സൂപ്പര്‍ താരത്തിനല്ല, പടം ഹിറ്റായതോടെ നിര്‍മാതാവ് കാര്‍ സമ്മാനിച്ചത് അവര്‍ മൂന്ന് പേര്‍ക്ക്!
സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമ ലോകത്തെ ആളുകള്‍ ഗൗരവത്തില്‍ എടുത്ത് തുടങ്ങിയത് സമീപകാലത്താണ്. സാന്‍ഡല്‍വുഡിലെ സൂപ്പര്‍ താരമായിരുന്ന വിഷ്ണുവര്‍ധന്‍ മമ്മൂട്ടിയുടെ 'കൗരവര്‍' എന്ന സിനിമയിലെ സുപ്രധാന വേഷത്തില്‍ എത്തിയതൊഴിച്ചാല്‍ മലയാളികളും കന്നഡ പടങ്ങള്‍ അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ പ്രശാന്ത് നീലിന്റെ 'കെജിഎഫ്' ഫ്രാഞ്ചൈസിയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയം കന്നഡ സിനിമ ലോകത്തെ മൊത്തത്തില്‍ മാറ്റിമറിച്ചു.
ശേഷം വന്ന ഋഷഭ് ഷെട്ടിയുടെ 'കാന്താര'യും പാന്‍ ഇന്ത്യ ലെവലില്‍ ഹിറ്റായി. കന്നഡ സിനിമ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി വിജയ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അടുത്തിടെ കന്നഡയില്‍ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രമാണ് കട്ടേര. 2023-ൽ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രമാണ് കട്ടേര. മാത്രമല്ല കന്നഡയിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഏഴാം സ്ഥാനത്തും കട്ടേരയുണ്ട്. ആരാധകര്‍ സ്‌നേഹത്തേടെ 'ഡി ബോസ്' എന്ന് വിളിക്കുന്ന ദര്‍ശന്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.

തരുണ്‍ സുധീര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് റോക്ക്ലൈന്‍ വെങ്കിടേഷാണ്. 2023 ഡിസംബര്‍ 29-ന് പുറത്തിറങ്ങിയ സിനിമ റിലീസിന്റെ 100-ാം ദിവസം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. സിനിമകള്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുകയും ബോക്‌സ്ഓഫീസില്‍ പണം വാരിക്കൂട്ടുകയും ചെയ്യുമ്പോള്‍ നിര്‍മാതാക്കള്‍ നടന്‍മാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും സമ്മാനം നല്‍കുന്ന പ്രവണത അടുത്ത കാലത്തായി കണ്ടുവരുന്നുണ്ട്. കട്ടേര ഹിറ്റായതോടെ റോക്ക്‌ലൈന്‍ വെങ്കിടേഷും ട്രെന്‍ഡ് പിന്തുടരാന്‍ തീരുമാനിച്ചു.
അതിന്റെ ഭാഗമായി അദ്ദേഹം സിനിമയുടെ ഭാഗമായി മൂന്ന് പേര്‍ക്ക് പുത്തന്‍ മാരുതി കാര്‍ സമ്മാമായി നല്‍കി. എന്നാല്‍ അത് സൂപ്പര്‍ താരമായ ദര്‍ശനോ അല്ലെങ്കില്‍ സംവിധായകനോ അല്ലായിരുന്നു. തിരക്കഥാകൃത്ത് ജഡേഷ് ഹംപി, കഥാകൃത്ത് മസ്തി, നടന്‍ സൂരജ് എന്നിവര്‍ക്കാണ് കാറുകള്‍ സമ്മാനമായി നല്‍കിയത്. സിനിമയുടെ വിജയത്തിനായി കഠിനമായി പ്രയത്്‌നിച്ച ഇവരുടെ അര്‍പ്പണബോധത്തിനുള്ള അംഗീകാരമായിരുന്നു ഈ സമ്മാനം. ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പായി സുരാജ് അപകടത്തില്‍ പെടുകയും ഒരു കാല്‍ നഷ്ടമാകുകയും ചെയ്തിരുന്നു.

അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍മാതാവ് സമ്മാനിച്ചത് മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റ് ഹാച്ച്ബാക്കാണ്. ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു കാറാണ് സ്വിഫ്റ്റ്. നിലവില്‍ 6.24 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സ്വിഫ്റ്റ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. അതേസമയം ടോപ് വേരിയന്റിന് 9.28 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്സ്‌ഷോറൂം വിലകളാണിത്. ന്നാല്‍ നിര്‍മ്മാതാവ് റോക്ക്‌ലൈന്‍ വെങ്കടേഷ് മൂന്ന് സിനിമാക്കാര്‍ക്ക് സ്വിഫ്റ്റിന്റെ ഏത് വേരിയന്റാണ് സമ്മാനിച്ചതെന്ന കാര്യം വ്യക്തമല്ല.
കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ ഒരു ഹാച്ച്ബാക്ക് കാറാണിത്. പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ലഭ്യമാണ്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഓപ്ഷനുകള്‍ ഈ കാറിലുണ്ട്. ആദ്യമായി കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ കൂടുതലായി തെരഞ്ഞെടുക്കുന്ന സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i0 നിയോസ്, സിട്രണ്‍ C3 തുടങ്ങിയ കാറുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

ഇപ്പോള്‍ സ്വിഫ്റ്റ് ഹാച്ചിന്റെ പുതുതലമുറ പതിപ്പ് പുറത്തിറക്കുന്ന തിരക്കിലാണ് മാരുതി. മെയ് ഒമ്പതിന് കാര്‍ പുറത്തിറങ്ങുന്നതിന് മുമ്പായി ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. കാറിന്റെ ഡെലിവറികള്‍ ഈ മാസം തന്നെ ആരംഭിക്കും. അതിന് മുന്നോടിയായി ഹാച്ച്ബാക്ക് ഡീലര്‍ഷിപ്പില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങളമോയി എത്തുന്ന കാറിന് പുത്തന്‍ എഞ്ചിനും ലഭിക്കുമെന്നാണ് സൂചന. ന്യൂജെന്‍ സ്വിഫ്റ്റിന്റെ മൈലേജ് കണക്കുകള്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരുന്നു. പുത്തന്‍ എഞ്ചിന് പവര്‍ അല്‍പ്പം കുറയുമെങ്കിലും മൈലേജ് കൂടുമെന്നാണ് പറയപ്പെടുന്നത്. ഔട്ട്ഗോയിംഗ് മോഡലിന് ലിറ്ററിന് 22.38 കിലോമീറ്റര്‍ വരെയാണ് മൈലേജ് ലഭിക്കുന്നത്. എന്നാല്‍ പുതിയ സ്വിഫ്റ്റ് ലിറ്ററിന് 25.72 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ലിറ്ററിന് 3.3 കിലോമീറ്റര്‍ വരെ മൈലേജ് കൂടാം. നിരവധി നൂതന ഫീച്ചറുകളും പുത്തന്‍ എഞ്ചിനുമായി എത്തുന്ന 2024 സ്വിഫ്റ്റിന് നിലവിലെ മോഡലിനേക്കാള്‍ വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. ഏതായാലും വ്യാഴാഴ്ച വരെ കാത്തിരുന്നാല്‍ എല്ലാം ഔദ്യോഗികമായി തന്നെ അറിയാം. സ്വിഫ്റ്റിന്റെ സെഡാന്‍ സഹോദരനായ ഡിസയറും ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തും. ഉത്സവകാലം ലക്ഷ്യമിട്ട് കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലായിരിക്കും ന്യൂ ജെന്‍ ഡിസയറിന്റെ ലോഞ്ച്.


Click it and Unblock the Notifications








