ഇക്കണക്കിന് പോയാൽ ഖജനാവ് നിറയുമല്ലോ! 500 കോടിയോളം പിഴയിനത്തിൽ ഈടാക്കി AI ക്യാമറകൾ
AI ക്യാമറകൾ എല്ലാം കണ്ണും പൂട്ടിയിരിക്കുകയാണ് എന്ന് കരുതി ഹെൽമെറ്റും സീറ്റ് ബെൽറ്റും ഒന്നുമില്ലാതെ തെക്കുവടക്ക് വാഹങ്ങളിൽ പാഞ്ഞവർക്ക് എല്ലാം മുട്ടൻ പണി കിട്ടിയിരിക്കുകയാണ്. പിഴ ഈടാക്കുന്ന ചലാനുകൾ ഒന്നും കുറച്ചുകാലമായി കിട്ടാതിരുന്നതിനാൽ നാട്ടിലെ AI ക്യാമറകൾ എല്ലാം തന്നെ പണിമുടക്കി എന്ന് കരുതി നിയമങ്ങൾ ലംഘിച്ചവർക്ക് 'വലിയപിഴ' ഒടുക്കേണ്ടതായ അവസ്ഥയാണിപ്പോൾ. ചെലാനുകൾ അയക്കുന്ന പ്രക്രിയ കെൽട്രോൺ പുനരാരംഭിച്ചിരിക്കുകയാണ്. ഇതുവരെ കെൽട്രോണിന് സംസ്ഥാന സർക്കാർ നൽകാനുണ്ടായിരുന്ന കുടിശിക തുക നൽകി തീർത്തതോടെയാണ് വീണ്ടും AI ക്യാമറയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിയത്.
നിലവിൽ 80 ലക്ഷം പേരിൽ നിന്ന് 500 കോടി രൂപയോളം പിഴയീടാക്കാൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവ സ്ഥാപിക്കുന്ന സമയത്ത് പല എതിർപ്പുകളും ഒട്ടനവധി വിവാദങ്ങളും ഉണ്ടായെങ്കിലും സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾ കൃത്യമായി തടയുന്നതിനൊപ്പം സർക്കാരിന് കാര്യമായ ഒരു വരുമാന മാർഗം കൂടിയാവുകയാണ് നിരത്തുകളിലെ ഈ AI ക്യാമറകൾ എന്ന് നിസംശയം പറയാം.

കഴിഞ്ഞ 2023 ജൂലൈയിലാണ് കേരള സർക്കാർ 232 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ 732 AI ക്യാമറകൾ കെൽട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ചത്. ഈ ക്യാമറകളിൽ കുടുങ്ങുന്ന നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ള ചലാൻ അയക്കാനുള്ള ചുമതലയും കെൽട്രോണിനാണ് എന്ന നിലയിലാണ് അന്ന് പദ്ധതി നടപ്പിലാക്കിയത്.
ഈ പറഞ്ഞ നടപടിക്രമങ്ങൾക്കും ചുമതലകൾക്കും എല്ലാം ചേർത്ത് മൂന്ന് മാസത്തിൽ ഒരിക്കൽ 11.6 കോടി രൂപവീതം ധനവകുപ്പ് കെൽട്രോണിന് നൽകണം എന്നായിരുന്നു കരാർ വ്യവസ്ഥ. ഈ തുകയിൽ കുടിശ്ശികയായിരുന്ന കഴിഞ്ഞ നാലുതവണകൾ എല്ലാം തീർക്കാൻ ധനവകുപ്പ് ഫണ്ട് അനുവദിച്ചതോടെയാണ് കെൽട്രോൺ വീണ്ടും പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈ കഴിഞ്ഞ സെപ്‌റ്റംബറിൽ നൽകേണ്ടിയിരുന്ന തുക മാത്രമാണ് ഇനി ഇതിനായി അനുവദിക്കാനുള്ളത്.

2023 ജൂലൈ മുതൽ ഇതുവരെ നിരത്തുകളിലെ 80 ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന AI ക്യാമറകളിൽ പതിഞ്ഞത് എന്നത് ശ്രദ്ധേയമാണ്. ചെറുതും വലുതമായ ഇവയിൽ എല്ലാം തന്നെ അധികൃതർ പിഴ ഈടാക്കും. പദ്ധതിയുടെ തുടക്കത്തിൽ, ആദ്യ മൂന്നുമാസങ്ങളിൽ കുറച്ചുപേർക്കെല്ലാം ചലാൻ ലഭിച്ചിരുന്നു.
എന്നാൽ കണക്കിൽ വന്നിരിക്കുന്ന 80 ലക്ഷം പേരിൽ വലിയൊരു വിഭാഗവും, ക്യാമറ പ്രവർത്തിക്കുന്നില്ല എന്ന പ്രചാരണം വിശ്വസിച്ച് അറിഞ്ഞും അറിയാതെയും ആവർത്തിച്ച് ഗതാഗത നിയമലംഘനം നടത്തിയവരാണ് എന്നതാണ് വാസ്തവം. ഇത്തരക്കാരെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന തരത്തിലുള്ള വലിയൊരു തുകയായിരിക്കും. m. പരിവാഹൻ സൈറ്റിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നൽകി വാഹനം ഏതെങ്കിലും നിയമലംഘനങ്ങളിൽ പെട്ടിട്ടുണ്ടോ എന്നും മുൻകൂട്ടി അറിയാനാവും.
AI ക്യാമറകൾ ഒന്നും വർക്കിംഗ് അല്ല എന്ന് വിശ്വസിച്ച് എപ്പോൾ എങ്കിലും നിയമ ലംഘനങ്ങൾ നടത്തിയതായി തോന്നുന്നുണ്ട് എങ്കിൽ ഒട്ടും താമസിക്കേണ്ട, ഈ സൈറ്റിൽ കയറി ഒന്നു നോക്കിയയേക്ക്. പെട്ടെന്ന് ഫോണിൽ SMS കണ്ട് ഞെട്ടേണ്ട അവസ്ഥ വരില്ല. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, യെല്ലോ ലൈൻ ക്രോസിംഗ്, ട്രാഫിക് സിഗ്നൽ ക്രോസിംഗ് എന്നിവയ്ക്ക് എല്ലാം ചലാനുകൾ ലഭിക്കാനിടയുണ്ട്.
AI ക്യാമറകൾ വർക്കിംഗ് അല്ല എന്ന് കരുതിയ കാലയളവിൽ നിങ്ങൾ ഇത്തരത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ട് എങ്കിൽ താമസിയാതെ തന്നെ കുറുപ്പടി രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് വന്നോളും. പിഴയിനത്തിൽ പിരിഞ്ഞു കിട്ടാനുള്ള 500 കോടി രൂപ ലഭ്യമായാൽ ഈ സംവിധാനത്തിനായി സംസ്ഥാന സർക്കാരിന്റെ മുടക്കു മുതലിന്റെ ഇരട്ടി ലഭിക്കും.


Click it and Unblock the Notifications








