യേശം അപകടമുണ്ടായാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിലൂടെ യാത്രക്കാരന്റെ മുന്നോട്ടുള്ള ആയല്‍ കുറയ്ക്കാന്‍ സാധിക്കും. ഇതുവഴി തലയില്‍ ഇടിക്കാതെ എയര്‍ബാഗ് തുറക്കാന്‍ സഹായിക്കും. ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നതിനൊപ്പം എയര്‍ബാഗ് പുറത്തേക്ക് തള്ളുന്നതിന്റെ ശക്തിയിലും പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.

ഇപ്പോള്‍ നിരത്തുകളിലെത്തുന്ന പല വാഹനങ്ങളിലും എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതിന് സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ആധുനിക സെന്‍സര്‍ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ ഒരുങ്ങിയിട്ടുള്ളത്. എയര്‍ബാഗിന് മാത്രമായി അപകടത്തില്‍ നിന്ന് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ല. വാഹനത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഉപകരണം എയര്‍ബാഗ് തന്നെയാണെന്നതാണ് വസ്തുത. ജീവന്‍ രക്ഷിക്കുന്നതിനുള്ള അനുബന്ധ ഉപകരണം മാത്രമാണ് എയര്‍ബാഗ്.


Click it and Unblock the Notifications