സർക്കാർ നയത്തിൽ നട്ടം തിരിഞ്ഞ് കെൽട്രോൺ; ഇങ്ങനെ പോയാൽ AI ക്യാമറകൾ ഉടൻ പണിമുടക്കും
സേഫ് കേരള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം സംസ്ഥാനത്തുടനീളം 726 AI ക്യാമറകളാണ് നമ്മുടെ സംസ്ഥാന സർക്കാർ സ്ഥാപിച്ചത്. 232 കോടി രൂപയുടെ ഈ പദ്ധതി റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാൻ ലക്ഷ്യമിടുന്ന ഒന്നാണ്. ഇത് നടപ്പിലാക്കിയതു മുതൽ, AI ക്യാമറകൾ ഒരു വിവാദ വിഷയവുമാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.
പ്രതിപക്ഷ പ്രിതിഷേധവും, തെറ്റായ ചലാനുകളും, ക്യാമറയിൽ ക്ലിക്കായ ഫോട്ടോയിലേ പ്രേതവും, പല ചുറ്റിക്കളികളും എല്ലാം കൊണ്ടും സംഭവ ബഹുലമായിരുന്നു ഇവയുടെ വരവിന് ശേഷം. സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാനും കൈകാര്യം ചെയ്യാനും കരാറെടുത്ത കമ്പനിക്ക് സംസ്ഥാന സർക്കാർ ഇതുവരെ കുടിശ്ശിക നൽകാത്തതിനാൽ AI ക്യാമറകൾ ഉടൻ പ്രവർത്തന രഹിതമാവും എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ പ്രോജക്റ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും കെൽട്രോണിനാണ് ഉത്തരവാദിത്തം. ഈ പദ്ധതിക്കായി കെൽട്രോൺ ചെലവഴിച്ച 232 കോടി ഗഡുക്കളായി തിരികെ നൽകാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, കെൽട്രോണിന് ഇതുവരെ ഒരു പൈസ പോലും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർടുകൾ പറയുന്നത്.
ജീവനക്കാരുടെ ശമ്പളം, ചലാനുകൾ ഇഷ്യു ചെയ്യുന്നത്, സിസ്റ്റം മെയിന്റനൻസ് എന്നിവയ്ക്കായി കെൽട്രോൺ എല്ലാ മാസവും ഒരു കോടി രൂപയോളം ചെലവഴിക്കുന്നു. ഗതാഗത നിയമലംഘനങ്ങൾ ഉണ്ടായിട്ടും ഒരു മാസത്തോളമായി നിയമലംഘകർക്ക് കെൽട്രോൺ നോട്ടീസ് അയച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ, കെൽട്രോണിന് സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആദ്യ ഗഡുവായ 11.79 കോടി രൂപ ലഭിച്ചിട്ടുമില്ല.

ഓപ്പറേഷൻസ് ഓട്ടോമേറ്റ് ചെയ്യുന്നതിനാണ് AI ക്യാമറ നടപ്പിലാക്കിയത്. ഇത് ലംഘനങ്ങൾ കണ്ടെത്തി കൺട്രോൾ റൂമിലേക്ക് ചിത്രങ്ങൾ അയയ്ക്കും, അവിടെ ഉദ്യോഗസ്ഥർ ചിത്രങ്ങൾ അവലോകനം ചെയ്ത ശേഷം ചലാൻ നൽകും. എന്നിരുന്നാലും, സിസ്റ്റത്തിന് തുടക്കത്തിൽ നമുക്ക് അറിയാവുന്നതു പോലെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അത് പിന്നീട് പരിഹരിക്കപ്പെട്ടു. ക്യാമറ ഓപ്പറേഷനുകളും നിയമലംഘനങ്ങളുടെ മോണിറ്ററിംഗും ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമുകൾ പണമില്ലാത്തതിനാൽ അടച്ചുപൂട്ടൽ ഭീഷണിയുടെ വക്കിലാണ്.
ലക്ഷങ്ങളുടെ വൈദ്യുതി ബില്ലുകൾ അടക്കുന്നതിൽ ഈ കൺട്രോൾ റൂമുകൾ പരാജയപ്പെട്ടു എന്നത് മറ്റൊരു അവസ്ഥയാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് മാസം തോറും ബില്ലുകൾ വിതരണം ചെയ്തിട്ടും, കൺട്രോൾ റൂമുകൾ പണമടച്ചിട്ടില്ല. സർക്കാർ കരാർ പ്രകാരം, സിസ്റ്റം കൈകാര്യം ചെയ്യുന്ന കമ്പനി വൈദ്യുതി ബിൽ അടയ്ക്കണം. എന്നിരുന്നാലും, പദ്ധതിയുടെ കുടിശ്ശിക ഇനത്തിൽ കെൽട്രോണിന് സർക്കാരിൽ നിന്ന് ഫണ്ടുകളൊന്നും ലഭിച്ചിട്ടില്ല.

നിലവിൽ വന്നിരിക്കുന്ന ബിൽ കുടിശ്ശിക അടയ്ക്കുന്നതിൽ കമ്പനി വീണ്ടും പരാജയപ്പെട്ടാൽ, ഇലക്ട്രിസിറ്റി ബോർഡ് മുൻകാലങ്ങളിൽ ചെയ്തതുപോലെ കൺട്രോൾ റൂമുകളിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. തുടക്കത്തിൽ, AI ക്യാമറകൾ നടപ്പിലാക്കുമ്പോൾ, KSEB -യും MVD -യും തമ്മിൽ പലകാര്യങ്ങളിലും തർക്കമുണ്ടായിരുന്നു.
റൂഫിൽ ഏണി കയറ്റിയ KSEB വകുപ്പിന്റെ വാഹനത്തിനെതിരെ AI ക്യാമറകൾ ചലാൻ നൽകിയിരുന്നു. ഇതിനു പകരമായി കുടിശ്ശികയുള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കാത്തതിനെ തുടർന്ന് MVD ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം KSEB -യും വിച്ഛേദിച്ചു. സംസ്ഥാന സർക്കാരിനും എംവിഡിക്കും പുതിയ സംവിധാനം പ്രയോജനപ്പെടുന്നതായിട്ടും പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.

2023 ഏപ്രിൽ 20 -ന് AI ക്യാമറകൾ നടപ്പിലാക്കിയതിന് ശേഷം, ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ 33 കോടി രൂപ പിഴയായി സർക്കാരിന് ലഭിച്ചു. ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തവർക്ക് 500 രൂപ പിഴ, ത്രിപ്പിൾ റൈഡിംഗിന് 1,000 രൂപ പിഴ എന്നിവ ഈടാക്കുന്നു.
അതോട1പ്പം വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് 2,000 രൂപ പിഴ, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 500 രൂപ പിഴ. അമിത വേഗവും അനധികൃത പാർക്കിംഗിനും യാഥാക്രമം 1,500 രൂപയും 250 രൂപയും പിഴയായി ഈടാക്കുന്നു. ഇത് വഴിയറികിൽ നിന്നുള്ള പൊലീസ് ചെക്കിംഗിനേക്കാൾ മികച്ചതും ഫലവത്തുമായിരുന്നു.
പുതിയ സംവിധാനം നടപ്പിലാക്കിയതിന് ശേഷം റോഡപകടങ്ങളും നിയമലംഘനങ്ങളും ഗണ്യമായി കുറഞ്ഞതായി മുമ്പ് ഗതാഗത മന്ത്രിയായിരുന്ന ശ്രീ ആന്റണി രാജു പോലും ചൂണ്ടിക്കാട്ടിയിരുന്നു. AI ക്യാമറ വഴി ചലാൻ വരുന്നതിനെക്കുറിച്ച് ആളുകൾ ഇപ്പോൾ വളരെയധികം ആശങ്കാകുലരാണ്, ഇത് ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും അശ്രദ്ധമായ ഡ്രൈവിംഗോ റൈഡിംഗോ പാടില്ല എന്നും ജനങ്ങളെ ഓർമിപ്പിക്കുന്നു.


Click it and Unblock the Notifications








