AI ക്യാമറയ്ക്ക് ഇത് റെക്കോർഡ് പിഴ! 155 തവണ നിയമം ലംഘിച്ച യുവാവിന് കിട്ടിയത് മുട്ടൻ പണി
നിരത്തുകളിൽ നിയമങ്ങൾ ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ ഇപ്പോൾ റോഡിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളാണ് പലപ്പോഴും പൊലീസ് ഉപയോഗിക്കാറുള്ളത്. നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ ഈ വർഷം ആദ്യം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ AI ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് എന്ന് നമുക്ക് എല്ലാവർക്കും അറിയാം.
ഈ സംവിധാനം നിലവിൽ വന്നതുമുതൽ പലതരം വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഭൂരിഭാഗം പേരും നിയമങ്ങൾ പാലിക്കാൻ തുടങ്ങിയെങ്കിലും കാര്യങ്ങളെ നിസ്സാരമായി കാണുന്നവർ ഇപ്പോഴും ഏറെയുണ്ട് എന്നതാണ് സത്യം. 155 നിയമലംഘനങ്ങൾക്ക് 86,500 രൂപ പിഴ ലഭിച്ച കണ്ണൂർ സ്വദേശിയായി അത്തരത്തിലുള്ള ഒരു ബൈക്ക് യാത്രികനെ കുറിച്ചുള്ള റിപ്പോർട്ടാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

ഇതൊരു കോംപറ്റീഷൻ ഐറ്റം അല്ലാത്തത് കൊണ്ട് കപ്പ് ഒന്നും കൊടുക്കാൻ നിർവ്വാഹമില്ല. കണ്ണൂരിലെ മാട്ടൂൽ മേഖലയിലാണ് സംഭവം. മാട്ടൂലിൽ സ്ഥാപിച്ചിരുന്ന AI ക്യാമറയിൽ ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇയാൾ സ്ഥിരമായി ഹെൽമെറ്റ് വെയ്ക്കാത്തത് ഒരു ശീലമാക്കിയിരുന്നു എന്ന് നമുക്ക് മനസിലാക്കാം, 155 തവണ ഫൈൻ ലഭിച്ചത് ഇത് വ്യക്തമാക്കുന്നു.
ഇത്രയധികം നിയമലംഖനങ്ങൾ ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ചലാൻ ഇഷ്യൂ ചെയ്യുകയും ബൈക്ക് യാത്രികന്റെ വസതിയിലെത്തി ഇത് കൈമാറുകയും ചെയ്തു. 86,500 രൂപ പിഴ കണ്ടതോടെ ബൈക്ക് യാത്രികൻ ശരിക്കും ഞെട്ടി എന്ന് തന്നെ പറയാം. സംസ്ഥാനത്ത് ഒരു AI ക്യാമറ പുറപ്പെടുവിക്കുന്ന ഏറ്റവും ഉയർന്ന പിഴയാണിത്.

ബൈക്ക് യാത്രികൻ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുക മാത്രമല്ല, ക്യാമറയെ പലതവണ കളിയാക്കിയതായും തെളിവുകളുണ്ട്. ഇയാൾക്ക് തന്റെ പ്രദേശത്തെ ക്യാമറയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത് എന്നും മനസിലാക്കാം. നിയമങ്ങൾ പാലിക്കണമെന്നും ലംഘനങ്ങൾ ആവർത്തിക്കരുതെന്നും മോട്ടോർ വാഹന വകുപ്പ് ബൈക്ക് യാത്രികന്റെ വിലാസത്തിലേക്ക് നിരവധി മെസേജുകളും നോട്ടീസുകളും അയച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇയാൾ ഇതൊന്നും തന്നെ മുഖുരയ്ക്ക് എടുക്കാതെ, അവയെല്ലാം അവഗണിച്ച് നിയമലംഘനം തുടർന്നു എന്നതും വ്യക്തമാണ്. ഇതുവരെ, മോട്ടോർ വാഹന വകുപ്പ് ഇതേ AI ക്യാമറയിൽ നിന്ന് ഇയാളുടെ 155 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാണേലും 155 തവണ ഇത്തിരി കടുപ്പം തന്നെ ആശാനെ.

വസതി സന്ദർശിച്ച് ചലാൻ കൈമാറിയ ഉദ്യോഗസ്ഥരോട്, തുക കണ്ട ബൈക്ക് യാത്രികൻ അമ്പരന്ന് ചലാൻ ക്യാൻസൽ ചെയ്യാൻ അഭ്യർത്ഥിച്ചു. ബൈക്ക് വിറ്റാൽ പോലും ഈ പിഴ തുക ക്രമീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ തങ്ങളുടെ കൈവിട്ടുപോയെന്നും ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥരും വ്യക്തമാക്കി.
ചലാൻ ഇഷ്യൂ ചെയ്തതിന് പുറമേ, MVD ഉദ്യോഗസ്ഥർ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു എന്നാണ് റിപ്പോർട്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്.

ഉയർന്നു വരുന്ന നിയമലംഘനങ്ങളും റോഡപകടങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 726 AI ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവഴിച്ചിരിക്കുന്നത്. ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം കേരളത്തിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി വ്യക്തമാക്കി.
ക്യാമറയ്ക്ക് നിരവധി ലംഘനങ്ങൾ സ്വയമേവ കണ്ടെത്താനും ഓട്ടോമാറ്റിക്കായി ഒരു ചലാൻ പുറപ്പെടുവിക്കാനും കഴിയും. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ, ഇരുചക്രവാഹനത്തിൽ മൂന്നുപേരെ കയറ്റിയാൽ 1000 രൂപ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ് പിഴയുടെ നിരക്കുകൾ.


Click it and Unblock the Notifications








