കാർണിവലിനു പകരം ബെൻസ് വരുമോ? കട്ടപ്പുറത്തിരിക്കുന്ന സർക്കാർ വാഹനങ്ങൾക്ക് പകരം പുത്തൻ എത്തും
വാഹനമില്ലാതെ വലയുന്ന സർക്കാർ വകുപ്പുകൾക്ക് ആശ്വാസമായി പുതിയ കേളര ബജറ്റ്. പഴയതും കാലഹരണ്പ്പെട്ടതുമായ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 2025 -2026 സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് ഈ പ്രഖ്യാപനം. അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള MLA -മാർക്ക് വീതിയും സൗകര്യവുമേറിയതായ ആറ് വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് എത്താൻ കഴിയും എന്നും പ്രഖ്യാപനം വ്യക്തമാക്കുന്നു.
നിലവിൽ പല വകുപ്പുകളിലും ആവശ്യത്തിന് വാഹനങ്ങൾ ഇല്ല എന്നും, പലതിന്റെയും രജിസ്ട്രേഷൻ കാലാവധി കാലഹരണപ്പെട്ടതിനാൽ ഉപയോഗിക്കാനാവില്ല എന്നും ഇതിനു മുമ്പ് പലതവണയും ഞങ്ങളടക്കം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കൃത്യനിർവ്വഹണത്തിന് മോട്ടോർ വാഹന വകുപ്പിനു പോലും ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. ഈ പ്രഖ്യാപനത്തിലൂടെ അതിനെല്ലാം ഒരു മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

അതോടൊപ്പം ഒരിക്കലും നടപ്പാക്കാൻ കഴിയില്ല എന്ന് പ്രഖ്യാപിച്ച, 2016 -നു മുൻപ് സർക്കാർ കൈയ്യൊഴിഞ്ഞ ദേശീയ പാതാ വികസനമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത് എന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങൾക്കായി തുറന്നു കൊടുക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 6000 കോടിയോളം രൂപ നാഷണൽ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സർക്കാർ ഇതിനോടകം നൽകിയിട്ടുണ്ട്.ഇത് കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ യാതൊരു തടസവുമില്ലാതെ മുന്നേറുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

കൂടാതെ റോഡുകൾക്കും പാലങ്ങൾക്കുമായി 2025 - 2026 സംസ്ഥാന ബജറ്റിൽ 3061 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. ഇതോടൊപ്പം ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി രൂപയാണ് സംസ്ഥാന സർക്കാർ ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.
ഇനി സർക്കാർ വാഹനങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ 15 വർഷത്തിനു മുകളിൽ കാലപ്പഴക്കം ചെന്ന എല്ലാ സർക്കാർ വാഹനങ്ങളും കണ്ടം ചെയ്യുക എന്നതാണ് കേന്ദ്ര തീരുമാനം, കേന്ദ്ര സർക്കാരിന്റെ സ്ക്രാപേജ് പോളിസി പ്രാബല്യത്തിൽ വന്നതോടെ നമ്മുടെ നാട്ടിലെ പലയിടത്തും സർക്കാർ വാഹനങ്ങൾ ഇപ്പോൾ കട്ടപ്പുറത്താണ്.

മറുവശത്ത് കാലവധി മറികടന്ന 30 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളും അതിനോടൊത്ത് സർക്കാർ വാഹനങ്ങളും ഉണ്ടായിരുന്നിട്ടും സംസ്ഥാനത്ത് അംഗീകൃത സ്ക്രാപ്പിംഗ് കേന്ദ്രങ്ങൾ (RSVF -രജിസ്റ്റേഡ് സ്ക്രാപ്പിംഗ് വെഹിക്കിൾ ഫെസിലിറ്റി) ആരംഭിക്കുന്നതിനുള്ള നടപടികൾ വളരെ മന്തഗതിയിലാണ് എന്നാണ് അടുത്തിടെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത, 15 വർഷത്തിനു മുകളിൽ കാലപ്പഴക്കമുള്ള വാണിജ്യ വാഹനങ്ങളും, 20 വർഷം പിന്നിട്ട സ്വകാര്യ വാഹനങ്ങളും പൊളിക്കണം എന്നാണ് കേന്ദ്ര സർക്കാർ ചട്ടം പരാമർശിക്കുന്നത്.
കെഎസ്ആർടിസി, റെയിൽവേ സഹകരണത്തിലും പൊതു-സ്വകാര്യ പങ്കാളിത്തത്തിലും കേന്ദ്രങ്ങൾ തുടങ്ങാനാണ് സർക്കാർ നീക്കം, എന്നാൽ ഇവയ്ക്ക് വേണ്ട ടെൻഡർ നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല. ഈ വണ്ടികൾ സ്ക്രാപ്പ് ചെയ്യാതെ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും മറ്റ് പിന്തുണയും ഒന്നും ലഭിക്കില്ല എന്നതാണ് മറ്റൊരു സത്യം.


Click it and Unblock the Notifications








