ജിംനി ഒരു ജിന്ന് തന്നെ; ഡെറാഡൂണിലൂടെയുളള ഫസ്റ്റ് ഡ്രൈവ് അനുഭവങ്ങളിലൂടെ
ജിപ്സിയുടെ പിൻഗാമിയായി എല്ലാവരും മനസിൽ പ്രതിഷ്ഠിച്ച വാഹനമായി മാറിയിരുന്നു ജിംനി. ഞാനും ഏറെ കാത്തിരുന്ന ഒരു വാഹനമായത് കൊണ്ട് തന്നെ ജിംനിയുടെ ഡ്രൈവിന് എനിക്ക് നറുക്ക് വീണപ്പോൾ സന്തോഷം കൊണ്ട് തുളളിച്ചാടാനാണ് തോന്നിയത്. അങ്ങനെ ജിംനിയുടെ ഡ്രൈവിനായി ഡെറാഡൂണിലേക്ക് പറക്കുമ്പോഴും, എൻ്റെ മനസ് നിറയെ ഓഫ് റോഡിൻ്റെ എന്ത് അത്ഭുതമാണ് മാരുതി ജിംനിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന ചോദ്യം മാത്രമായിരുന്നു.
എയർപോർട്ടിൽ ഇറങ്ങിയപ്പോൾ മുതൽ അങ്ങിങ്ങായി ജിംനികൾ മാറിയും മറിഞ്ഞുമെല്ലാം പായുന്നത് കണ്ടു. ഹോട്ടൽ റൂമിലെത്തി ഡ്രൈവിനുളള തയ്യാറെടുപ്പുകൾ നടത്തി,നേരത്തെ തന്നെ കിടന്നു എങ്കിലും ടൂർ പോകുന്ന ഒരു കുട്ടിയുടെ മനസ്സായിരുന്നു അപ്പോൾ, ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്ങനെയോ നേരം വെളുപ്പിച്ചു. ഫ്ലാഗ് ഓഫ് സമയത്ത് പെട്ടെന്ന് കുറച്ച് ചിത്രങ്ങൾ പകർത്തിയതിന് ശേഷം വേഗം ഞങ്ങൾക്കായി അനുവദിച്ചിരിക്കുന്ന വണ്ടിയുടെ അടുത്തേക്ക് ഓടി.

മഹീന്ദ്ര ഥാർ ഉപയോഗിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ആദ്യം അറിയേണ്ടത് ഫൈവ് ഡോറുമായി വരുന്ന ജിംനിയുടെ പിന്നിൽ കയറാനും ഇരിക്കാനും എങ്ങനെയുണ്ട് എന്നായിരുന്നു. ബാക്കി എല്ലാവരും ഡ്രൈവർ സീറ്റിലേക്ക് കയറിയപ്പോൾ ഞാൻ ആദ്യം കയറിയത് ബാക്ക് സീറ്റിലേക്കാണ്. വളരെ മാന്യമായ സ്ഥലമുണ്ട് പിൻസീറ്റിൽ. ഒരു ഫാമിലി കാറായി ഉപയോഗിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഒരു പരിധി വരെ എന്ന് മാത്രമേ പറയാൻ സാധിക്കു.
അത് മറ്റൊന്നും കൊണ്ടല്ല, പിൻസീറ്റിലേക്ക് കയറാൻ പ്രായമായവർക്ക് അൽപ്പം ബുദ്ധിമുട്ടായിരിക്കും. അത് മാറ്റി നിർത്തിയാൽ വളരെ നല്ലൊരു വാഹനം തന്നെയാണ്. ഹോട്ടലിൽ നിന്നും ഡ്രൈവിനായി തന്ന സ്ഥലത്തേക്ക് പോകുമ്പോൾ ആദ്യമൊക്കെ വളരെ നല്ല ടാർ റോഡിലൂടെയാണ് പോയത്, പക്ഷേ മുന്നോട്ട് ചെല്ലുംന്തോറൂം വഴി വളരെ മോശമായി കൊണ്ടിരിക്കുകയാണ്. നിങ്ങൾ റിവ്യൂ വീഡിയോയിൽ കാണുന്നത് വറ്റി വരണ്ട ഒരു നദിയാണ്.ജിംനിയുടെ വീഡിയോ കാണാൻ ഡ്രൈവ്സ്പാർക്ക് മലയാളം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യുക.

കൂർത്ത പാറക്കല്ലുകളും, വെളളക്കെട്ടുകൾക്കുമിടയിലൂടെയാണ് ജിംനി പാഞ്ഞത്. സസ്പെൻഷൻ്റെ കാര്യത്തിൽ മാരുതി എന്തോ മാജിക് ഒപ്പിച്ചിട്ടുണ്ട്, കാരണം അത്രയും ദുർഘടമായ വഴിയിലൂടെ പറപ്പിച്ചിട്ടും അകത്തിരിക്കുന്ന ഞങ്ങൾക്ക് ഒരു വിധത്തിലുമുളള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ആദ്യം തന്നെ ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ, ജിംനിയെ കാഴ്ചയിൽ വിമർശിക്കുന്നവരുണ്ടാകാം, ബോക്സി ടൈപ്പാണ്, ഥാറിനോളളം റോഡ് പ്രസൻസ് ഇല്ല എന്നൊക്കെ പറഞ്ഞാലും നിങ്ങൾ ജിംനി ഒരു തവണ ഓടിച്ച് കഴിഞ്ഞാൽ നിങ്ങൾ ഈ പറഞ്ഞതെല്ലാം തിരുത്തി പറഞ്ഞിരിക്കും.
നിങ്ങൾ സ്വയം അറിയുന്നതോ അനുഭവിക്കുന്നതോ വരെ ജിംനി നിങ്ങൾക്ക് ഒരു കഥയായി മാത്രം തോന്നാം. എന്തിനും പോന്ന ഒരു വണ്ടി തന്നെയാണ് മഹീന്ദ്ര ഥാർ.അതിലൊരു തർക്കവും ആർക്കും പറയാനില്ല, പക്ഷേ ഥാറുമായി ഒരു മത്സരത്തിന് ഒരുങ്ങുമ്പോൾ ഒന്നും കാണാതെ മാരുതി തങ്ങളുടെ പോരാളിയെ കളത്തിലിറക്കുമെന്ന് തോന്നുന്നില്ല. ഥാറുമായി മത്സരിക്കുക മാത്രമല്ല മാരുതി ചെയ്യുന്നത് ഒരുപാട് പേർ നെഞ്ചിലേറ്റിയ തങ്ങളുടെ അഭിമാന വാഹനമായിരുന്ന ജിപ്സിയുടെ പിൻഗാമിയെ കൂടിയാണ് കൊണ്ടു വരുന്നത്.

അപ്പോൾ മാരുതിക്ക് ഒരു തരത്തിലും വിട്ടുവീഴ്ച്ച ചെയ്യാൻ പറ്റില്ല. ആറ് അഡ്വഞ്ചർ സോണിൽ കൂടെയാണ് ഞങ്ങൾ വണ്ടി ഓടിച്ചത്. വെള്ളക്കെട്ടിലൂടെയും, കുത്തിറക്കത്തിലും, ആക്സിൽ ടെസ്റ്റ്,ഇവയിലൂടെ എല്ലാം പറയാതിരിക്കാൻ പറ്റില്ല അന്യായ പെർഫോമൻസാണ് ജിംനി കാഴ്ച്ചവച്ചത്. K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അത് കൊണ്ട് ഏത് പ്രതിബന്ധങ്ങളും ചാടിക്കടക്കുന്നവനാണ് ഈ ജിംനി.
അവസാനമായി ഒരു കാര്യം കൂടെ ആവർത്തിക്കാനുണ്ട്. ജിംനിയെ വിമർശിക്കുന്നവരാണെങ്കിലും പിന്തുണയ്ക്കുന്നവരാണെങ്കിലും ഒരിക്കലെങ്കിലും നിങ്ങൾ ഈ വാഹനം ഓടിക്കണം. മാരുതി ഒരുപാട് മായാജാലങ്ങൾ കാണിച്ചിട്ടുണ്ട്. പിന്നെ അത് പോലെ തന്നെ ഥാറിൻ്റെ കാര്യം പറയുകയാണെങ്കിൽ ഫൈവ് ഡോർ ഇറങ്ങുന്ന തീയതി മാറ്റിയെന്ന് അറിയിച്ചിട്ടുണ്ട്. മാരുതി ആരാധകർ പറയുന്നത് ജദിംനിയെ കണ്ട് ഭയന്നു എന്നാണ്. പക്ഷേ മോനേ ഫൈസി നീ അതൊന്ന് തിരിച്ചു ചിന്തിച്ചേ....

ജിംനിയിൽ എന്തൊക്കെ കുറവുകൾ ഉണ്ടെന്നും, പോരായ്മകൾ കണ്ടെത്തി അതെല്ലാം പുതിയ ഫൈവ് ഡോറിൽ നിറയ്ക്കാനാണ് മഹീന്ദ്ര തങ്ങളുടെ തീയതി കുറച്ച് നീട്ടിയതെങ്കിലോ. അങ്ങനെയും ആകാമല്ലോ. അത് കൊണ്ട് വാഹനം ഇറങ്ങുമ്പോൾ എല്ലാവരും തന്നെ പോയി ഓടിച്ചു നോക്കണം, സസ്പെൻഷനും, കോർണറിങ്ങും എല്ലാം അറിയണം. നിങ്ങൾക്ക് വാഹനവുമായി ബന്ധപ്പെട്ട എന്ത് സംശയത്തിനും ഡ്രൈവ്സ്പാർക്ക് മലയാളം ചാനലിൻ്റെ ഇൻസ്റ്റാഗ്രാം പേജിലേക്ക് DM ചെയ്യാവുന്നതാണ്.
https://instagram.com/drivesparkmalayalam?igshid=MzRlODBiNWFlZA==


Click it and Unblock the Notifications








